ADVERTISEMENT

റിയാദ്∙ ഹജ് തീർഥാടകർക്ക് അനുഷ്ഠാനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന വെർച്വൽ സിമുലേഷൻ സംവിധാനവുമായി സൗദി. ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന ജിദ്ദ, മദീന രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയത്. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ഹജ് ചടങ്ങുകളുടെ ദൃശ്യം സഹിതം കണ്ടു മനസ്സിലാക്കാൻ സിമുലേഷൻ വഴി സാധിക്കും. ഹജ്ജിന്റെ ചിട്ടവട്ടങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നത് തീർഥാടകർക്ക് ഗുണകരമാകും. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ കർമ പദ്ധതിയിലാണ് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യ എയർലൈൻസിന്റെ (സൗദിയ) 150 വിമാനങ്ങളിലായി 12 ലക്ഷത്തിലേറെ സീറ്റുകൾ തീർഥാടകർക്കായി നീക്കിവച്ചു. തീർഥാടകരെ കൊണ്ടുവരാനും തിരിച്ചെത്തിക്കാനും 74 ദിവസവും ഹജ് സർവീസ് നടത്തും. തീർഥാടകരെ സ്വീകരിക്കൽ, സുരക്ഷ, താമസം, ഭക്ഷണം, യാത്ര, ഹജ് അനുഷ്ഠാനങ്ങൾക്കുള്ള മാർഗനിർദേശം തുടങ്ങി വിവിധ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയ പ്രത്യേക സമിതി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. ജിദ്ദ, മദീന, റിയാദ്, ദമാം, യാമ്പു എന്നീ 5 വിമാനത്താവളങ്ങളിലൂടെ ആഭ്യന്തര തീർഥാടകരെ സ്വാഗതം ചെയ്യും. സൗദിയിലെ എമിഗ്രേഷൻ മാതൃരാജ്യത്തുനിന്ന് പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വഴി 1.2 ലക്ഷം തീർഥാടകർ ഇത്തവണ എത്തുമെന്ന് ഹജ്, ഉംറ സിഇഒ അമർ അൽഖുഷൈൽ പറഞ്ഞു.  സൗദിയിലെ നിയമത്തെക്കുറിച്ചും നിരോധിത വസ്തുക്കൾ ലഗേജിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതിനെക്കുറിച്ചും 30 ഭാഷകളിൽ ബോധവൽക്കരണം നടത്തിവരുന്നു. തീർഥാടനവുമായി ബന്ധപ്പെട്ട മാർഗനിർദേശം വിമാനത്തിലെ ടി.വി സ്ക്രീനിലും കാണിക്കും.

English Summary:

Hajj: Virtual Simulation for Pilgrims to Learn Rituals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com