ADVERTISEMENT

ഡബ്ലിൻ/ലണ്ടൻ ∙ യുകെയില്‍ നിന്നും അനധികൃതമായി അയര്‍ലൻഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ അയർലൻഡിലെ പൊലീസ് സേനയായ ഗാര്‍ഡ ഇടപെട്ട് മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യുകെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യുകെയുടെ റുവാണ്ട പദ്ധതിയെ ഭയന്നാണ് അനധികൃത കുടിയേറ്റക്കാർ യുകെയുടെ അംഗ രാജ്യമായ വടക്കന്‍ അയര്‍ലൻഡ് വഴി അയൽ രാജ്യമായ അയർലൻഡിലേക്ക് അതിർത്തി കടക്കുന്നത്. നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലൻഡിൽ  എത്തുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടെയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാണ്ട പദ്ധതി. 2023 അവസാന മുതല്‍ അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലൻഡിലേക്ക് കടക്കുന്നത് തടയാന്‍ ഗാര്‍ഡ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മതിയായ രേഖകളില്ലാതെ അയര്‍ലൻഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 കുടിയേറ്റക്കാരെ തടഞ്ഞതും മടക്കി അയച്ചതും. ഡബ്ലിന്‍ പോര്‍ട്ടില്‍ നിന്നും ഫെറി വഴി യുകെയിലെ ഹോളിഹെഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലേയ്ക്കാണ് കുടിയേറ്റക്കാരെ മടക്കി അയച്ചത്. അനധികൃതമായി രാജ്യത്തേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നവരെ തടയാനായി അതിര്‍ത്തിയില്‍ ഗാര്‍ഡ തുടർന്നും നിലയുറപ്പിക്കുമെന്നും തുടര്‍ച്ചയായി ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തുമെന്നും ഗാർഡ അധികൃതര്‍ അറിയിച്ചു.

റോഡുകള്‍, ട്രെയിനുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. യുകെ ബോർഡർ ഫോഴ്സ്, യുകെ പൊലീസിങ് സർവീസസ്, പൊലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ്, ക്രോസ് ബോർഡർ ജോയിന്റ് ആക്ഷൻ ടാസ്ക് ഫോഴ്സ് എന്നിവരുടെ സഹായവും ഗാര്‍ഡക്ക്‌ ലഭിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തടയപ്പെടുന്ന ഓരോ അനധികൃത കുടിയേറ്റക്കാരെയും അവരുടെ വ്യക്തിഗതമായ അവസ്ഥ മനസിലാക്കി മാനുഷികപരിഗണന നല്‍കിയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഗാര്‍ഡ നടപടികളെ അഭിനന്ദിക്കുന്നതായി അയർലൻഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

English Summary:

Ireland 50 Sent Back Illegal Immigrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com