ADVERTISEMENT

പാലക്കാട് ∙ കേരളത്തിനു പുറത്തു നിന്നുള്ള ഒരു വാഹനം പിടികൂടിയാൽ അതിന്റെ വിശദവിവരങ്ങളറിയാൻ മേ‍ാട്ടേ‍ാർ വാഹനവകുപ്പിന് ഇനി ഇതര സംസ്ഥാനങ്ങളെ സമീപിക്കേണ്ട. ഇനി മുതൽ രാജ്യത്തെ ഏതൊരു വാഹനത്തിന്റെയും വിവരങ്ങൾ ജില്ലയിലെ മോട്ടർ വാഹന വകുപ്പ് ഓഫിസിൽ ലഭിക്കും. വാഹന റജിസ്ട്രേഷൻ വിവരങ്ങൾ, ഉടമയുടെ പൂർണ വിവരങ്ങൾ എല്ലാം ഇനി വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയറിൽ ഉണ്ടാകും. 18 മുതൽ കേന്ദ്രഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ parivahan.gov.in എന്ന പുതിയ സൈറ്റിലേക്കാണു വകുപ്പ് മാറുന്നത്. ഇപ്പേ‍ാഴുള്ള smart move എന്ന സോഫ്റ്റ് വെയറിന്റെ പരിമിതി പരിഹരിക്കുന്നതാണ് പുതിയ സൈറ്റ്. രാജ്യത്ത് എവിടെ റജിസ്റ്റർ ചെയ്യുന്ന വാഹനത്തിന്റെ വിവരങ്ങളും ഇതിൽ ലഭിക്കും. 

എല്ലാ വാഹന കമ്പനികളുമായും വെബ്സൈറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കാലം കഴിഞ്ഞും വാഹനം വാങ്ങിയ ആളുടെ വിവരങ്ങൾ‌ സൈറ്റിൽ നിന്നെടുക്കാം. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങി. പാലക്കാടിന് പുറമെ വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലേക്കും ഈ രീതി എത്തും. ആദ്യം ജില്ലാ ആർടിഒ ഓഫിസിൽ സോഫ്റ്റ് വെയർ സജ്ജമാക്കിയ ശേഷം 2 ദിവസത്തിനകം സബ് ആർടിഒ ഓഫിസുകളിലേക്കും വ്യാപിപ്പിക്കും.

കേസ് അന്വേഷണങ്ങൾക്ക് ഗുണം ചെയ്യും

പല കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിൽ പ്രധാന തെളിവായി മാറുന്നത് വാഹനങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെട്ട കേസുകളിൽ വാഹനത്തിന്റെ വിവരങ്ങളറിയാൻ അതാതു സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുകയാണ് പൊലീസ് ചെയ്യുന്നത്. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ ആർടിഒ ഓഫിസുകളിൽ നിന്നു തന്നെ വാഹനത്തിന്റെ മുഴുവൻ വിശദാംശങ്ങൾ ലഭിക്കും. കേസ് അന്വേഷണങ്ങൾക്ക് വേഗം കൂട്ടാൻ ഇത് സഹായകരമാണ്.

ഇനി മുതൽ എൻഒസി വേണ്ട

ഒരു സംസ്ഥാനത്ത് നിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ റജിസ്ട്രേഷൻ മാറ്റുമ്പോൾ ഇതുവരെ നിരാക്ഷേപത്രം (എൻഒസി) നിർബന്ധമാണ്. വാഹനത്തിന്റെ പേരിൽ കേസുകൾ ഉണ്ടോയെന്നറിയാനും നികുതികൾ മുടങ്ങിയിട്ടുണ്ടോ എന്നറിയാനുമാണിത്. ഇനി മുതൽ സംസ്ഥാനങ്ങൾ തമ്മിലുള്ള റജിസ്ട്രേഷന് എൻഒസി ആവശ്യമില്ല. വാഹനത്തിന്റെ എല്ലാ വിവരങ്ങളും parivahan.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായതിനാലാണ് ഈ മാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com