ADVERTISEMENT

പാരിസ്∙ 20 വർഷമായി ശമ്പളം നൽകിയെങ്കിലും ‘പ്രത്യകിച്ച് ജോലിയൊന്നും’ നൽകാത്തതിന് ഫ്രഞ്ച് വനിത മുൻ തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്തു. ലോറൻസ് വാൻ വാസെൻഹോവ് എന്ന ഫ്രഞ്ച് വനിതയാണ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഓറഞ്ചിനെതിരെ നിയമനടപടി സ്വീകരിച്ചത്. 20 വർഷമായി ഓറഞ്ചിൽ ജോലി ചെയ്ത വാസെൻഹോവ്, തന്‍റെ വൈകല്യം കാരണം മറ്റൊരു ഡിപ്പാർട്ട്‌മെന്‍റിലേക്ക് മാറ്റാൻ ശ്രമിച്ചതിന് ശേഷം തന്നെ ജോലി ചെയ്യാൻ അനുവദിക്കാതെ കമ്പനി ശമ്പളം നൽകി തന്നെ വീട്ടിൽ ഇരുത്തിയെന്ന് ആരോപിക്കുന്നു.

1993-ൽ കമ്പനിയിൽ സെക്രട്ടറിയായും ഹ്യൂമൻ റിസോഴ്‌സ് പ്രതിനിധിയായും വാസെൻഹോവ് ചേർന്നു. ഭാഗിക പക്ഷാഘാതവും അപസ്മാരവും ഉണ്ടായിരുന്ന വാസെൻഹോവിന് ഈ ജോലി അനുയോജ്യമായിരുന്നില്ല. 2002-ൽ, കമ്പനിക്കുള്ളിൽ ഒരു ട്രാൻസ്ഫർ ലഭിക്കാൻ ശ്രമിച്ച വാസെൻഹോവിന് അംഗീകാരം ലഭിച്ചു. പുതിയ സ്ഥാനത്ത് വാസെൻഹോവിന്‍റെ പ്രകടനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയ കമ്പനി വാസെൻഹോവിന് ജോലികൾ നൽകുന്നത് നിർത്തിവെച്ചു. പക്ഷേ ശമ്പളം തുടർന്നും കൃത്യമായി നൽകി.

ഈ സാഹചര്യം വാസെൻഹോവിന് മാനസികമായി ബുദ്ധമുട്ട് സൃഷ്ടിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു . ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതായും , ശമ്പളം ലഭിച്ചിരുന്നെങ്കിലും, കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നതായും രണ്ട് കുട്ടികളുടെ അമ്മയായ വാസെൻഹോവ് പറയുന്നു. കുട്ടികളിൽ ഒരാൾ ഓട്ടിസ്റ്റിക് ആണ്. 

ഓറഞ്ച് ആദ്യം വാസെൻഹോവിനെ സിവിൽ സർവീസ് ജീവനക്കാരിയായി ആയി നിയമിച്ചു. എന്നാൽ പിന്നീട്  ആരോഗ്യ പ്രതിസന്ധി കാരണം  സെക്രട്ടറി സ്ഥാനം കമ്പനി വാഗ്ദാനം ചെയ്തു. തുടർന്ന്  കമ്പനി ഒരു ഒക്യുപേഷണൽ മെഡിസിൻ റിപ്പോർട്ട് നടത്തി, ഈ സ്ഥാനം വാസെൻഹോവിന് അനുയോജ്യമല്ലെന്ന് സ്ഥിരീകരിച്ചു. എങ്കിലും  വാസെൻഹോവിനെ സ്റ്റാൻഡ്‌ബൈയിൽ നിർത്തിയ കമ്പനി പിന്നീട് അസുഖ അവധിയിലാക്കുകയും ഒടുവിൽ വൈകല്യം കാരണം വിരമിക്കൽ വാഗ്ദാനം ചെയ്യുകയും ചെയ്തു.

'പുറത്താക്കപ്പെട്ട സെക്രട്ടറി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലോറൻസ് വാൻ വാസെൻഹോവ്, തന്നെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാൻ തന്നെയാണ്  സ്ഥാപനം ഇത് ചെയ്തതെന്ന് ആരോപിക്കുന്നു. 2015-ൽ വിവേചനത്തിനെതിരെ പോരാടാൻ സർക്കാരിനും ഉന്നത അധികാരികൾക്കും പരാതി നൽകിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്ന് വാസെൻഹോവ് പറയുന്നു.

“ശമ്പളം നേടിയിട്ടും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കാത്തത് ഒരു പ്രത്യേകാവകാശമല്ല. ഇത് സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്” - വാസെൻഹോവ് പറഞ്ഞു. അതേസമയം, വാസെൻഹോവിന് സാധ്യമായ ഏറ്റവും മികച്ച അവസ്ഥയിൽ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ തങ്ങൾ എല്ലാം ചെയ്തുവെന്ന് സ്ഥാപനം അവകാശപ്പെട്ടു.

English Summary:

French Woman Sues Company That Paid Her To Do Nothing For 20 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com