ഈ മണ്ണിനടിയിൽ എവിടെ തേടും? യജമാനനു വേണ്ടി ഊണും ഉറക്കവുമില്ലാതെ മിണ്ടാപ്രാണികളുടെ തിരച്ചിൽ
Mail This Article
മുണ്ടക്കൈയും ചൂരൽമലയും ഉരുളെടുത്തപ്പോൾ ബാക്കിയായവരിൽ ചില വളർത്തുമൃഗങ്ങളും ഉണ്ടായിരുന്നു. രാത്രിമറവിൽ അതിവേഗത്തിൽ പാഞ്ഞുവന്ന മലവെള്ളത്തിൽ മുങ്ങിയും താണും അവർ കരയ്ക്ക് അടുക്കുകയായിരുന്നു. നേരം വെളുത്തപ്പോൾ തങ്ങളെ വളർത്തിയ യജമാനനെയും കുടുംബത്തെയും കാണാനില്ല. മണ്ണിനടിയിലെ ജീവനുകൾ തേടി രക്ഷാപ്രവർത്തകർ പരക്കം പായുമ്പോൾ വളർത്തുനായകൾ ദുരന്തഭൂമിയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. താമസിച്ച വീട് എവിടെയായിരുന്നുവെന്ന് അറിയാതെ അവർ ചെളിയിൽ ഉറ്റവരെ തിരയുകയായിരുന്നു.
രക്ഷാപ്രവർത്തകർ നൽകുന്ന ഭക്ഷണം കഴിക്കാൻ പോലും തയാറാകാതെ അവർ തിരച്ചിൽ തുടർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പോലും കല്ലുകൾക്കിടയിലും മരക്കൊമ്പുകൾക്കിടയിലും തലയിട്ടും മണംപിടിച്ചും നായകൾ പരിശോധിച്ചു. ഉറക്കം മൂർച്ഛിച്ച് ബാലൻസ് തെറ്റിയിട്ടും ഒന്നുകിടക്കാൻ പോലും കൂട്ടാക്കിയില്ല. മണ്ണിൽ നിന്നും പുറത്തെടുക്കുന്ന മൃതദേഹം തന്റെ ഉടമയുടേതാണോ എന്നറിയാൻ അവരും ദുരന്തമേഖലയിൽ കാത്തിരിപ്പാണ്.
മണ്ണിൽ പുതഞ്ഞ മനുഷ്യനെ കണ്ടെത്തുന്നതിനിടയിൽ മിണ്ടാപ്രാണികളെയും രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുന്നുണ്ട്. നായ, പൂച്ച, പശു, ആമ എന്നിവരെയെല്ലാം ചെളിയിൽ നിന്ന് എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അകിടുവീർത്ത് വേദനസഹിക്കാനാകാതെ നിന്ന പശുവിന്റെ പാൽകറക്കുന്ന രക്ഷാപ്രവർത്തകരുടെ വിഡിയോയും വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിൽ ഈ പശുവിന് ഉടമയെയും പശുക്കിടാവിനെയും നഷ്ടപ്പെട്ടിരുന്നു. പരുക്കേറ്റ പല വളർത്തുമൃഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുകയും ചികിത്സ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.