ADVERTISEMENT

അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ഉരുകല്‍ ഇതിനകം തന്നെ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഗവേഷകരാകട്ടെ കൂടുതല്‍ പഠനം നടത്തും തോറും കൂടുതല്‍ മഞ്ഞുപാളികള്‍ അപകടാവസ്ഥയിലാണെന്ന സത്യം തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പൈന്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന മഞ്ഞുപാളിയാണ് ഏറ്റവും ഒടുവില്‍ വലിയ തോതില്‍ ഉരുകി ഒലിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഈ കണ്ടത്തലിന് ഗവേഷകരെ സഹായിച്ചതാകട്ടെ സീലുകളും. വെറും സീലുകളെല്ല "ഹൈടെക് സീലുകള്‍".

സമാനമായ അവസ്ഥയില്‍ മഞ്ഞുപാളികള്‍ ഉരുകി ഒലിക്കുന്ന മറ്റൊരു ഭൗമമേഖലയാണ് ആര്‍ട്ടിക്. അതേസമയം സാറ്റ്‌ലെറ്റുകളുടെയും മറ്റും സഹായത്തോടെ ഗവേഷണത്തിന് മുന്‍കൈ എടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരാനുള്ള സാധ്യതകള്‍ മൂലവും ആര്‍ട്ടിക്കിലെയും ഗ്രീന്‍ലൻഡിലെയും മഞ്ഞുരുകലിനെ കുറിച്ച് ഗവേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ അന്‍റാര്‍ട്ടിക്കിന്‍റെ സ്ഥിതി ഇതല്ല. വര്‍ഷത്തില്‍ ഏതാണ്ട് മൂന്നോ നാലോ മാസം മാത്രം നേരിട്ടുള്ള പഠനം സാധ്യമാകുന്ന ഈ പ്രദേശത്ത് വിശദമായ ഗവേഷണങ്ങള്‍ക്ക് പരിമിതിയുണ്ട്.

മുങ്ങല്‍ വിദഗ്ധരായി സീലുകള്‍

ഈ പരിമിതിയെ മറികടക്കാനായി ഗവേഷകര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഹൈടെക് സീലുകള്‍. അന്‍റാര്‍ട്ടിക്കിലെ തന്നെ എത്തിച്ചേരാന്‍ അതികഠിനമായിട്ടുള്ള മേഖലകളിലും, ഒപ്പം തന്നെ സമുദ്രത്തിന്‍റെ ആഴങ്ങളിലുമുള്ള നിരീക്ഷണത്തിനായാണ് ഗവേഷകര്‍ സീലുകളുടെ സഹായം സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും കടല്‍ജലത്തിന്‍റെ സമ്മര്‍ദ്ദം മൂലം മഞ്ഞുരുകല്‍ വലിയ തോതില്‍ നടക്കുന്ന മഞ്ഞുപാളികളുടെ അടിഭാഗങ്ങളിലെ പഠനത്തില്‍ സീലുകളുടെ പങ്ക് ഇപ്പോള്‍ നിർണായകമാണ്. 

ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാല ഗവേഷകനായ ഡോ. യിസി ഷങ് ആണ് സീലുകളെ മഞ്ഞുപാളികളുടെ പഠനത്തിനായി ഉപയോഗിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്. സീലുകളുടെ ആവാസവ്യവസ്ഥ തന്നെ ഇത്തരം മഞ്ഞുപാളികളെ ചുറ്റിപ്പറ്റിയാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് സീലുകളെ പഠനത്തിനായി ഉപയോഗിക്കാന്‍ യിസി ഷങ് തീരുമാനിച്ചതും. അമുന്‍സെന്‍ കടല്‍ പ്രദേശത്തുള്ള സീലുകളുടെ സഹായമാണ് ഇക്കാര്യത്തില്‍ ഗവേഷകര്‍ തേടിയത്. 7 എലിഫന്‍റ് സീലുകളെയും 7 വെഡ്ഡല്‍ സീലുകളെയും ഇതിനായി ഗവേഷകര്‍ ഉപയോഗിച്ചു. ഈ ജീവികളുടെ മേല്‍ കടലിലെ താപനിലയും ലവണാംശവും അളക്കാനുള്ള ഉപകരണം ഘടിപ്പിക്കുകയാണ് ഗവേഷക സംഘം ചെയ്തത്. 

