ADVERTISEMENT

ജപ്പാനിൽ പുതുവത്സരദിനത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരിക്കുകയാണ്. ഇതേത്തുടർന്ന് ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത്. പത്തിലധികം ചലനങ്ങൾ രേഖപ്പെടുത്തി. മേഖലയിൽ അനേകം കെട്ടിടങ്ങൾ തകർന്നു. ഇതിൽപെട്ട് ഒരാൾ മരിച്ചു. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. 36,000 വീടുകളിൽ വൈദ്യുതി മുടങ്ങി. 

ജനുവരിയിലെ ഈ ദുരന്തം 12 വർഷം മുൻപൊരു ഡിസംബറിൽ നടന്ന മറ്റൊരു മഹാദുരന്തത്തിന്റെ ഓർമകൾ ഉയർത്തിവിടുന്നു. ഫുക്കുഷിമ. യുക്രൈനിലെ ചേണോബിൽ ആണവ ദുരന്തത്തിനു ശേഷം നടന്ന ഏറ്റവും വലിയ ആണവദുരന്തം, ജപ്പാനെ അടിപതറിച്ചു കളഞ്ഞ ശക്തമായ ഭൂചലനം, തുടർന്ന് മരണത്തിന്‌റെ ദൂതുമായി അലറിപ്പാഞ്ഞെത്തിയ വമ്പൻ രാക്ഷസത്തിരകൾ. ഇവയെല്ലാം ചേർന്നതായിരുന്നു ഫുക്കുഷിമ ദുരന്തം. 

2011ലെ സൂനാമിക്ക് ശേഷം ഫുക്കുഷിമ (Photo: X/@patepat00025386)
2011ലെ സൂനാമിക്ക് ശേഷം ഫുക്കുഷിമ (Photo: X/@patepat00025386)

2011 മാർച്ച് , തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, സെൻഡായി ഇതിന് ഏറ്റവും അടുത്തുള്ള നഗരവും. ജാപ്പനീസ് തലസ്ഥാനമായ ടോക്യോവിൽ നിന്ന് 372 കിലോമീറ്റർ അകലെയായിരുന്നു ഈ സംഭവ വികാസങ്ങൾ ഇടയ്ക്കിടെ ഭൂചലനങ്ങൾ നടക്കുന്ന രാജ്യമാണ് ജപ്പാൻ.എന്നാൽ ഈ ഭൂചലനം വ്യത്യസ്തമായിരുന്നു.രാജ്യത്തു സംഭവിച്ചതിൽ ഏറ്റവും ശക്തമായ ഭൂചലനം, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനം. 

ഭൂചലനത്തിന്റെ ഫലമായി കൂറ്റൻ സൂനാമിത്തിരകൾ കടലിൽ ഉയർന്നു പൊങ്ങി. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചിലത്. തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ ഇവ  പുറപ്പെട്ടു. സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു. അവിടത്തെ വിമാനത്താവളം കടൽവെള്ളത്തിൽ മുങ്ങി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. ഇവ തിരികെ കടലിലേക്കു വലിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിനൊപ്പം കടലിലേക്ക് ഒഴുകിപ്പോയി.

ഇരുപതിനായിരത്തോളം ആളുകൾ ഈ സൂനാമിയിൽ പെട്ടു ജീവൻവെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. പലരെയും ഇന്നും കണ്ടെത്തിയിട്ടില്ല.

ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്.

സൂനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി. ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്‌റെ കണ്ടെയ്ൻമെന്‌റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു.

ഫുകുഷിമയിലെ ഡെയ്‌ച്ചി ആണവ നിലയത്തിന്റെ ആകാശ ദൃശ്യം (ചിത്രം: Kyodo/via REUTERS)
ഫുകുഷിമയിലെ ഡെയ്‌ച്ചി ആണവ നിലയത്തിന്റെ ആകാശ ദൃശ്യം (ചിത്രം: Kyodo/via REUTERS)

ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു.പ്ലാന്‌റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചേണോബിൽ സ്‌ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്. 

മൂന്നരലക്ഷത്തോളം പേരെ പ്രദേശത്തു നിന്ന് കുടിയൊഴിപ്പിക്കേണ്ടി വന്നു. ഇന്നും ഫുക്കുഷിമ മൂലം ഉടലെടുത്ത പ്രശ്‌നങ്ങൾക്കു പരിഹാരമായിട്ടില്ല.

ഫുക്കുഷിമ ദുരന്തത്തെതുടർന്ന് ആളുകളില്ലാതായ മേഖലയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നു. ഇക്കൂട്ടത്തിൽ നടന്ന ഒരു പഠനത്തിൽ, റേഡിയോ ആക്ടീവായ കാട്ടുപന്നികൾ പ്രദേശത്തു പെരുകുന്നുണ്ടെന്ന വിവരം വെളിവായി. ഫുക്കുഷിമ സർവകലാശാലയിലെ ഗവേഷകൻ ഡോണോവൻ ആൻഡേഴ്‌സന്‌റെ നേതൃത്വത്തിലുള്ള സംഘമാണു പഠനം നടത്തിയത്.

ഫുക്കുഷിമയ്ക്ക് ശേഷം റിയാക്ടറിൽ നിന്നു ശേഖരിച്ച വെള്ളം എന്തുചെയ്യുമെന്നത് വലിയ വിവാദമായിരുന്നു. പിന്നീട് ഈ വെള്ളം സംസ്കരിച്ചശേഷം കടലിലേക്ക് ഒഴുക്കിവിടാൻ തീരുമാനമായി.

English Summary:

In Quake-Scarred Japan, 2011 Fukushima Disaster Still Looms Large

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com