ADVERTISEMENT

അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് അമേരിക്കൻ ജനതയോളം മറ്റാർക്കും വിശദീകരിക്കാനാകില്ല. പ്രത്യേകിച്ചും തെക്കൻ തീരമേഖലയിലാണ് ഇത്തരം അധിനിവേശ ജീവികളുടെ ആധിക്യം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഉദാഹരണത്തിന് ഫ്ലോറിഡയിലെ ചീങ്കണ്ണികളും പെരുമ്പാമ്പുകളും. അധിനിവേശ ജീവികളെ നിയന്ത്രിക്കുന്നതിനായി വർഷത്തിലൊരിക്കൽ അവയെ നിയന്ത്രിതമായി വേട്ടയാടാൻ ലൈസൻസ് നൽകാറുമുണ്ട്.

സമാനമായ രീതിയിൽ അമേരിക്കയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ജീവിയാണ് മൂങ്ങ. അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളാണ് മൂങ്ങകളുടെ കടന്നുകയറ്റത്തിൽ ഇപ്പോൾ വിഷമിക്കുന്നത്. മൂങ്ങകളെ നിയന്ത്രിക്കുന്നതിനായി അടുത്ത മുപ്പത് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Barred owl (Photo: X/ @eelsberry10, @IsleyResistance)
Barred owl (Photo: X/ @eelsberry10, @IsleyResistance)

പ്രാദേശിക മൂങ്ങവർഗത്തിന്റെ സംരക്ഷണം

യുഎസിലെ പടിഞ്ഞാറൻ മേഖലയിലെ പ്രദേശിക മൂങ്ങവർഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യുഎസ് വന്യജീവി വിഭാഗം നിർദേശിച്ചിരിക്കുന്നത്. അധിനിവേശ പക്ഷികളായ ബാർഡ് ഔൾസ് എന്ന മൂങ്ങകളെയാണ് അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ നിയന്ത്രണ വിധേയമാക്കാനായി ലക്ഷ്യമിടുന്നത്. എന്നാൽ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

(Photo: X@officerpaynejr)
(Photo: X@officerpaynejr)

യുഎസിലെ തന്നെ കിഴക്കൻ തീരത്ത് വ്യപകമായി കാണപ്പടുന്ന പക്ഷികളാണ് ബാർഡ് മൂങ്ങകൾ. എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലാണ് ഇവ പടിഞ്ഞാറൻ തീരത്ത് കുടിയേറാൻ തുടങ്ങിയത്. ഇതോടെ പ്രതിസന്ധിയിലായത് പടിഞ്ഞാറൻ തീരപ്രദേശത്ത് സ്വാഭാവികമായി കണ്ടുവന്ന രണ്ട് മൂങ്ങവർഗങ്ങളാണ്. നോർത്തേൺ സ്പോട്ടഡ് ഔൾ, കലിഫോർണിയ സ്പോട്ടഡ് ഔൾ എന്നീ രണ്ട് മൂങ്ങവർഗങ്ങളാണ് ഇപ്പോൾ അധിനിവേശ മൂങ്ങകൾ മൂലം നിലനിൽപ്പിന്റെ ഭീഷണി നേരിടുന്നത്. അതീവ വംശനാശ ഭീഷണി നേരിടുന്ന മൂങ്ങകളാണ് നോർത്തേൺ സ്പോട്ടഡ് ഔളുകൾ. 

ആധിപത്യസ്വഭാവമുള്ള ജീവികൾ

ബാർഡ് മൂങ്ങകൾ പടിഞ്ഞാൻ മേഖലയിൽ സജീവമായത് മറ്റ് രണ്ട് മൂങ്ങവർഗ്ഗങ്ങളുടെയും അതിജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാരണം ഇര തേടുന്നതിലും കൂട് കൂട്ടാൻ ഇടം കണ്ടെത്തുന്നതിലും ബാർഡ് മൂങ്ങകൾ അധീശത്വ സ്വഭാവം കാണിക്കും. അതിനാൽ തന്നെ ഈ മൂങ്ങകളുടെ അംഗസംഖ്യ പെരുകുന്നത് മറ്റ് മൂങ്ങവർഗങ്ങൾക്ക് ആരോഗ്യകരമല്ല. ഈ സാഹചര്യത്തിലാണ് പടിഞ്ഞാറൻ മേഖലയിലെ ബാർഡ് ഔൾസിനെ ഘട്ടം ഘട്ടമായി വേട്ടയാടി ഇല്ലാതാക്കാൻ വന്യജീവി വിഭാഗം തീരുമാനിച്ചത്. 