സീലുകള്‍ കൊണ്ടുവന്ന വാര്‍ത്തകള്‍

സീലുകളില്‍ ഘടപ്പിച്ച ഉപകരണങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ പ്രതീക്ഷിച്ച പോലെ അത്ര ശുഭകരമല്ലെന്നാണ് ഗവേഷകര്‍ വിവരക്കുന്നത്. പടിഞ്ഞാറന്‍ അറ്റ്ലാന്‍റിക്കിലെ ഏറ്റവും വലിയ മഞ്ഞുപാളിയാണ് പൈന്‍ ഐലന്‍റ് എന്നറിയപ്പെടുന്ന മേഖല. അതേസമയം തന്നെ ഇപ്പോള്‍ അന്‍റാര്‍ട്ടിക്കിലെ തന്നെ ഏറ്റവും വേഗത്തില്‍ ഉരുകി ഒലിക്കുന്ന മഞ്ഞുപാളി കൂടിയാണ് പൈന്‍ ഐലന്‍റ്. അതേസമയം തന്നെ ഈ കണക്കുകള്‍ പോലും നിലവിലുള്ള മഞ്ഞുരുകലിന്‍റെ തോതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുണ്ടാവില്ലെന്നും യിസി ഷങ് സംശയിക്കുന്നു.

ഈ നിഗമനത്തിന് പിന്നിലെ കാരണം പൈന്‍ ഐലന്‍റ് മഞ്ഞുപാളിക്കടിയിലായി 400 മീറ്ററോളം ആഴത്തില്‍ കണ്ടെത്തിയ ഒരു ശുദ്ധജലശേഖരമാണ്. പൈന്‍ ഐലന്‍റ് മഞ്ഞുപാളിയില്‍ നിന്ന് തന്നെ വേര്‍പെട്ട മഞ്ഞുകട്ടകള്‍ ശുദ്ധജലമായി മാറിയതാണ് ഇവയെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്. ഈ ശുദ്ധജല ശേഖരം ക്രമേണ മുകളിലേക്കുയര്‍ന്ന് വരികയും മഞ്ഞുപാളിയുടെ ചുറ്റിനുമായി സ്ഥാനം പിടിക്കുകയും ചെയ്യും. ശുദ്ധജലത്തിന്‍റെ മര്‍ദ്ദം ചുറ്റുമുള്ള കടല്‍ജലത്തേക്കാള്‍ താഴ്ന്ന് നില്‍ക്കുന്നതിനിലാണ് ഇവ മുകളിയേക്കുയര്‍ന്ന് വരുന്നത്. 

ജൈവവൈവിധ്യത്തിന് ഗുണം, മഞ്ഞുപാളിക്ക് ഭീഷണി

ഇത്തരത്തില്‍ ശുദ്ധജലം മുകളിലേക്കെത്തുന്നത് പ്രദേശത്തെ ജൈവവൈവിധ്യത്തിന് ഏറെ ഗുണം ചെയ്യും. കാരണം മുകളിലേക്കെത്തുന്ന ശുദ്ധജലത്തിനൊപ്പം ധാരാളം ധാതുക്കളും കടല്‍പ്പരപ്പിലേക്കെത്തും. ഇത് മേഖലയിലെ ആല്‍ഗകളെയും പ്ലാങ്ക്തണുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും. ഇങ്ങനെ ഈ സമുദ്രമേഖലയിലെ ആകെ ഭക്ഷ്യ ശൃംഖലയുടെ ആരോഗ്യം മെച്ചപ്പെടാന്‍ ഈ മാറ്റങ്ങള്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതേ ശുദ്ധജലം തന്നെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയുമാണ്. കാരണം കടല്‍ജലത്തേക്കാള്‍ കുറഞ്ഞ മര്‍ദ്ദത്തില്‍ എന്നാല്‍ നേരിയ ഉയര്‍ന്ന താപനിലയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ശുദ്ധജലത്തിന്‍റെയും താപനില 0 ഡിഗ്രി സെല്‍ഷ്യസിന് താഴെ ആണ്. എങ്കിലും  ശുദ്ധജലം മഞ്ഞുപാളികള്‍ക്കും കടല്‍ജലത്തിനുമിടയില്‍  സ്ഥിതി ചെയ്യുന്നതിനാല്‍ കൂടുതല്‍ കടല്‍മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിനെ അത് തടയും. അതിലൂടെ മഞ്ഞുപാളികളുടെ വിസ്തൃതി വർധിക്കുന്നതും തടസ്സപ്പെടും. 

English Suummary: Hi-Tech Seals Help Scientists Reveal The Vulnerable State Of An Antarctic Glacier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com