കുടിയേറ്റം കുറയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി; കൺസർവേറ്റീവ് പാർട്ടി പരാജയമെന്ന് ആരോപണം
![2183455825 Photo Credit: bgrocker / istockphotos.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ലണ്ടൻ ∙ ജൂലൈ 4 ന് നടക്കുന്ന ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്ത്. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടര്‍ന്ന് നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുടര്‍ച്ചയായി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലംഘിച്ചതായി ലേബര്‍ പാര്‍ട്ടി നേതാവ് കീർ സ്റ്റാര്‍മര്‍ ആരോപിച്ചു.
പുതിയ നീക്കത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2022 ലെ നെറ്റ് മൈഗ്രേഷന്‍ 764000 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 685000 ആയി കുറഞ്ഞിരുന്നു. കുടിയേറ്റം ബ്രിട്ടിഷ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവിലാണ് ബ്രിട്ടനിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും. പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ അനധികൃത കുടിയേറ്റങ്ങൾക്ക് എതിരായി കർശന നടപടികൾ സ്വീകരിച്ചു വരുന്നുവെങ്കിലും അതൊന്നും ഫലപ്രദമല്ലന്നാണ് ലേബർ പാർട്ടിയുടെ ആരോപണം. കുടിയേറ്റ തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളിൽ തദ്ദേശീയർക്ക് പരിശീലനം നൽകി നിയമിക്കണം എന്നാണ് ലേബർ പാർട്ടിയുടെ ആവശ്യം.