ADVERTISEMENT

വൈറസുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ധാരാളം രോഗം വരുത്തുന്നുണ്ട്. എയ്ഡ്സ് മുതൽ കോവിഡ് വരെ വിവിധതരം രോഗങ്ങളാണ് വൈറസുകൾ കാരണമുണ്ടാകുന്നത്. സാധാരണയായി രോഗം വൈറസുകളേക്കാൾ ആയിരം ഇരട്ടി വലുപ്പമുള്ള വമ്പൻ ജയന്റ് വൈറസുകളും ഭൂമിയിലുണ്ട്. ഇവയിൽ ചിലത് കാണപ്പെടുന്നത് ഐസിലാണ്. പ്രത്യേകിച്ചും ഉത്തര ധ്രുവ മേഖലയിലെ ഐസിൽ. പെർമഫ്രോസ്റ്റ് എന്നാണ് ഈ കട്ടികൂടിയ ഐസ് കവചം അറിയപ്പെടുന്നത്.

ശരീരത്തിലെത്തിയാൽ അപകടകാരികളാകാനിടയുള്ള ഇവ പക്ഷേ ഐസിൽ സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിപരമായി ഗുണകരമാണ്. ഐസിൽ വളരുന്ന ആൽഗകൾ അമിതമായി വളരുന്നത് തടയാൻ ഇവ ഉപകരിക്കുമെന്ന് ഡെൻമാർക്കിലെ പ്രശസ്തമായ ആർഹസ് സർവകലാശാല നടത്തിയ ശ്രദ്ധേയമായ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇത് മഞ്ഞുരുക്കം കുറയ്ക്കുന്നതിനു കാരണമാകുന്നു.

പെർമഫ്രോസ്റ്റ് ഉരുകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളെ പുറത്തുവിടുമെന്ന് ഇടക്കാലത്ത് ബ്രിട്ടിഷ് ശാസ്ത്രജ്ഞരുടെ പഠനം വന്നിരുന്നു. ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായിരുന്നു ഈ പഠനം നടത്തിയത്. മഞ്ഞുരുകുന്നത് റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് ഇവർ കണ്ടെത്തിയത്.

(Credit:Jasper Neupane /Istock)
(Credit:Jasper Neupane /Istock)

ഗുരുതരമായ ശ്വാസകോശ കാൻസറിനു വഴിവയ്ക്കുന്നതാണു റേഡോൺ വാതകം. ഇതിനെ അന്തരീക്ഷത്തിൽ പരക്കുന്നതിനു തടയായി പെർമഫ്രോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അപകടകരമായ വിധത്തിൽ മഞ്ഞുരുകുന്നത് ഈ സംരക്ഷണശേഷി ഇല്ലാതെയാക്കും. റേഡോൺ പുറന്തള്ളപ്പെടുകയും ചെയ്യും. ശ്വാസകോശ അർബുദത്തിന്റെ കാരണങ്ങളിൽ പുകവലി കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണമാണു റേഡോൺ.

ആഗോളതാപനം മൂലം പെർമഫ്രോസ്റ്റ് ഉരുകുന്നത് ലോകത്തെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രധാന ആശങ്കകളിലൊന്നാണ്. ലോകമെമ്പാടും അന്തരീക്ഷ കാർബൺ സാന്നിധ്യം കൂടുമെന്നതും പെർമഫ്രോസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിസന്ധിയാണ്. ഇത് ആഗോളതാപനത്തിന്റെ തോത് വീണ്ടും കൂട്ടും. എന്നാൽ ഇതിനെല്ലാമപ്പുറം പെർമഫ്രോസ്റ്റ് ഉരുകിയാൽ ആഗോളതലത്തിൽ മഹാമാരികളുണ്ടാകാൻ അതു വഴിവയ്ക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു. പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളികൾക്കു താഴെ ചരിത്രാതീത കാലത്തെ  വൈറസുകളും ബാക്ടീരിയകളും നിർജീവാവസ്ഥയിൽ കിടക്കുന്നുണ്ട്. മഞ്ഞുരുകി ഇവ പുറത്തുവന്ന് പരന്നാൽ അതു വലിയ പ്രതിസന്ധിക്കു കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്. 

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്. അടുത്തിടെയായി തുടരുന്ന മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു. അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു.ഇതാണു ബാധയ്ക്കു വഴി വച്ചത്.പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണുക്കളെപ്പറ്റി ലോകം ആളത്തിൽ ചിന്തിക്കാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്.

ചുരുക്കത്തിൽ പറഞ്ഞാൽ പെർമഫ്രോസ്റ്റ് അമിതമായി ഉരുകുന്നത് അത്ര നല്ലൊരു കാര്യമല്ല. അതിനെ ചെറിയരീതിയിലെങ്കിലും ഈ വമ്പൻ വൈറസുകൾ ചെറുക്കുന്നു.

English Summary:

Ancient Arctic Viruses: Environmental Saviors or Cancer Catalysts? New Research Unveils Shocking Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com