ADVERTISEMENT

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്... കൈപ്പുഴയില്‍ നിന്ന് സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരു യുവാവ് ബ്രിട്ടനിലേക്ക് ജോലി തേടി വിമാനം കയറി. ബെംഗളൂരുവില്‍ പോയി നഴ്‌സിങ് പഠിച്ച് ഉത്തരേന്ത്യയിലെ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തായിരുന്നു ആ യുവാവിന്റെ കരുത്ത്. കേരളത്തില്‍ നിന്ന് യുകെയില്‍ എത്തുന്ന ഏതൊരാളെ പോലെയും മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യവുമായിരുന്നു സോജന്‍ ജോസഫിന്റെയും സ്വപ്‌നം. 

ആഷ്‌ഫോര്‍ഡിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സായി തുടങ്ങിയ സോജന്‍ കഠിനപ്രയത്‌നത്തിലൂടെ ജോലിയില്‍ ഉയര്‍ച്ചകള്‍ താണ്ടി ആശുപത്രിയിലെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്ത് വരെ എത്തി. പഠനകാലം മുതല്‍ക്കേ പൊതുപ്രവര്‍ത്തന രംഗത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സോജന്‍ നാലു വര്‍ഷം മുന്‍പാണ് ലേബര്‍ പാര്‍ട്ടിയില്‍ സജീവമായത്. നേതൃനിരയിലേക്കുള്ള വളര്‍ച്ചയും വളരെ പെട്ടെന്നായിരുന്നു. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായാണ് ആഷ്‌ഫോര്‍ഡ് കണക്കാക്കുന്നത്. കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ലേബര്‍ പാര്‍ട്ടി വിജയിക്കാത്ത മണ്ഡലം. അവിടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ വിശ്വാസം പിടിച്ചു പറ്റാന്‍ സോജന് കഴിഞ്ഞതാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സോജന് സീറ്റ് നല്‍കി. ഫലമോ അട്ടമറി വിജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതു വലിയ ആഘാതമായിരുന്നു. 

സോജൻ ജോസഫ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം.
സോജൻ ജോസഫ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം.

കൗണ്‍സില്‍ അംഗമായതോടെ സോജന്‍ കൂടുതല്‍ സജീവമായി. പ്രദേശത്തിന്റെ ഏതാവശ്യത്തിനും സോജന്‍ മുന്നിട്ടിറങ്ങി. അന്നാട്ടുകാര്‍ക്ക് അതു പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ജനസ്വാധീനം മനസിലാക്കിയാണ് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലേക്ക് അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ലേബറിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. മണ്ഡലം ആണെങ്കില്‍ ടോറി കോട്ടയും. 139 വര്‍ഷമായി അവര്‍ കൈവശം വയ്ക്കുന്ന മണ്ഡലം. 27 വര്‍ഷമായി ഡാമിയന്‍ ഗ്രീന്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 

സോജൻ ജോസഫ്.
സോജൻ ജോസഫ്.

ഇതിനു മുന്‍പ് 1928 ലാണ് ചെറിയ മത്സരം കാഴ്ചവയ്ക്കാനെങ്കിലും ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ഒരു ലക്ഷത്തില്‍ താഴെ വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കിട്ടിയതാകട്ടെ 13,000 ല്‍ താഴെ വോട്ടുകളും. അവിടെ നിന്നാണ് സോജന്‍ ജയിച്ചു കയറിയത്. സ്വന്തം വ്യക്തിപ്രഭാവത്തിനു പുറമേ കടുത്ത ഭരണ വിരുദ്ധ വികാരവുമാണ് സോജന്റെ വിജയത്തിന് അടിസ്ഥാനമായത്. 

22 വര്‍ഷമായി ആഷ്‌ഫോര്‍ഡിലാണ് 49 വയസുകാരനായ സോജന്‍ കുടുംബസമേതം താമസിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിനിടെ ഏറെ പ്രിയപ്പെട്ടവനാണ് അദ്ദേഹം. വിവിധ ഇന്ത്യന്‍ വിഭാഗങ്ങളുമായി അടുത്ത് ഇടപെഴകുന്നതിനാല്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. എയില്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്്‌റ്റോര്‍ വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലറായുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ലമെന്റംഗം എന്ന നിലയിലേക്ക് വളരാനുള്ള ചവിട്ടു പടിയായത്. 

'എന്‍എച്ച്എസ് സര്‍വീസ്, സോഷ്യല്‍ കെയര്‍, റോഡുകള്‍, ബിസിനസ്, ജീവിത ചെലവ്' തുടങ്ങിയ വിഷയങ്ങളാണ് തന്റെ മുന്‍ഗണനകള്‍ എന്ന് സോജന്‍ പറയുന്നു. ഉയരുന്ന ജീവിതച്ചെലവുകള്‍ സാധാരണക്കാരന് താങ്ങാവുന്നതിലധികമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാകും സോജന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. 

സോജൻ ജോസഫ് കുടുംബാംഗങ്ങൾക്കൊപ്പം
സോജൻ ജോസഫ് കുടുംബാംഗങ്ങൾക്കൊപ്പം

തൃശൂര്‍ ഇരിങ്ങാലക്കുടക്കാരി ബ്രിറ്റയാണ് ഭാര്യ. മക്കള്‍ മൂന്നു പേരും യുകെയില്‍ വിദ്യാര്‍ഥികളാണ്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുമ്പോഴും കുടുംബനാഥന്‍ എന്ന ഉത്തരവാദിത്വങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സോജന്‍ പറയുന്നു. 'മാറ്റം വരുന്നു, നമുക്കൊരുമിച്ച് ശോഭനമായി ഭാവി പ്രദാനം ചെയ്യാം' എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം. ആരോഗ്യ രംഗത്തു നിന്ന് പാര്‍ലമെന്റ് അംഗം എന്ന നിലയിലേക്കുള്ള സോജന്റെ വിജയം യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനം പകരുന്നതാണ്. അവരും ഉറച്ചു വിശ്വസിക്കുന്നു, മാറ്റം വരും, ഓരോരുത്തരുടെയും ജീവിതത്തില്‍..

English Summary:

Life story of Keralite Sojan Joseph elected to UK Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com