ADVERTISEMENT

ആനയെ വെടിവച്ചു കൊന്നാല്‍ 150 പണം ഇനാം. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു; തിരുവിതാംകൂറില്‍ 200 വര്‍ഷം മുന്‍പ്. കൊല്ലവര്‍ഷം 999 (എഡി 1824)-ലെ ഒരു വിളംബരത്തിലാണ് ഇങ്ങനെ കാണുന്നത്. കുന്നിന്‍ താഴ്‌‍വാരങ്ങളില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി, തരിശു കിടക്കുന്ന നിലങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ താൽപര്യമുള്ളവർ‌ക്ക് കൊല്ലവര്‍ഷം 995-ല്‍ 6 വര്‍ഷത്തേക്ക് കരമൊഴിവായി കൃഷിഭൂമി അനുവദിച്ചിരുന്നു. കാട്ടാന ശല്യം കാരണം ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.

ഈ പശ്ചാത്തലത്തിലാണ് കാട്ടാനയെ വെടിവച്ച് വിരട്ടിയോടിക്കുന്നതിനും ആരെങ്കിലും വെടിവച്ചു കൊന്നതായി താലൂക്ക് ഉദ്യോഗസ്ഥരെയും ജയില്‍ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയാല്‍ ഒരു ആനയ്ക്ക് 150 പണം (ഏകദേശം 21.5 രൂപാ) ഇനാം നല്‍കുന്നതിനും വിളംബരം പ്രസിദ്ധപ്പെടുത്തിയത്. ആവശ്യമായ ഉണ്ടയും മരുന്നും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും വിളംബരത്തില്‍ പറഞ്ഞിട്ടുണ്ട്.

വിളംബരത്തിന്‍റെ പൂര്‍ണ രൂപം മലയാളത്തിലും ഒരു വിശദീകരണം ഇംഗ്ലിഷിലും താഴെ ചേര്‍ക്കുന്നു :
Grant of reward for the killing of wild elephants in the interests of cultivation
Proclamation of 999 ME
(Huzur Central Vernacular Records)
999-ാമാണ്ടു വിളംബരം

മണ്ടപത്തുംവാതുക്കലുകളില്‍ ആനയഴിവായിട്ടു നേടും തരിശു കിടന്ന നിലങ്ങള്‍ വെട്ടിത്തിരുത്തി കൃഷിചെയ്യുന്ന ആളുകള്‍ക്കു 6 വര്‍ഷത്തേക്ക് നിന്തമായിട്ടു കൊടുക്കത്തക്കവണ്ണം നിശ്ചയിച്ചു (പൊടിവു)  പ്രസിദ്ധപ്പെടുത്തിയതിന്‍റെ ശേഷം അതിനാല്‍ കുടികള്‍ക്കു ഒട്ടുംതന്നെ ഗുണം വന്നിട്ടില്ലാഴികകൊണ്ടു ഇപ്പോള്‍ പ്രസിദ്ധപ്പെടുന്നതു എന്തെന്നാല്‍ മേലെഴുതിയ നിലങ്ങള്‍ നല്ല നിലമാകുന്നു എന്നും ആനശല്യം ഇല്ലാഞ്ഞാല്‍ കൃഷിചെയ്യുന്നതിനു യാതൊരു തര്‍ക്കവും ഇല്ലന്നും നാം അറികകൊണ്ടു ആനശല്യം തീര്‍ക്കുന്നതിനും വെടിവച്ചു ആനയെ വിരട്ടിക്കൊള്ളുന്ന ഉപായമല്ലാതെ മറ്റൊന്നും കാണ്മാന്‍ ഇല്ലാഴികകൊണ്ടും ആനകളെ ആരെങ്കിലും വെടിവച്ചു കൊന്നു മണ്ടപത്തുംവാതുക്കല്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാക്ക് ബോധം വരുത്തികൊടുത്താല്‍ ആന ഒന്നിനു 150 പണം വീതം ഇനാം കൊടുക്കത്തക്കവണ്ണം നിശ്ചയിച്ചിരിക്കുന്നു. ംരം വകക്കു കുടികള്‍ക്കു വേണ്ടുന്ന ഉണ്ടയും മരുന്നും കൊടുക്കത്തക്കവണ്ണം മണ്ടപത്തുംവാതുക്കലേക്കു ഉത്തരവു കൊടുത്തയച്ചിരിക്കുന്നതും അല്ലാതെ ഉണ്ടയും മരുന്നും ഹജൂരില്‍ നിന്നു കൊടുത്തയച്ചിരിക്കുന്നതിനാല്‍ ഏതു സ്ഥലത്തെങ്കിലും കാട്ടാനകള്‍ വരുന്നതു ഏതു കുടിയാനവനെങ്കിലും കണ്ടാല്‍ ആ നിമിഷം തന്നെ അതിനു സമീപത്തിരിക്കുന്ന ഡാണാ ഉദ്യോഗസ്ഥന്മാരോടും മുറിക്കാറരോടും ചെന്നു പറഞ്ഞുകൊള്ളുകയും വേണം. ഉടന്‍തന്നെ ആളുകളെയും ശേഖരിച്ചുംകൊണ്ടു വന്നു ആനയെ വിരട്ടുന്നതിനും, വെടിവെച്ചുകൊല്ലുന്നതിനും ഡാണാവില്‍ ഉദ്യോഗസ്ഥന്മാര്‍ക്കും മണ്ടപത്തുംവാതുക്കല്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഉത്തരവു കൊടുത്തയച്ചു ചട്ടംകെട്ടിയിട്ടും ഉണ്ടു.

[The Travancore Land Revenue Manual (1916) Vol. 5 page 363]

By a Proclamation of 999 M.E., it was laid down that, in view to encourage the cultivation of lands in hilly tracts subject to the ravages of wild elephants, rewards would be granted for the killing of wild elephants at the rate of 150 fanams for each elephant. It was stated that a previous Proclamation of 995 M.E., which granted exemption of assessment for 6 years for lands in such localities, was found in practice not to have produced the beneficial result intended and that, therefore, a system of rewards for the destruction of the animals was found necessary. (H.C.V.R).

[The Travancore Land Revenue Manual, (1916) Vol. 4 page 273]

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com