ADVERTISEMENT

ദുബായ് ∙ സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ലെന്നും സിനിമയിൽ സ്ത്രീകൾ ഉൾപ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും നടി അനാർക്കലി മരിക്കാർ. പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലും ഉള്ളത്. കഥയെ കഥയായി കണ്ടാൽ മതിയെന്നും നടി കൂട്ടിച്ചേർത്തു. പുതിയ ചിത്രം മന്ദാകിനിയുടെ പ്രചാരണാർഥം ദുബായിലെത്തിയതായിരുന്നു അനാർക്കലി.

മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ല. കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങൾ ഉണ്ടാകുന്നത്. മഞ്ഞുമ്മൽ ബോയ്സിലും ആവേശത്തിലും സ്ത്രീകഥാപാത്രങ്ങൾ അധികമില്ലെന്ന് കരുതി മറ്റു സിനിമകളിൽ അങ്ങനെയല്ല. ഇവ രണ്ടും പോലെ തന്നെ ഹിറ്റായ ചിത്രമായ പ്രേമലുവിൽ ഒരുപാട് പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിരുന്നു. മന്ദാകിനിയിലും സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിമർശിക്കേണ്ട കാര്യമില്ലെന്നും അനാർക്കലി ചൂണ്ടിക്കാട്ടി.

anarkali-marikar-about-malayalam-cinema-mandakini3

അഭിനയം പോലെ തന്നെ ഇഷ്ടമാണ് പാട്ടും. രണ്ടും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. മന്ദാകിനിയിൽ പാടാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. നേരത്തെ ടൈറ്റൽ സോങ് പാടിയിട്ടുണ്ടെങ്കിലും സിനിമയിലെ ഒരു ഗാനത്തിനുവേണ്ടി ആദ്യമായി പാടുന്നത് മന്ദാകിനിയിലാണ്. പിന്നണി പാടാൻ ഇനി അവസരം ലഭിച്ചാൽ ഉറപ്പായും പാടും അല്ലെങ്കിൽ നിലവിലെ പോലെ കവർ സോങ്ങുകൾ പാടി സംതൃപ്തിയടയുമെന്നും അനാർക്കലി പറഞ്ഞു.

മന്ദാകിനിക്ക് നല്ല സ്വീകരണമാണ് നാട്ടിലും ഗൾഫിലും ലഭിക്കുന്നത്. അതിൽ ഏറെ സന്തോഷമുണ്ട്. ചെറിയൊരു പടത്തിനായി ഇത്രയധികം പ്രമോഷൻ ചെയ്ത നിർമാതാവിനാണ് എല്ലാ നന്ദിയും. സിനിമ ഇറങ്ങും മുൻപേ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടു.  സിനിമ കാണാത്തവർ വരെ തിരിച്ചറിയുന്നുണ്ട്.  എവിടെ നോക്കിയാലും മന്ദാകിനിയുടെ പോസ്റ്ററുകളാണ്, ജീവിതത്തിൽ ആഗ്രഹിച്ചതാണ് ഇതൊക്കെയെന്നും അനാർക്കലി പറഞ്ഞു. കുടുംബപ്രേക്ഷരാണ് സിനിമ ഏറ്റെടുത്തതെന്നും നടി പറഞ്ഞു.

anarkali-marikar-about-malayalam-cinema-mandakini1

കേരളത്തിൽ ചിലയിടങ്ങളിൽ സ്ത്രീകൾ മദ്യപിക്കാറുണ്ടെന്നും സ്വാഭാവികമായ കാര്യങ്ങളേ മന്ദാകിനിയിൽ കാണിക്കുന്നുള്ളൂ എന്നും കഥാകൃത്തും ഛായാഗ്രാഹകനുമായ ഷിജു എം.ഭാസ്കർ പറഞ്ഞു.

∙ പെട്രോൾ പമ്പിലെ ജീവനക്കാരനോട് പോലും സിനിമ കാണാൻ അഭ്യർഥിച്ചു: സഞ്ജു ഉണ്ണിത്താൻ
ആദ്യം നിർമിച്ച സിനിമകളൊന്നും സാമ്പത്തികമായി വിജയിച്ചിട്ടില്ലാത്തതിനാൽ അതിജീവനമെന്ന നിലയിലാണ് മന്ദാകിനി നിർമിച്ചതെന്നും നിർമാതാവ് സഞ്ജു ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ മറ്റുള്ളവർ കരുതുന്ന രീതിയിലൊന്നുമായിരുന്നില്ല പ്രമോഷൻ. വലിയ പണം ഇറക്കിയുള്ള പ്രമോഷനെക്കാൾ ഓരോരുത്തരെയും നേരിൽ കണ്ട് പടം കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാർ മുതൽ കുടുംബക്കാരോടും സുഹൃത്തുക്കളോടും പരിചയക്കാരോടും വരെ നേരിട്ട് പറയുകയായിരുന്നു.

എല്ലാം ഈഗോയും മാറ്റിവച്ചായിരുന്നു പ്രചാരണമെന്നും പ്രവാസി കൂടിയായ സഞ്ജു കൂട്ടിചേർത്തു.  ചിത്രത്തിൻ്റെ വിജയപരാജയങ്ങൾ ഒരിക്കലും മുൻകൂട്ടി പറയാനാവില്ല. നാട്ടിലെ ലോട്ടറിയിൽ പോലും വിജയപ്രതീക്ഷ വയ്ക്കാമെങ്കിലും സിനിമയെക്കുറിച്ച് യാാതൊരു പ്രതീക്ഷയും പുലർത്താനാവില്ല. എന്നാൽ, മന്ദാകിനിയുടെ കഥയിലും തിരക്കഥയിലും പൂർണമായ വിശ്വാസമുണ്ടായിരുന്നു. കുടുംബപ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് ചിരിച്ചാസ്വദിക്കാവുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും തിയറ്ററുകളിൽ വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുവരുന്നു. 

English Summary:

Anarkali Marikar About Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com