ADVERTISEMENT

കുവൈത്ത് സിറ്റി ∙ പുലർച്ചെ തൊഴിലാളികൾ സുഖനിദ്രയിലായിരിക്കുമ്പോഴാണ് മരണം തീയുടെയും പുകയുടെയും രൂപത്തിൽ എത്തിയത്. ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുമ്പോൾ പലർക്കും എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാനായില്ല. തലേദിവസത്തെ ജോലിയുടെ ക്ഷീണത്തിലായിരുന്ന പലരും താഴത്തെ നിലയിലെ പൊട്ടിത്തെറി അറിഞ്ഞില്ല.

ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. നിമിഷ നേരം കൊണ്ട് തീയും പുകയും ആറു നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് എഴുന്നേറ്റ ചിലർ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.  സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബഹുനില മന്ദിരങ്ങളിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടിയന്തര നിർദേശം  നൽകി.

മുറിയിൽ ഇരുട്ടുനിറഞ്ഞതിനാൽ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്താൻ പോലും ആളുകൾ പ്രയാസപ്പെട്ടു. പ്രാണ രക്ഷാർഥം കെട്ടിടത്തിന്റെ ബാൽക്കണിയിലൂടെയും ജനലിലൂടെയും പലരും താഴേക്കു ചാടുകയായിരുന്നു. മരിച്ചവർ ആരെല്ലാമെന്നതു സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതെയുള്ളു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നുള്ള ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ്. 

തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ്  പുലർച്ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ (ബ്ലോക്ക്–4) താഴത്തെ നിലയിൽ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ  സർക്കാർ ഉത്തരവിട്ടു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ അകബീർ, അഹ്മദി മേഖലാ ഗവർണർമാരും ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സ്ഥാനപതി പറഞ്ഞു. 

കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാന മന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു.

രാജ്യത്തെ  വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ, ജാസിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‌കമ്പനിയുടെ സ്പോൺസർ കൂടിയാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ സ്വദേശി.

വിവിധ ഫ്ലാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. 20 പേർ നൈറ്റ് ഡ്യൂട്ടി ആയതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരിൽ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തി. ഹെൽപ് ലൈൻനമ്പർ–+965-65505246

അപകടമുണ്ടായി മിനിറ്റുകൾക്കകം സിവിൽ ഡിഫൻസ് യൂണിറ്റുകൾ എത്തി തീയണയ്ക്കുന്ന ജോലികൾ ആരംഭിച്ചു. സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് മുനിസിപ്പാലിറ്റി വകുപ്പും ഉത്തരവിട്ടു.

English Summary:

Kuwait Fire: Gas Cylinders Exploded, Interior Minister Takes Swift Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com