ADVERTISEMENT

ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാമ്പയർ ആരൽ മത്സ്യത്തെ ഓസ്ട്രേലിയയിൽ കണ്ടെത്തി. ടൂർ ഗൈഡായ സീൻ ബ്ലോക്സിഡ്ജാണ് മാർഗരറ്റ് നദിയിൽ വാമ്പയർ ആരൽ മത്സ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്തിയത്. പൗച്ച്ഡ് ലാംപ്രേസ് എന്നാണ് ഇവയുടെ യഥാർത്ഥ പേര്. കടലിൽ നിന്ന് നദിയിലേക്ക് ഇവ കുടിയേറാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇവയെ മാർഗരറ്റ് നദിയിൽ കണ്ടെത്തുന്നത്. 

ചുഴി കണക്കേ വൃത്താകൃതിയിൽ  നിരന്ന പല്ലുകളാണ് ഇവയുടെ പ്രത്യേകത. ഇവയ്ക്ക് താടിയെല്ലുകൾ ഇല്ല. വാമ്പയർ ആരൽ മത്സ്യങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ശുദ്ധജലത്തിലായിരിക്കും. പിന്നീട് നദിയിൽ നിന്നും ഇവ കടലിലേക്കെത്തും. കടൽ ജീവികളുടെ ശരീരത്തിൽ നിന്നും രക്തം വലിച്ചു കുടിച്ചാണ് പിന്നീടുള്ള ജീവിതം. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് വാമ്പയർ മത്സ്യം എന്ന പേര് വീണു കിട്ടിയതും. 

ഇണചേരുന്ന കാലമാകുമ്പോഴേക്കും ഇവ തിരികെ നദികളിലേക്ക് മടങ്ങും. മുട്ടയിട്ട ശേഷം മരിക്കുകയും ചെയ്യും. 200 മില്യൺ വർഷങ്ങൾക്കു മുകളിലായി ഇവ ഭൂമിയിൽ ഉണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വായയുടെ ആകൃതി കൊണ്ടും  ഭൂമിയിൽ ഇത്രകാലം ജീവിച്ചതും കണക്കിലെടുത്ത് ജീവിച്ചിരിക്കുന്ന ദിനോസറുകൾ എന്നും ഇവ വിശേഷിപ്പിക്കപ്പെടാറുണ്ട്. 

സഞ്ചാരികളുടെ സംഘങ്ങളുമായി യാത്ര ചെയ്യുന്നതിനിടെ സീൻ പതിവായി വാമ്പയർ ആരൽ മത്സ്യങ്ങൾക്കായി തെരച്ചിൽ നടത്താറുണ്ടായിരുന്നു. പഴങ്കഥകളിൽ കേട്ടുപരിചയിച്ച ലോക് നെസ്സ് ജലരാക്ഷസനെ തേടുന്നതിനു സമാനമായിരുന്നു ഇതുവരെ തന്റെ തെരച്ചിൽ എന്ന് സീൻ പറയുന്നു. ഒടുവിൽ കണ്ടെത്തിയപ്പോഴാകട്ടെ അരഡസനോളം എണ്ണത്തിനെ ഒന്നിച്ച് മുന്നിൽ കിട്ടുകയും ചെയ്തു. 

വെള്ളത്തിൽ ആഴം കുറഞ്ഞ ഭാഗത്ത് നീലനിറത്തിലുള്ള നീണ്ട ഒരു ട്യൂബ് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മാർഗരറ്റ് നദിയിൽ ഇത്തരം മാലിന്യങ്ങൾ കണ്ടെത്തുന്നത് സാധാരണമല്ലാത്തതിനായ വ്യക്തമായി പരിശോധിക്കാൻ അടുത്തു ചെന്നപ്പോൾ  അത്തരത്തിലുള്ള അഞ്ചെണ്ണം കൂടി കണ്ടെത്തി. 20 വർഷമായി താൻ തെരഞ്ഞു നടന്നവയാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് സീൻ പറയുന്നു. ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികളോട് വാമ്പയർ  മത്സ്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ  അവർക്കും കൗതുകമായി.  

 

ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിലുണ്ടെങ്കിലും നിലവിൽ ഇവ കാലാവസ്ഥാവ്യതിയാനം മൂലം  അപകടഭീഷണി നേരിടുകയാണ്. ശുദ്ധജലസ്രോതസ്സുകളിൽ ലവണാംശം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പൗച്ച്ഡ് ലാംപ്രേസ് ഇനത്തിന്റെ പ്രജനന പ്രക്രിയയെ വിപരീതമായി ബാധിച്ചിരിക്കുന്നതിനാൽ  ഇവ വംശനാശഭീഷണി നേരിടാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

English Summary: Toothey blood-sucking eel found after 20-year hunt for lampreys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com