ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ജബൽ കഹാറിലെത്തുന്നവർക്ക് അഹമ്മദ് മുഹമ്മദ് അൽറീത്തിയെന്ന സൗദി കച്ചവടക്കാരനെ കാണാതെ അതുവഴി യാത്ര ചെയ്യാനാകില്ല. ഇതുവഴി അധികമാരും വരാതിരുന്ന കാലം മുതലേ ഈ കട ഇവിടെയുണ്ട്. അഹമ്മദ് മുഹമ്മദിന്റെ പിതാവാണ് കട തുടങ്ങിയത്. 55 വർഷമായി ഇവിടെ അഹമ്മദ് മുഹമ്മദുണ്ട്. തന്‍റെ ചെറിയ കടയും തുറന്നുവെച്ച് അയാൾ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.

ജബൽ കഹാർ മലയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത്, വിജനമായ ഒരിടത്താണ് മുഹമ്മദിന്‍റെ കച്ചവടം. തന്‍റെ പിതാവ് തുടങ്ങിവെച്ച കച്ചവടം താനായിട്ട് തുടരുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ആരുമായും അധികം സംസാരിക്കാൻ അഹമ്മദ് മുഹമ്മദ് താൽപര്യപ്പെടാറില്ല. വരുന്നവരെല്ലാം എന്തെങ്കിലും ചോദിച്ചു പോകുമെന്നല്ലാതെ കടയിൽനിന്ന് കാര്യമായി ഒന്നും വാങ്ങാത്തതിന്‍റെ പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നു.

വർഷങ്ങൾ പഴക്കമുള്ള ഒരു റേഡിയോയാണ് പുറംലോകത്തുനിന്നുള്ള വിവരം അറിയാൻ മുഹമ്മദിന്‍റെ ആശ്രയം. ഗ്രാമത്തിലുള്ള ഏതാനും വീട്ടുകാരുടെ ഏക ആശ്രയം മുഹമ്മദിന്‍റെ കടയാണ്. വീട്ടിലേക്കാവശ്യമായ ഏകദേശം സാധനങ്ങളെല്ലാം മുഹമ്മദിന്‍റെ കടയിലുണ്ട്. വലിയ കച്ചവടം ഒന്നുമില്ലെങ്കിലും എന്നും രാവിലെ മുതൽ കട തുറക്കും.

ഇരുട്ട് പടരുന്നത് വരെ കടയും തുറന്നുവെച്ചു കാത്തിരിക്കും. അതുവഴി വരുന്ന സഞ്ചാരികളും ഗ്രാമീണരുമാണ് ലക്ഷ്യം. സൗദിയുടെ പുരാതന കാലം മുതലുള്ള ചരിത്രം പേറുന്ന ജബൽ കഹാറിന് സമീപത്ത് വർത്തമാനത്തിന്‍റെ സാക്ഷിയായി അഹമ്മദ് മുഹമ്മദ് കാത്തിരിക്കുന്നു. ജബൽ കഹാറിന്റെ പുരാതന കാലം മുതലുള്ള ചരിത്രം അഹമ്മദ് മുഹമ്മദിന് പാരമ്പര്യമായി അറിയാം.

ജബൽ കഹാർ
സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ പ്രകൃതി ഒരുക്കിയ ഒട്ടേറെ അത്ഭുതങ്ങളിലൊന്നാണ് ജബൽ ഖഹാർ. കൂറ്റൻ പർവ്വതങ്ങളും മലയിടുക്കുകളിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും സന്ദർശകർക്ക് മനോഹര കാഴ്ച സമ്മാനിക്കുന്നവയാണ്.

ജിസാനിൽനിന്ന് 130 കിലോമീറ്റർ വടക്കു കിഴക്കുഭാഗത്തായി അൽ റീത്ത് ഗവർണേറ്റിൽ സ്ഥിതി ചെയ്യുന്ന ഖഹർ പർവ്വത നിരകൾ സൗദിയിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ്. പുരാതന കാലത്തിൽ ചെന്നുതൊടുന്ന ചരിത്രമുണ്ട് ഈ പ്രദേശത്തിന്. വിസ്മയകരമായ ആകൃതിയാൽ വേറിട്ടു നിൽക്കുന്ന പ്രദേശം കൂടിയാണിത്. 'അടിച്ചമർത്തുന്ന മല' എന്നാണ് ഖഹർ മലനിരകളുടെ പേര്. പർവ്വതം കീഴടക്കാനെത്തുന്നവരെ അതിന് സമ്മതിക്കാതെ അടിച്ചമർത്തുന്ന സ്വഭാവം കൊണ്ടാണ് മലയ്ക്ക് ഈ പേര് വന്നത് എന്നാണ് ഐതിഹ്യം. ചെങ്കുത്തായ മല കീഴടക്കാൻ അധികമാർക്കും സാധിച്ചിട്ടില്ല.

ദിനോസറുകളുടെ അസ്ഥികൂടം
മലയുടെ മുകളിലുള്ള ഗുഹകളിൽനിന്ന് ദിനോസറുകളുടേത് എന്ന് കരുതുന്ന അസ്ഥികൂടങ്ങൾ കണ്ടെടുത്തതായി ഏതാനും വർഷം മുമ്പ് അറബ് പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമെ നിരവധി മൃഗങ്ങളുടെ അസ്ഥികൂടങ്ങളും ചരിത്രഗവേഷകർ ഇവിടെനിന്ന് കണ്ടെത്തി. ഈ പർവ്വതത്തെ പറ്റി ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ചിലയിടങ്ങളിൽ ചിത്രപ്പണികളും ഗവേഷകർ കണ്ടെടുത്തിരുന്നു. ശിലാ കെട്ടിടങ്ങൾക്കുള്ളിൽ കൂട്ടക്കുഴിമാടങ്ങളും ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. പർവ്വതത്തിലുടനീളം തണുപ്പും കാറ്റുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. നല്ല തെളിഞ്ഞ ആകാശവും ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്.

ജിസാൻ യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് സയൻസിലെ ബയോളജി വിഭാഗം പ്രഫസർ ഡോ. സറാഖ് ബിൻ ഇസ്സ അൽ-ഫിഫി നടത്തിയ പഠനത്തിൽ, കടൽ ജീവികളുടെ സാന്നിധ്യത്തിന്‍റെ ശേഷിപ്പുകൾ വരെ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. സമുദ്രങ്ങളുടെ ആഴത്തിലുള്ള പാറകളിൽ സാധാരണയായി കാണുന്ന കടൽ ഒച്ചുകളുടെ ഷെല്ലുകളും പര്യവേക്ഷണത്തിൽ കണ്ടെത്തിയിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ-ഖഹർ പർവതനിരകൾക്ക് ഭൂമിശാസ്ത്രപരമായ സവിശേഷതകളുണ്ട്. വിചിത്രമായ കോൺ ആകൃതി, ചുണ്ണാമ്പുകല്ല് പാറക്കൂട്ടങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകളും ഉയർന്ന ചരിവുകളും ഉൾക്കൊള്ളുന്നവയാണ് ഈ മലനിരകൾ.

English Summary:

Ahmed Muhammad Alreeti Runs a Shop in Jabal Qahar, Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com