ADVERTISEMENT

ലണ്ടൻ ∙ പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മിന്നും വിജയം. മറ്റൊരു പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡമോക്രാറ്റുകൾക്കും പിന്നാലാണ് ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അഥവാ ടോറികൾ. ഭൂരിപക്ഷം കൗൺസിൽ സീറ്റുകളും കൈയടക്കി വച്ചിരുന്ന ടോറികളുടെ അതി ദയനീയമായ പതനം വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും പലിശവർധനയ്ക്കുമെല്ലാം എതിരെയുള്ള ശക്തമായ താക്കീതായി. ഉടൻ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കും എന്നതിന്റെ നേർ ചിത്രം കൂടിയാണ്. 107 പ്രാദാശിക കൗൺസിലുകളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ള 10 മേയർ സ്ഥാനങ്ങളിലേക്കും നടന്ന ഈ തിരഞ്ഞെടിപ്പിന്റെ ഫലം. 

രാത്രി പത്തുമണിവരെ ഫലമറിഞ്ഞ സീറ്റുകലിൽ 1019 എണ്ണത്തിൽ വിജയം നേടിയാണ് ലേബർ പാർട്ടിയുടെ തേരോട്ടം. 487 സീറ്റുകളിൽ വിജയിച്ച് ലിബറൽ ഡമോക്രാറ്റുകളും ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ടോറികൾക്ക്  ലഭിച്ചത് കേവലം 463 സീറ്റുകൾ മാത്രമാണ്. സ്വതന്ത്ര സ്ഥാനാർഥികൾക്കുപോലും 218 സീറ്റ് ലഭിച്ചപ്പോഴാണ് ഭരണകൾക്ഷിയായ ടോറികളുടെ ഈ ദയനീയ പതനം. ഗ്രീൻ പാർട്ടിക്ക് ഇതുവരെ 159 സീറ്റുകൾ ലഭിച്ചു. ഇന്നുച്ചയോടെയെ മുഴുവൻ സീറ്റുകളിലെയും ഫലം പുറത്തുവരൂ. 

ടോറികൾക്ക് ഇതിനോടകം കൈയിലുണ്ടാായിരുന്ന നാനൂറിലധികം സീറ്റുകളും എട്ടു കൗൺസിലുകളും നഷ്ടമായിക്കഴിഞ്ഞു. പ്രധാനമന്ത്രി ഋഷി സുനകിന്റെ സ്വന്തം മണ്ഡലം ഉൾപ്പെടുന്ന യോർക്ക് ആൻഡ് നോർത്ത് യോർക്കേ്ഷെയർ മേയറായി ലേബർ പാർട്ടിയുടെ സ്ഥാനാർഥിയാണ് വിജയിച്ചത്. ടീസ് വാലിയിൽ മാത്രമാണ് ഇതുവരെ ടോറികൾക്ക് ആശ്വാസ വിജയം ലഭിച്ചത്. റെഡ്ഡിച്ച്, തറോക്ക്, ഹാർട്ട്ലെപൂൾ, ഹാംഷെയർ, മിൽട്ടൺ കീൻസ് എന്നിവിടങ്ങളിലെല്ലാം ലേബർ പാർട്ടി ഭരണം പിടിച്ചു. ബ്ലാക്ക്പൂൾ സൗത്ത് പാർലമെന്റ് മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും ലേബർ പാർട്ടിക്കാണ് വിജയം. 26 ശതമാനം വോട്ടുകൾ അധികം നേടിയാണ് ലേബർ ഇവിടെ വിജയിച്ചത്. 

പ്രാദേശിക തിരഞ്ഞെടുപ്പിലെ ഫലം നൽകുന്ന സന്ദേശം വ്യക്തമാണെന്നും പ്രധാനമന്ത്രി ഋഷി സുനക് ഇതു മനസിലാക്കി പുറത്തേക്കുള്ള വഴി നോക്കണമെന്നും പ്രതിപക്ഷ നേതാവ് സർ കീത്ത് സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ 989 സീറ്റുകൾ നേടിയ കൺസർവേറ്റീവ് പാർട്ടിയ്ക്കായിരുന്നു നേട്ടം. ലേബറിന് ലഭിച്ചത് 973 സീറ്റുകളാണ്. ലിബറൽ ഡെമോക്രാറ്റ്- 418, സ്വതന്ത്രർ-135, ഗ്രീൻ പാർട്ടി-107, റസിഡന്റ്സ് അസോസിയേഷനുകൾ -37 എന്നിങ്ങനെയായിരുന്നു മറ്റ് സീറ്റു നില. ഈ കണക്കുകളെല്ലാം അപ്രസക്തമക്കുന്ന വിജയമാണ് ലേബർ ഇക്കുറി നേടിക്കൊണ്ടിരിക്കുന്നത്. 

ഏവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലണ്ടൻ മേയർ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നുച്ചയോടെയെ ഏറെക്കുറെ വ്യക്തമാകൂ. ഇരുപതു ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ള ലണ്ടൻ മേയർ തിരഞ്ഞെടുപ്പിനൊപ്പം മൂന്നു സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ കൂടി ഒരുമിച്ചു നടക്കുന്നതിനാൽ ബാലറ്റുകൾ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്താനുള്ള താമസമാണ് ഫലം വൈകാൻ കാരണം. 

English Summary:

UK elections results 2024: Sunak's Conservative Party faces defeat – Labor Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com