ADVERTISEMENT

കൊച്ചി കേരള ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള 24 കോളജുകളിലെ ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം തടഞ്ഞുവച്ചതു മൂലം വിദ്യാർഥികൾ ആശങ്കയിൽ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരമില്ലെന്ന കാരണത്താലാണ് 24 കോളജുകളിലെ 1369 വിദ്യാർഥികളുടെ ഫലം തടഞ്ഞത്. ഇതിൽ ഭൂരിഭാഗവും സർക്കാർ കോളജുകളും സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളുമാണ്.

പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കാനും നിലവിലുള്ള കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കാനും കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. അപേക്ഷ വൈകിയതിനാൽ ഇതിന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം നൽകിയില്ല. എന്നാൽ, സർവകലാശാലയുടെ താൽക്കാലിക അനുമതിയോടെ പ്രവേശനം നൽകി. ഈ സീറ്റുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫലമാണു തടഞ്ഞുവച്ചിട്ടുള്ളത്.

പുതിയ നഴ്സിങ് കോളജ് ആരംഭിക്കണമെങ്കിലോ, സീറ്റുകൾ വർധിപ്പിക്കണമെങ്കിലോ സംസ്ഥാന സർക്കാർ, കേരള നഴ്സിങ് കൗൺസിൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ തുടങ്ങിയവയുടെ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രം സർവകലാശാല അംഗീകാരം നൽകിയാൽ മതിയെന്നാണു വ്യവസ്ഥ. എന്നാൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി നൽകുന്നതിനു മുൻപു തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സർവകലാശാല അനുമതി നൽകിയതാണ് പ്രശ്നത്തിനു കാരണമെന്ന് ആക്ഷേപമുണ്ട്.

ഏപ്രിലിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷ നടന്നത്. മറ്റു കോളജുകളിലെ ഫലം പ്രസിദ്ധീകരിച്ചു. 6 ഗവ. കോളജുകളിലെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സിമെറ്റ്) 8 കോളജുകളിലെയും ഫലവും തടഞ്ഞതിൽ ഉൾപ്പെടുന്നു. ഇടപെടണമെന്നാവശ്യപ്പെട്ടു സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്എൻഎ) കേരള ഘടകം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കേരള നഴ്സിങ് കൗൺസിൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ എന്നിവയ്ക്കു പരാതി നൽകി.

English Summary:

B.Sc Nursing Results Withheld: 24 Kerala Colleges Under Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com