ADVERTISEMENT

ബെല്‍ഫാസ്റ്റ് ∙ യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ പുരോഗമിക്കുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ക്രൈസ്തവ ആരാധനാലയത്തിനെതിരെ പെയിന്റ് ബോംബ് ആക്രമണം. ബെല്‍ഫാസ്റ്റില്‍ മലയാളികള്‍ ആരാധനയ്ക്കായി ഒത്തുകൂടുന്ന സെയ്‌മോര്‍ ഹില്‍ മെതഡിസ്റ്റ് ചര്‍ച്ചിനു നേരെയാണ് കഴിഞ്ഞ ഞായറാഴ്ച പെയിന്റ് ബോംബ് എറിഞ്ഞത്. പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. സംഭവത്തെ ലിസ്ബണ്‍, കാസ്റ്റ്‌ലെറീഗ് കൗണ്‍സിലര്‍ ജോനാഥാന്‍ ക്രെയ്ഗ് അപലപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് എത്തുമ്പോള്‍ ആരാധനാലയത്തിനു മുന്നില്‍ പെയിന്റ് ഒഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കെട്ടിടത്തിനു നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ സംഭവത്തെ ആരും ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ അവിടെ ആരാധന നടത്തുന്ന സഭയുടെ നേതൃത്വം ഇത് കൗണ്‍സില്‍ അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

 ''നമ്മുടെ വംശീയ പശ്ചാത്തലമോ ഇവിടെ ജനിച്ചവര്‍ അല്ലെന്നുള്ളതോ അവരെ മോശമോ തിന്‍മയുള്ളവരോ ആക്കുന്നില്ല. പിതാക്കന്‍മാര്‍ പോരാടിയും ജീവന്‍ ബലി കഴിച്ചും നേടിയെടുത്ത അവകാശം എല്ലാവര്‍ക്കുമായുള്ളതാണ്. അതിനെ ഇല്ലാതാക്കി അവരുടെ ഓര്‍മകളെ ലജ്ജിപ്പിക്കരുത്'' എന്ന് ജോനാഥാന്‍ ക്രെയ്ഗ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് യൂണിയനിസ്റ്റിക് പാര്‍ട്ടി നേതാവും 2016 മുതല്‍ ലിസ്ബണ്‍ നോര്‍ത്ത് ഡിഇഎയുടെ കൗണ്‍സില്‍ അംഗവുമാണ് ജോനാഥാന്‍ ക്രെയ്ഗ്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കണ്ടു വരുന്ന ഒരു പ്രതിഷേധ രീതിയാണ് പെയിന്റ് ബോംബ് ആക്രണം. പെയിന്റ് നിറച്ച ബലൂണും മറ്റും എതിരാളികള്‍ക്കു നേരെ എറിയുന്നതാണ് ഇത്. ഒരു മാസം മുമ്പ് ഇവിടെ ആന്‍ട്രിമില്‍ കത്തോലിക്കാ, ആഫ്രിക്കന്‍ താമസക്കാര്‍ക്കെതിരെ പെയിന്റ് ബോംബ് ആക്രമണം നടന്നിരുന്നു. ചുവരെഴുത്തുകളും ഗ്രഫീറ്റി വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിക്കുന്നതും കല്ലെറിയുന്നതുമെല്ലാം ഇവിടെ സമരത്തിന്റെ ഭാഗമാണ്.

English Summary:

Paint Bomb Attack on Christian Church in Northern Ireland Amid Anti-Immigration Protests in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com