ADVERTISEMENT

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും റഷ്യൻ വിപ്ലവവും എല്ലാം കണ്ട ആമ മുത്തച്ഛനാണ് ജോനാഥൻ. ഇപ്പോൾ 192 വയസ്സായി. 1832 ലാണ് ജോനാഥൻ എന്ന ആമ ജനിച്ചത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജോനാഥൻ. ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോർഡ് ജോനാഥന്റെ പേരിലാണ്. 52 വയസ്സുള്ളപ്പോള്‍ 19–ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് ബ്രിട്ടന് കീഴിലുള്ള സെന്‍റ് ഹെലന്‍ ദ്വീപിലെ മൃഗശാലയിലെത്തുന്നത്. സീഷെല്‍സിലെ രാജാവ് സെന്‍റ് ഹെലന്‍സിലെ ഗവർണര്‍ക്ക് നല്‍കിയ സമ്മാനമായാണ് ജോനാഥന്‍ എത്തിയത്.

188 വയസ്സുവരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനുമുൻപ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്ഥാനത്തിന് അർഹയായത്. മനുഷ്യരുമായി അടുത്തു പെരുമാറാൻ മടിയില്ലാത്ത ആമയപ്പൂപ്പന് പക്ഷേ പ്രായത്തിന്റേതായ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം ജൊനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നൽകാറുണ്ട്. ക്യാബെജ്, കുക്കുംബർ, ആപ്പിൾ, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. ഭക്ഷണം, ഉറക്കം, ഇണചേരൽ ഇതൊക്കെ പ്രിയം. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ആമ മുത്തച്ഛനില്ല. 

മറ്റു ജീവികളെ അപേക്ഷിച്ച് ആമകൾക്ക് പൊതുവേ ആയുർദൈർഘ്യം കൂടുതലാണ്. ഏറ്റവും കൂടുതൽ കാലം ജീവിച്ച ആമ എന്ന ലോക റെക്കോർഡ് ടുയി മലില എന്ന ആമയുടെ പേരിലാണ്. 189 വയസ്സുവരെ ജീവിച്ച ശേഷം 1965ലാണ്‌ ടുയി മലില മരണപ്പെട്ടത്. കൊൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡൻസിൽ ഉണ്ടായിരുന്ന അദ്വൈത എന്ന ആമ 255 വർഷം ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 2006 ലാണ് ഇത് മരണപ്പെട്ടത്. എന്നാൽ അദ്വൈതയുടെ ജീവിത കാലയളവ് സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് ലോക റെക്കോർഡ് നൽകപ്പെടാത്തത്. 

(Photo: X/@OrgPhysics)
(Photo: X/@OrgPhysics)

∙ കുളിച്ചത് 185–ാം വയസ്സിൽ

കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന ജീവിയാണ് ആമ. എന്നാല്‍ 185 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച ശേഷമാണ് ജോനാഥനു വെള്ളംകാണാൻ കാണാന്‍ ഭാഗ്യമുണ്ടായത്. ദ്വീപിലേക്ക് ബ്രിട്ടിഷ് രാജകുടുംബാംഗം സന്ദര്‍ശനത്തിനെത്തുമ്പോള്‍ കാണാനെത്തും എന്നതിനാലായിരുന്നു ഒന്നു കുളിപ്പിച്ച് വൃത്തിയാക്കാന്‍ ജോനാഥന്‍റെ മേല്‍നോട്ടക്കാരനായ ഡോ. ജോ. ഹോളിന്‍സ് തീരുമാനിച്ചത്. മൃഗശാലയിൽ എത്തുന്നതിനു മുൻപുള്ള കാര്യം അറിയില്ലെന്നും ഇവിടെ എത്തിയ ശേഷം ജോനാഥന്‍ കുളിച്ചിട്ടില്ലെന്ന് ജോ ഹോളിന്‍സ് അവകാശപ്പെട്ടിരുന്നു.

ഹോളിന്‍സിന്‍റെ അവകാശവാദം ശരിവക്കും വിധത്തിലായരുന്നു ജോനാഥന്‍റെ കോലവും പക്ഷികളുടെ കാഷ്ഠവും ചെളിയും എല്ലാം കൂടിച്ചേര്‍ന്ന് പുറന്തോടിന്‍റെ പുറത്ത് മറ്റൊരു പുറന്തോടായിരുന്നു. കുളി കഴിഞ്ഞപ്പോഴാണ് തോടിന് പുറത്തെ വരകള്‍ പോലും തെളിഞ്ഞ് കണ്ടത്.പ്രായമേറെ ആയതിനാല്‍ പ്രത്യേക സോപ്പും ബ്രഷും ഉപയോഗിച്ചാണ് ജോനാഥനെ വൃത്തിയാക്കിയത്. ബ്രിട്ടിഷ് കോളനിയിലാണ് ജീവിതമെങ്കിലും അന്നാണ് രാജകുടുംബാംഗം ജോനാഥനെ കാണാനെത്തിയത്.

English Summary:

Meet Jonathan, the 192-Year-Old Tortoise Who Outlived Empires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com