ADVERTISEMENT

രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ അറബിക്കടലിന് മുകളില്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് 35,000 അടി ഉയരത്തില്‍ അപകടകരമാം വിധം അടുത്തെത്തിയത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം പാലിക്കേണ്ടിടത്ത് ഒരു മിനിറ്റ് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ തമ്മിലെ അകലം. മുംബൈയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നിയന്ത്രിക്കുന്ന ആകാശപാതയിലായിരുന്നു സംഭവം.

∙ രണ്ട് എയർ ട്രാഫിക് കൺട്രോളർമാർക്ക് സസ്പെൻഷൻ

സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞിരിക്കുന്നത്. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന് കീഴിലുള്ള വിഭാഗമാണ് എഎഐബി. വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് കോക്പിറ്റിലെ സുരക്ഷാ സംവിധാനം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്നും എഎഐബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ട്. 

Microsoft Word - Draft Preliminary Airporx ELY081 &  QTR8E 100924

എഎഐബി റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 24ന് രാവിലെ 7.36നാണ് വിമാനങ്ങള്‍ തൊട്ടടുത്തുകൂടി പറക്കുന്ന നിലയുണ്ടായത്. ഇസ്രയേല്‍ എയര്‍ലൈന്‍സിന്റെ ഇഎല്‍വൈ-81 വിമാനം ടെല്‍ അവീവില്‍ നിന്നും ബാങ്കോക്കിലേക്കും ഖത്തര്‍ എയര്‍വേസിന്റെ ക്യുടിആര്‍-8ഇ വിമാനം മാലെയില്‍ നിന്നും ദോഹയിലേക്കുമാണ് പോയിരുന്നത്.  അനുവദിക്കപ്പെട്ട വ്യോമപാതയിലൂടെ സമുദ്ര നിരപ്പില്‍നിന്നും 35,000 അടി ഉയരത്തിലായിരുന്നു ഇരു വിമാനങ്ങളും.

ഇഎല്‍വൈ-81 വിമാനം സഞ്ചരിച്ച എൽ 875 എന്ന എയർവേയും ആർ8ഇ വിമാനം സഞ്ചരിച്ച എൽ 894 എയർവേയും പരസ്പരം മുറിച്ചു കടക്കുന്ന അറബിക്കടലിനു മുകളില്‍ 'GOLEM' എന്നു വിളിക്കുന്ന ആകാശപാതയിലെ ഭാഗത്തുവച്ചാണ് വിമാനങ്ങള്‍ അപകടകരമായ രീതിയിൽ അടുത്തെത്തിയത്. മുംബൈ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യണിന്റെ ഭാഗമാണിത്. 

സമുദ്രത്തിനു മുകളിലൂടെയുള്ള ഈ വ്യോമപാതയില്‍ 10 മിനിറ്റ് വ്യത്യാസത്തിലെങ്കിലും വിമാനങ്ങള്‍ സഞ്ചരിക്കണമെന്നാണ് നിര്‍ദേശമുള്ളത്. എന്നാല്‍ ഈ രണ്ടു വിമാനങ്ങളും തമ്മില്‍ ആകെ 9.1 നോട്ടിക്കല്‍ മൈല്‍ മാത്രമായിരുന്നു അകലം. ഒരു മിനിറ്റില്‍ താഴെ മാത്രമായിരുന്നു ഇരു വിമാനങ്ങള്‍ക്കുമിടയിലെ സമയദൂരം. 

∙ അന്തിമ റിപ്പോർട്ട് വൈകാതെ പുറത്തുവിടും

ട്രാഫിക് അലര്‍ട്ട് ആന്റ് കൊളീഷൻ അവോയ്ഡന്‍സ് സിസ്റ്റം(TCAS) വഴിയോ എയര്‍ ട്രാഫിക് കണ്‍ട്രോള്‍(ATC) വഴിയോ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ഔദ്യോഗികമായി കൂട്ടിയിടി മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ടിസിഎഎസ് മുന്നറിയിപ്പ് ലഭിക്കുന്നതിന് വേണ്ടത്രയും അകലം ഇല്ലാതിരുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക കാരണങ്ങളാലാണോ ഈ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. വൈകാതെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് എഎഐബി മേധാവി ജി വി ജി യുഗാന്ധിര്‍ പറഞ്ഞു. 

വിമാനങ്ങള്‍ തമ്മില്‍ 20-45 സെക്കന്‍ഡുകളുടെ വ്യത്യാസത്തിനുള്ളില്‍ വന്നാല്‍ മാത്രമേ ടിസിഎഎസ് കൂട്ടിയിടി മുന്നറിയിപ്പ് നല്‍കുകയുള്ളൂവെന്നാണ് വ്യാമയാന വിദഗ്ദർ പറയുന്നത്. എങ്കിലും ഇരുവിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ഈ അകലത്തില്‍ വെച്ച് മുന്നറിയിപ്പു ലഭിക്കാതെ തന്നെ പരസ്പരം കാണാനും അപകട സാധ്യത തിരിച്ചറിയാനും കഴിയും. വിമാനങ്ങളുടെ വേഗം കൂടി അറിഞ്ഞാല്‍ മാത്രമേ എത്രത്തോളം അപകടത്തിന് അടുത്തെത്തിയിരുന്നെന്ന് കണക്കുകൂട്ടാന്‍ സാധിക്കൂ. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

English Summary:

Near Miss Over Arabian Sea: Two Boeing 777s Avoid Mid-Air Collision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com