സ്പോട്ടഡ് ഔൾ (Photo: X/@3The3Bellicist3)
സ്പോട്ടഡ് ഔൾ (Photo: X/@3The3Bellicist3)

വലുപ്പം കൊണ്ടും മറ്റ് രണ്ട് മൂങ്ങവർഗ്ഗങ്ങളേക്കാളും ബാർഡ് മൂങ്ങകൾക്ക് മേൽക്കൈ ഉണ്ട്. ഈ സാഹചര്യത്തിൽ സമാനമായ ഇരകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ രണ്ട് സ്പോട്ട് മൂങ്ങവർഗ്ഗങ്ങളും ബാർഡ് മൂങ്ങകളുടെ പിന്നിലാകും. കൂടാതെ ഇത്തരം ഇരകൾക്ക് ക്ഷാമം നേരിട്ടാലും പുതിയ ഇരകളെ കണ്ടെത്തുന്ന കാര്യത്തിലും ബാർഡ് മൂങ്ങകൾക്ക് സവിശേഷമായ കഴിവുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, പടിഞ്ഞാറൻ മേഖലയിലേക്ക് കുടിയേറിയ ബാർഡ് മൂങ്ങകൾ മറ്റ് രണ്ട് മൂങ്ങവർഗങ്ങളെയും അതിജീവനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാക്കി എന്നതാണ് സത്യം.

മുപ്പത് വർഷത്തെ പദ്ധതി

അധിനിവേശ മൂങ്ങകളെ തോക്ക് ഉപയോഗിച്ച് വേട്ടയാടിക്കൊല്ലുക എന്നത് തന്നെയാണ് ഇവയുടെ അഗസംഖ്യ നിയന്ത്രിക്കാൻ അധികൃതർ കണ്ടെത്തിയ മാർഗ്ഗം. ഇങ്ങനെയാണ് അടുത്ത മുപ്പത് വർഷത്തിനുള്ളിൽ നാല് ലക്ഷത്തി എഴുപതിനായിരം മൂങ്ങകളെ കൊല്ലാനുള്ള തീരുമാനത്തിലെത്തിയത്. മൂങ്ങകൾ കാണപ്പെടുന്ന പ്രദേശത്തെ മുപ്പത് ഭാഗങ്ങളാക്കി തിരിച്ച് ഓരോ വർഷവും ഒരു ഭാഗത്തെ 90 ശതമാനത്തോളം ബാർഡ് മൂങ്ങകളെ കൊല്ലുക എന്നതാണ് പദ്ധതി. 

(Photo: X/@officerpaynejr)
(Photo: X/@officerpaynejr)

എന്തായാലും ഈ പദ്ധതിയുടെ പൊതുജനാഭിപ്രായം തേടിയതോടെ നിരവധി പേരാണ് എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അധിനിവേശ മൂങ്ങകളെ നിയന്ത്രിക്കുന്നതിൽ ഇവർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അതിനുള്ള മാർഗ്ഗത്തെയാണ് ഇവർ ശക്തമായി എതിർക്കുന്നത്. മൂങ്ങകളെ കൊല്ലാനായി തോക്ക് ഉപയോഗിക്കുന്നത് വന്യജീവി മേഖലയെ ആകെ ശല്യപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ഇവർ പറയുന്നത്. കൂടാതെ വ്യക്തമായ ധാരണയില്ലാത്തവർക്ക് ലൈസൻസ് കൊടുത്തു കഴിഞ്ഞാൽ അത് പ്രാദേശിക മൂങ്ങ വിഭാഗങ്ങളെ വേട്ടയാടുന്നതിലേക്ക് നയിച്ചേക്കാം എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

(Photo: X/ @officerpaynejr)
(Photo: X/ @officerpaynejr)

ഏതായാലും നിലവിൽ അധിനിവേശ മൂങ്ങകളെ വേട്ടയാടാനുള്ള നിർദ്ദേശം ശുപാർശയായിത്തന്നെ തുടരുകയാണ്. ഇതുവരെ പദ്ധതി നടപ്പിലാക്കാൻ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല. എന്നാൽ മൂങ്ങകളുടെ അംഗസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും, ഇതിന് അവയെ വേട്ടയാടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ പ്രായോഗികമല്ലെന്നും ഉള്ള ബോദ്ധ്യം വന്യജീവിവകുപ്പിനുണ്ട്. എന്നാൽ ഈ വേട്ടയാടലിന് എന്ത് മാർഗ്ഗം അവലംബിക്കണം എന്നത് മാത്രമാണ് ഇവരെ കുഴക്കുന്ന പ്രധാന ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com