ADVERTISEMENT

പത്തനംതിട്ട ∙ ആൽബർട്ട് ഐൻസ്റ്റൈൻ പഠിപ്പിച്ച  സർവകലാശാലയിൽ സ്ഥിരം പ്രഫസറും ക്ഷണിതാവുമാകാൻ മലയാളി ബിഷപ്പിനു നിയോഗം. മാർത്തോമ്മാ സഭയിലെ മുംബൈ– യുകെ ഭദ്രാസന ബിഷപ് ഡോ. ജോസഫ് മാർ ഇവാനിയോസാണ്  ഇന്ത്യക്കാർക്ക് യൂറോപ്യൻ സർവകലാശാലകളിൽ അപൂർവമായി ലഭിച്ചിട്ടുള്ള  രാജ്യാന്തര പ്രഫസർ പദവി കൈവരിച്ചത്. ജർമൻ വിനിമയ ഭാഷയായി ഉപയോഗിക്കുന്ന യൂറോപ്പിലെ സർവകലാശാലകളിൽ നിന്ന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ ഡോക്ടർ ഹാബിൽ എന്ന പദവി സ്വിറ്റ്സർലൻഡ് ബേൺ സർവകലാശാലയാണു മാർ ഇവാനിയോസിന്  നൽകിയത്. 

ജർമൻ സർവകലാശാലകളിൽ പഠിച്ച് ഡോക്ടറേറ്റ് നേടി ഗവേഷണ–അധ്യാപന രംഗത്ത് രാജ്യാന്തര മികവു പുലർത്തുന്നവരെയാണ്  ഈ പദവിയിലേക്കു പരിഗണിക്കുന്നത്.   ഇന്ത്യൻ ക്രിസ്ത്യാനികളെയും ദേശീയതയെയും പറ്റി  തുടർച്ചയായി  നടത്തിയ പഠനത്തിലെ മികവ് പരിഗണിച്ചാണ് രാജ്യാന്തര പ്രഫസർ ലൈസൻസ് നൽകുന്നതെന്ന് ബേൺ സർവകലാശാല പ്രഫസർ ഡോ. ഏയ്ഞ്ചല ബെർലിസ് പറഞ്ഞു. യൂറോപ്പിലെ ഏതു സർവകലാശാലായിലും പ്രഫസർ ആയിരിക്കാനും ഏതു സർവകലാശാലയിലും പ്രഭാഷണം നടത്താനും ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെടുന്ന അതിഥി എന്ന അപൂർവ പദവിയും ഇതോടൊപ്പമുണ്ട്. 

ഡോക്ടർ ഹാബിൽ, വെനിയ ലെജെൻഡി, വെനിയ ഡോസന്റി  എന്നിങ്ങനെയാണ് ഈ പദവികൾ അറിയപ്പെടുന്നത്. ബേൺ സർവകലാശാലയിലെ വിസിറ്റിങ് ഫാക്കൽറ്റി ആകാനുള്ള ക്ഷണവും  ഇതോടൊപ്പം ലഭിച്ചിട്ടുണ്ടെന്ന് മാർ ഇവാനിയോസ് പറഞ്ഞു. സഭാ ചരിത്രം എന്ന വിഷയമാണ് മാർ ഇവാനിയോസ് പ്രാവീണ്യം നേടിയിരിക്കുന്നത്. പത്തനംതിട്ട സീതത്തോട് കാരംവേലിമണ്ണിൽ തോമസ് ദാനിയേലിന്റെ മകനായ മാർ ഇവാനിയോസ് പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ നിന്ന്  ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

English Summary:

Malayalee Bishop Dr. Joseph Mar Ivanios has been assigned to be a permanent professor and guest at the university where Albert Einstein taught.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com