ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ ലേബർ പാർട്ടിയിൽ നിന്നും പാർലമെന്റ് അംഗം രാജി വെച്ചു. കാന്റർബറി പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയായ റോസി ഡഫീൽഡ് ആണ് രാജി വെച്ചത്. പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനോട്  വിയോജിപ്പ് മൂലമാണ്‌ രാജി. 2017 മുതൽ ലേബർ പാർട്ടി എംപിയായി തുടരുന്ന റോസി ഡഫീൽഡ് ഇനി മുതൽ സ്വതന്ത്ര അംഗമായി തന്റെ സേവനം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം അത്യാഗ്രഹത്തിനും അധികാരത്തിനും ആണ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ മുൻഗണന നൽകുന്നതെന്ന് റോസി ഡഫീൽഡ് ആരോപിച്ചു.  യുകെ ഹൗസ് ഓഫ് ലോർഡ്‌സിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ലോർഡ് അല്ലിയിൽ നിന്ന് സ്റ്റാർമർ 16,000 പൗണ്ട് വിലമതിക്കുന്ന സമ്മാനങ്ങൾ സ്വീകരിച്ചതിനെയും റോസി സഫീൽഡ് കുറ്റപ്പെടുത്തി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ റോസി ഡാഫീൽഡ് പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെന്റുകൾ ഒഴിവാക്കുക മുതൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പല സർക്കാർ നടപടികളും ജനവിരുദ്ധമാണെന്നും ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച നിലപാടുകൾ സ്വീകരിക്കുമെന്ന് താൻ കരുതിയതായും അവർ കൂട്ടിച്ചേർത്തു. തന്റെ മകന് ജിസിഎസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനായുള്ള താമസ സ്ഥലം ഉൾപ്പെടെ ലോർഡ് അല്ലിയിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചതിനെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്നും റോസി ഡഫീൽഡ് കൂട്ടിച്ചചേർത്തു. റോസിയുടെ രാജിയെ  തുടർന്ന് പാർലമെന്റിൽ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇപ്പോൾ 14 ആയിരിക്കുകയാണ്.

നേരത്തെ 7 ലേബർ പാർട്ടി എംപിമാരെ സർക്കാർ ബില്ലിന് എതിരെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് പാർട്ടി അംഗത്വത്തിൽനിന്നും പുറത്താക്കിയിരുന്നു. കിയേർ സ്റ്റാമെറിന്റെ ഭരണം ആരംഭിച്ച്  മാസങ്ങൾക്കുള്ളിൽ തന്നെ പാർട്ടിയിൽ തന്നെ എതിർപ്പുകൾ ഉയരുന്നത് കാര്യങ്ങൾ അത്ര ശുഭകരമല്ല എന്ന സൂചനയാണ് നൽകുന്നത്.

English Summary:

Member of Parliament has resigned from the Labor Party in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com