ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹം അനുദിനം ശക്തിയാർജിക്കുകയാണ്. ലേബർ സർക്കാർ അധികാരത്തിലേറിയതോടെ മുൻപെങ്ങുമില്ലാത്ത വിധമുള്ള അഭയാർഥി പ്രവാഹമാണ് ബ്രിട്ടനിലേക്ക്. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം ഈവർഷം ഇതുവരെ അനധികൃത ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തിയ അഭയാർഥികൾ 19,294 പേരാണ്. മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരേക്കാൾ വളരെ കൂടുതലാണ് ഇത്. 2023ൽ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ൽ എത്തിയ റെക്കോർഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോൾ നേരിയ കുറവുണ്ടെന്നതു മാത്രമാണ് ആശ്വസത്തിനു വക നൽകുന്നത്. 

2018 മുതൽ ഇതുവരെ അനധികൃത ബോട്ടുകളിൽ അതിർത്തി കടന്ന് എത്തിയവരുടെ എണ്ണം ആകെ 130,000 ആണ്. അഫ്ഗാനിസ്ഥാൻ- 5370, ഇറാൻ- 3844, ടർക്കി- 2935, സിറിയ-2849, എരിത്രിയ- 2817, ഇറാഖ്- 2508, സുഡാൻ-2129, അൽബേനിയ- 755, കുവൈത്ത് -571, മറ്റുള്ളവർ-3607 എന്നിങ്ങനെയാണ് ഈ വർഷം ഇതുവരെയുള്ള അഭയാർഥികളുടെ കണക്ക്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുപ്രകാരം ഇംഗ്ലിഷ് ചാനൻ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവരെ ബോട്ടുമുങ്ങിയും മറ്റും മരിച്ചത് 189 പേരാണ്. 

കടൽ കടന്നെത്തുന്ന അഭയാർഥികലെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ ടോറി സർക്കാരിന്റെ പദ്ധതി ലേബർ സർക്കാർ അധികാരമേറ്റയുടൻ നിർത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ അഭയാർഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ നയം മാറ്റത്തോടെ കടൻ കടന്നെത്തിയാൽ എന്നെങ്കിലും അഭയാർഥി സ്റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവൻ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താൻ ഇതാണ് അഭയാർഥികളെ പ്രേരിപ്പിക്കുന്നത്. 

കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ ഒഴുക്കിനു തടയിടാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ എന്തുതരം നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 118,882 പേരാണ് അഭയാർഥി സ്റ്റാറ്റസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. 

English Summary:

Refugee influx into Britain continues unabated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com