ADVERTISEMENT

ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ജപ്പാനിൽ ഭൂകമ്പ സാധ്യതയേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ പ്രകൃതിദുരന്തങ്ങൾ സാധാരണമായിരുന്നു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സുനാമികൾ തുടങ്ങിയവയൊക്കെ രാജ്യത്തു സംഭവിച്ചിട്ടുണ്ട്.

ഒരിക്കലും തളരാത്ത ആത്മധൈര്യം ജപ്പാന്റെ പ്രത്യേകതയാണ്. അതുപോലെ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാനുള്ള കഴിവും ഈ രാജ്യത്തിന്റെ മുഖമുദ്രയാണ്. ലോകത്ത്  ആണവാക്രമണത്തെ അതിജീവിച്ച ഒരേയൊരു രാജ്യമാണ് ജപ്പാൻ. പ്രായോഗികമായ ഈ സമീപന രീതി കാരണം തങ്ങളുടെ കെട്ടിടനിർമാണത്തിലും ജപ്പാൻ വേറിട്ട പരീക്ഷണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ഇടയ്ക്കിടെ സംഭവിക്കുന്ന ഭൂകമ്പത്തെ പ്രതിരോധിക്കാൻ ഭൂചലനക്ഷമതയുള്ള കെട്ടിടങ്ങൾ ധാരാളമായി ജപ്പാനിൽ നിർമിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച വിഡിയോകൾ ഇത്തവണ പുതുവർഷത്തിൽ സംഭവിച്ച ഭൂചലനത്തിനു ശേഷം പ്രചരിച്ചിരുന്നു. ജപ്പാനിൽ ഏതു കെട്ടിടം നിർമിച്ചാലും ഭൂചലന ക്ഷമത തീർച്ചയായും ഉറപ്പുവരുത്തിയിരിക്കണമെന്ന് നിഷ്കർഷയുണ്ട്. ഇടയ്ക്കിടെ സംഭവിക്കുന്ന ചെറിയ ഭൂചലനങ്ങളും അപൂർവമായുള്ള വലിയ ഭൂചലനങ്ങളും കണക്കിലെടുത്താണ് നിർമാണം.

ഷോക്ക് അബ്സോർബറുകൾ പോലുള്ള ഘടനകൾ ഫൗണ്ടേഷനുകളിൽ നൽകി ഇതിന്മേൽ കെട്ടിടനിർമാണം നടത്തുന്ന ശൈലി വ്യാപകമാണ്. അംബരചുംബികളായ ധാരാളം കെട്ടിടങ്ങൾ ജപ്പാനിലുണ്ട്. ബേസ്മെന്റിനു പുറമേ ഉയരങ്ങളിലും മോഷൻ ഡാംപറുകൾ ജപ്പാനിൽ ഉപയോഗിക്കാറുണ്ട്. ഇവ കൂടാതെ പുതിയ തരം ഡിസൈനുകളും ശൈലികളും കെട്ടിടനിർമാണത്തിൽ ജപ്പാൻ പരീക്ഷിക്കുന്നു. കെട്ടിടങ്ങൾ വളഞ്ഞുപോകുന്നതു തടയുന്ന മെഷ് ഘടനകളൊക്കെ നിർമാണരീതിയിൽ ഉപയോഗിക്കുന്നത് ഇതിനാലാണ്.എർത്ത്‌ക്വേക്ക് എൻജിനീയറിങ് എന്നൊരു മേഖല തന്നെ നിർമാണത്തിൽ ജപ്പാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സമുദ്രത്തിൽ നിന്നുണ്ടാകാവുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് സൂനാമി. ജപ്പാനാണ് സൂനാമി ബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമായി കൽപിക്കപ്പെട്ടിട്ടുള്ളത്.

സൂനാമി എന്ന പേരു പോലും ഈ പ്രകൃതിദുരന്തത്തിനു വന്നത് ജപ്പാനിൽ നിന്നാണ്. എർത്ത്ക്വേക്ക് എൻജിനീയറിങ്ങിൽ സൂനാമികൾക്കു തടയിടാനുള്ള സാങ്കേതികവിദ്യകളും ജപ്പാൻ നടപ്പാക്കിയിരുന്നു.

വലിയ ജനബാഹുല്യമുള്ള ഇടങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനായി 40 അടി വരെ പൊക്കമുള്ള കടൽഭിത്തികളും ജപ്പാൻ കെട്ടിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും സൂനാമിത്തിരകൾ മൂലമുള്ള വെള്ളം കടന്നുകയറിയാൽ അതു തിരിച്ചുവിടാനായി ആധുനിക ഫ്ലഡ്ഗേറ്റുകളും ജപ്പാൻ തയാർ ചെയ്തിട്ടുണ്ട്. 51 അടി വരെ പൊക്കമുള്ളവയാണ് ഇത്.

ജപ്പാനിൽ കുട്ടികളെയും ദുരന്തപ്രതിരോധം പഠിപ്പിക്കുന്നുണ്ട്. 2011ലെ ഭൂകമ്പ, സുനാമി വേളയിലും ജാപ്പനീസ് വിദ്യാർഥികൾ പ്രകടിപ്പിച്ച സമചിത്തതയും പരസ്പരമുള്ള കരുതലും ലോകശ്രദ്ധ നേടിയിരുന്നു.അടുത്തുള്ള സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2011ൽ ജപ്പാനിൽ സംഭവിച്ച ടൊഹോകു ഭൂകമ്പവും സൂനാമിയും. 19,759 പേരാണ് അന്ന് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്. സമീപകാലങ്ങളിൽ ഗറില്ല റെയ്ൻഫോൾ എന്ന പ്രതിഭാസവും ജപ്പാനിലുണ്ട്. ഒരു സ്ഥലത്ത് പെട്ടെന്ന് മഴപെയ്ത് ദുരിതം വിതയ്ക്കുന്നതാണ് ഇത്.

ഡേ കെയർ സെന്ററുകൾ മുതൽ ജപ്പാൻ കുട്ടികളെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ പഠിപ്പിക്കാറുണ്ട്. പ്രൈമറി, ഹൈ സ്കൂൾ തലത്തിലും ദുരന്തനിവാരണ വിദ്യാഭ്യാസം ജപ്പാ‍ൻ നൽകുന്നു. സെപ്റ്റംബർ ഒന്ന് രാജ്യത്ത് ദുരന്ത നിവാരണദിനമായും അതേത്തുടർന്നുള്ള ഒരാഴ്ച ദുരന്ത നിവാരണ വാരമായും ആഘോഷിക്കുന്നുണ്ട്. ഹസാർഡ് മാപ്പുകൾ എന്നു പേരുള്ള ഭൂപടങ്ങൾ, സ്കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്. എവിടെയൊക്കെയാണ് ദുരന്തമുണ്ടാകാൻ സാധ്യതയെന്ന വിവരം ഈ മാപ്പുകൾ കുട്ടികൾക്കു നൽകും. അതുകൂടാതെ തന്നെ ഒരു ദുരന്തമുണ്ടായാൽ ഏതു റൂട്ടുകളിലൂടെ രക്ഷപ്പെടാമെന്ന വിവരവും ഇവർക്കു നൽകുന്നുണ്ട്.

English Summary:

The Secret Behind Japan's Earthquake-Proof Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com