ADVERTISEMENT

മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്ടിൽനിന്നും രക്ഷപ്പെട്ട് ഒരുകൂട്ടം ആളുകൾ മലകയറിയപ്പോൾ അവിടെ കാട്ടാനക്കൂട്ടം. മനുഷ്യന്റെ ദയനീയാവസ്ഥ കണ്ട് ആനകളും അവർക്കൊപ്പംനിന്നു. അൻപതോളം ആളുകളാണ് കൊമ്പന്റെ മുൻപിലിരുന്ന് ദുരന്തരാത്രി പിന്നിട്ടത്. വെളിച്ചംവന്നതോടെ ആളുകളെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മരണത്തിൽ നിന്നും രക്ഷപ്പെട്ട് വീണ്ടും മരണത്തിലേക്ക് പോകുമെന്ന സ്ഥിതിയായിരുന്നുവെന്ന് ആനയ്ക്ക് മുൻപിൽപെട്ട സുജാത എന്ന വയോധിക പറയുന്നു. 

‘‘സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരവസ്ഥയിലാണ് ഞങ്ങൾ. വീടിനും ചുറ്റും മലവെള്ളമായിരുന്നു. ഒരു കടൽപോലെയാണ് തോന്നിയത്. ആദ്യ ഉരുൾപൊട്ടലിൽ തന്നെ വെള്ളം പാഞ്ഞെത്തി. അവിടെനിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് അറിയാതെ പകച്ചുനിന്നു. രണ്ടാമത്തെ പൊട്ടലിന് പേരക്കുട്ടിയെയും നടക്കാൻ പോലും വയ്യാത്ത അമ്മയെയും പിടിച്ച് മലമുകളിലേക്ക് വലിഞ്ഞുകയറി. ശക്തമായ മഴയിലും ഇരുട്ടിലും കുനിഞ്ഞുകൊണ്ട് നിലംതൊട്ട് നോക്കിയാണ് കാപ്പിത്തോട്ടത്തിലേക്ക് കയറിയത്. അവിടെയെത്തിയപ്പോൾ കൊമ്പനാന നിൽക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വലിയ ദുരിതത്തിൽനിന്നും വരികയാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഞങ്ങൾ ആനയ്ക്കു മുൻപിൽ കരഞ്ഞു. കൊമ്പന്റെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കുന്നിൻമുകളിൽ മൂന്ന് ആനകൾ ഉണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും ഞങ്ങൾക്ക് ആരോഗ്യമില്ലായിരുന്നു. കനത്ത മഴയിൽ കൊമ്പന്റെ കാൽചുവട്ടിൽതന്നെ ഞങ്ങൾ കിടന്ന് നേരം വെളുപ്പിച്ചു.’’–സുജാത പറഞ്ഞു.

അതേസമയം, സങ്കടം വരുമ്പോൾ മനുഷ്യൻ കരയുന്നതുപോലെ ആന ഒരിക്കലും കരയാറില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കണ്ണിൽ പൊടിപടലമോ പ്രാണികളോ കയറിയാൽ അതിൽനിന്നും സംരക്ഷിക്കാനായി ആനകള്‍ കണ്ണുനീർ പുറപ്പെടുവിക്കും. മനുഷ്യൻ വികാരനിർഭരമാകുന്നതുപോലെ ആനകൾ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി.

കാട്ടാനകൾക്ക് പ്രകൃതി ദുരന്തം മുൻകൂട്ടി തിരിച്ചറിയാൻ കഴിയുമെന്നും അവർ അവിടെനിന്നും മാറിപ്പോകുമെന്നും ആന ചികിത്സകൻ ഡോ.പി.ബി. ഗിരിദാസ് മനോരമ ഓൺലൈനോട് വ്യക്തമാക്കി. പ്രകൃതിയിലെ മാറ്റങ്ങൾ വേഗത്തിൽ ആനകൾക്ക് തിരിച്ചറിയാനാകും. മനുഷ്യന് കേൾക്കാനാകാത്ത ഇൻഫ്രാ സോണിക് ശബ്ദങ്ങളെല്ലാം മനസ്സിലാക്കാൻ അവർക്ക് കഴിവുണ്ട്. ആനയുടെ തുമ്പിക്കൈയുടെ അടിഭാഗത്തായി മേൽപല്ലിന്റെ ഭാഗത്ത് വൊമൊറോനേസൽ ഓർഗൻ ഉണ്ട്. ഇതുവഴിയാണ് അവർക്ക് പ്രകമ്പനങ്ങൾ തിരിച്ചറിയാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം കവളപ്പാറയിൽ 2019 ഓഗസ്റ്റ് 8ന് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന്റെ നിലവിലെ സ്ഥിതി. (ഫയൽചിത്രം∙ മനോരമ)
മലപ്പുറം കവളപ്പാറയിൽ 2019 ഓഗസ്റ്റ് 8ന് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന്റെ നിലവിലെ സ്ഥിതി. (ഫയൽചിത്രം∙ മനോരമ)

‘‘ആനയ്ക്ക് മനുഷ്യന്റെ ദയനീയാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് ആ അമ്മമാർ കൊമ്പന്റെ മുൻപിൽപ്പെട്ട് കരഞ്ഞപ്പോൾ അവർ ഉപദ്രവിക്കാതെ വിട്ടത്. ഉരുൾപൊട്ടലും അവിടെനടക്കുന്ന മാറ്റങ്ങളും ആനകൾ നേരിട്ട് കണ്ടുകൊണ്ടിരുന്നതാണ്. എന്തോ അപകടം സംഭവിച്ചുവെന്നത് ആനകൾക്ക് മനസ്സിലായി. അതുകൊണ്ടാവാം മലകയറിയെത്തിയ ആരെയും അവർ ഉപദ്രവിക്കാതിരുന്നത്.’’–പി.ബി. ഗിരിദാസ് പറയുന്നു.

എല്ലാവരും മലയിറങ്ങി; ആനകൾ താവളമാക്കി

കവളപ്പാറയിൽ 2019 ഓഗസ്റ്റ് 8ന് ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണു മരിച്ചത്.  ഉരുൾപൊട്ടിയ പ്രദേശത്ത് ഇപ്പോൾ ആരും താമസമില്ല. ആ മേഖലയിലുണ്ടായിരുന്നവർ മറ്റിടങ്ങളിലാണു വീടുവച്ചത്. ഉരുൾപൊട്ടലിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെ ഭൂമി നഷ്ടപ്പെട്ട കർഷകരുണ്ട്. അവർക്കു നഷ്ടപരിഹാരമോ പകരം ഭൂമിയോ ലഭിച്ചിട്ടില്ല. പഴയ ഭൂമി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കേസ് നടക്കുന്നുണ്ട്. ദുരന്തബാധിതപ്രദേശം കാടുമൂടിയതോടെ കാട്ടാനകളുടെ വിഹാരകേന്ദ്രമായി.

English Summary:

Incredible Rescue: Escape from Landslide Turned Emotional Encounter with Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com