ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 10 ദിവസം മാത്രം. 1.2 ലക്ഷം നിയമലംഘകരിൽ 35,000 പേർ മാത്രമാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ശേഷിച്ചവർ 17നകം രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. 

സാധുതയുള്ള രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ച് നടപടി പൂർത്തിയാക്കണം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം. ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവർക്ക് കേസ് അവസാനിക്കുകയും താമസ കുടിയേറ്റ വിഭാഗത്തിൽനിന്ന് നോ ഒബ്ജക്ഷൻ നേടുകയും ചെയ്താൽ മാത്രമേ പൊതുമാപ്പിൽ രാജ്യം വിടാനാക്കൂ.

പൊതുമാപ്പ് നീട്ടില്ല
നിയമലംഘകരായി രാജ്യത്ത് തുടരുന്നവർക്ക് നിയമവിധേയമായി രാജ്യം വിടാൻ അനുവദിച്ച 3 മാസത്തെ പൊതുമാപ്പ് നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  

പുതിയ വീസയിലെത്താം
പൊതുമാപ്പിൽ നിയമവിധേയമായി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിലേക്കു വരാൻ അനുമതിയുണ്ട്. 

പിഴ അടച്ച് തുടരാം
രേഖകൾ കൈവശമുള്ളവർക്ക് പിഴ അടച്ച് പുതിയ വീസയിലേക്ക് മാറാം. ഇങ്ങനെ താമസം നിയമവിധേയമാക്കി കുവൈത്തിൽ തുടരുന്നവർക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും. 

ആജീവനാന്ത വിലക്ക്
പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്തു തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. ഇത്തരക്കാരെ കണ്ടെത്താൻ ഈ മാസം 18 മുതൽ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

English Summary:

Only ten days left for Kuwait's three month amnesty to end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com