ADVERTISEMENT

കോട്ടയം/റെഡ്ഡിച്ച്∙ യുകെയിലെ റെഡ്ഡിച്ചിൽ തൊട്ടടുത്ത ദിവസങ്ങളിൽ മരിച്ച അനിൽ ചെറിയാൻ(44)- സോണിയ സാറ ഐപ്പ് (39) ദമ്പതികൾക്ക് യുകെയിലെ മലയാളി സമൂഹം അന്ത്യാഞ്ജലി നൽകി. കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചിൽ നടന്ന പൊതുദർശന ശുശ്രൂഷകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേർന്നത്. രാവിലെ 11.45 ന് ആരംഭിച്ച പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2 ന് റെഡ്ഡിച്ച് ബറോ സെമിത്തേരിയിൽ ആണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. തുടർന്ന് ഇരുവരേയും പ്രാദേശിക കൗൺസിലിന്‍റെ പ്രത്യേക അനുമതിയോടെ ഒരേ കല്ലറയിൽ അടക്കി.

ഇരുവർക്കും വിട ചൊല്ലനായി ഉത്രാട നാളില്‍ തിരക്കുകള്‍ മാറ്റിവച്ചാണ് മലയാളി സമൂഹം റെഡ്ഡിച്ചിലെത്തിയത്. സംസ്കാര ശുശ്രൂഷകൾക്ക് ബർമിങ്ഹാം ഹോളി ട്രിനിറ്റി ചർച്ചിലെ സബി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. സംസ്കാര ചടങ്ങില്‍ റെഡ്ഡിച്ച് ബോറോ കൗൺസിൽ മേയർ ജുമാ ബീഗം, റെഡ്ഡിച്ച് എംപി ക്രിസ്റ്റഫര്‍ ബ്ലോറ എന്നിവർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. റെഡ്ഡിച്ചിലെ മലയാളി സംഘടനയായ കെസിഎ ആണ് സംസ്‌കാര ശ്രുശ്രൂഷകൾക്കുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്‌കാരത്തിന് വേണ്ടി വരുന്ന ചെലവുകൾക്കുള്ള തുക കെസിഎ തന്നെ കണ്ടെത്തി നൽകുകയായിരുന്നുവെന്ന് കെസിഎ പ്രസിഡന്‍റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിൻ മാത്യു എന്നിവർ അറിയിച്ചു. 

Image Courtesy: Events Media UK, Banbury
Image Courtesy: Events Media UK, Banbury

നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം ഒന്നിച്ചു ജീവിതം തുടങ്ങിയ അനിലിനും സോണിയയ്ക്കും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ് ജീവൻ നഷ്ടമായത്. അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയയുടെ ആകസ്മിക വേർപാടിൽ അനിലിനെ അശ്വസിപ്പിക്കാൻ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ധാരാളം സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന അനിലിന്‍റെ അടുത്തേക്ക് നിരവധി പേരാണ് സോണിയയുടെ മരണത്തെ തുടർന്ന് ആശ്വാസ വാക്കുകളുമായി എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇതിനിടയിൽ അനിൽ ജീവൻ വെടിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. 

Image Courtesy: Events Media UK, Banbury
Image Courtesy: Events Media UK, Banbury

പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനിൽ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ’താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. രണ്ടര വർഷം മുൻപാണ് സോണിയയും കുടുംബവും യുകെയിൽ എത്തിയത്. യുകെയിൽ എത്തുന്നതിന് മുൻപ് കോട്ടയം മന്ദിരം ഹോസ്പിറ്റലിന്‍റെ നഴ്സിങ് കോളജിൽ ട്യൂട്ടറായും സൗദിയിൽ നഴ്സായും ജോലി ചെയ്യുകയായിരുന്നു സോണിയ. വിവിധ സ്വകാര്യ മോട്ടോർ വാഹന ഡീലർഷിപ്പ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു അനിൽ. 

മികച്ച ജീവിതം സ്വപ്നം കണ്ട് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇരുവരും യുകെയിൽ എത്തിയത്. എന്നാൽ അതൊടുവിൽ ഇത്തരത്തിൽ അവസാനിച്ചതിന്‍റെ തേങ്ങലിലാണ് യുകെയിലെയും ഇരുവരുടെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം പനച്ചിക്കാട് ചോഴിയകാട് വലിയപറമ്പിൽ ചെറിയാൻ ഔസേഫ് - ലില്ലി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനിൽ. ഷെനിൽ, ജോജോ എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം പാക്കിൽ കളമ്പുക്കാട്ട് വീട്ടിൽ കെ. എ. ഐപ്പ് - സാലി ദമ്പതികളുടെ മൂത്ത മകളാണ് സോണിയ. സോജിൻ, പരേതയായ ജൂണിയ എന്നിവരാണ് സഹോദരങ്ങൾ. 

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജീവിതത്തിൽ ഒരുമിച്ച ഇരുവരും ഒടുവിൽ മരണത്തിലും ഒരുമിച്ചപ്പോൾ ഇരുവരുടെയും മക്കളായ ലിയ (14), ലൂയിസ് (9) എന്നിവരാണ് തനിച്ചായത്. യുകെയിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമുള്ള ലിയയ്ക്കും ലൂയിസിനും‌ യുകെയിൽ തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന് കെസിഎ ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com