ADVERTISEMENT

ബെല്‍ഫാസ്റ്റ് ∙ യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. 

ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്. 

സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. 

അടുത്തിടെ യുകെയില്‍ എത്തിയവര്‍ തദ്ദേശിയരെ പ്രകോപിപ്പിക്കും വിധം പെരുമാറുന്നത് പലരുടെയും പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. യുകെയില്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്. 

ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്തു സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നത്. വഴികള്‍ തടയുന്നതിനും ആക്രമണം നടത്തുന്നതിനും നിര്‍ദേശം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ ഏകോപിപ്പിക്കപ്പെട്ട സമരങ്ങളാണ് നിലവില്‍ അരങ്ങേറുന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. 

ബെല്‍ഫാസ്റ്റില്‍ അക്രമികള്‍ ഏഷ്യല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയ്ക്കു കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ഇപ്പോഴും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നുണ്ട്. ലിവര്‍പൂളില്‍ കഴിഞ്ഞ ദിവസം ഏഷ്യന്‍ യുവാവിനു കുത്തേറ്റിരുന്നു. അതേ സമയം കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും ഒത്തു കൂടുകയും ആക്രമണങ്ങളില്‍ നിന്നു പിന്തിരിയണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. തീവ്രവാദപരമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മന്‍ അറിയിച്ചിടുണ്ട്. അക്രമിക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദേശമുണ്ട്. 

ഇതിനകം മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഹള്‍, സ്റ്റോക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു 147 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

English Summary:

UK Anti-Immigrant Riots: Malayali Youth Among Attack Victims; Authorities Issue Safety Warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com