ADVERTISEMENT

മക്ക ∙ ഹജ് തീർഥാടനത്തിനുള്ള മുന്നൊരുക്കത്തിന് നാളെ വൈകിട്ടോടെ തീർഥാടകർ മിനായിലേക്കുള്ള യാത്ര തുടങ്ങും. വെള്ളിയാഴ്ച ഉച്ചയോടെ മിനായിൽ എത്തിയാൽ മതിയെങ്കിലും തിരക്ക് ഒഴിവാക്കുന്നതിനാണ് നാളെ വൈകിട്ടു തന്നെ യാത്ര തിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകരെയും പുലർച്ചയോടെ മിനായിലെ കൂടാരങ്ങളിൽ എത്തിക്കാനാണ് ഹജ് മിഷന്റെ പദ്ധതി. രാജ്യാന്തര, ആഭ്യന്തര തീർഥാടകരെല്ലാം ഉച്ചയോടെ മിനായിലെ കൂടാരങ്ങളിൽ എത്തുന്നതോടെ ഹജ്ജിന് ഔദ്യോഗിക തുടക്കമാകും. 

 ∙ പരിശോധന കർശനം
കഴിഞ്ഞ ഏതാനും വർഷമായി അനധികൃതമായി ഹജ് നിർവഹിച്ചവരുടെ എണ്ണം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി. സന്ദർശക വീസയിൽ എത്തിയവരും റസിഡൻസ് വീസയിൽ സൗദിയിൽ കഴിയുന്നവരും നിയമം ലംഘിച്ച് ഹജ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കാൻ മക്കയ്ക്ക് അകത്തും പുറത്തും ഉൾപ്രദേശങ്ങളിലുമെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റിനു പുറമെ വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരും ഹജ് അനുമതി പത്രം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ. അതുകൊണ്ടുതന്നെ ഒരിടത്തുനിന്ന് രക്ഷപ്പെട്ടാലും അടുത്ത കടമ്പയിൽ പിടിക്കപ്പെടും.
 
∙ ദൈവത്തിന്റെ അതിഥികൾ
ആഗോള രാജ്യങ്ങളിൽനിന്നുള്ള 20 ലക്ഷത്തിലേറെ തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജം. ദൈവത്തിന്റെ അതിഥികളായാണ് തീർഥാടകരെ കാണുന്നത്. അതിനാൽ ഒരു കുറവും ഉണ്ടാകരുതെന്നാണ് ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം. കഴിഞ്ഞ ദിവസം മക്കയിൽ നടന്ന മിലിറ്ററി പരേഡ് സൗദിയുടെ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ സൂചന കൂടിയാണ്.

∙ അറഫയിൽ തീർഥാടകർ മാത്രം
അറഫാ സംഗമത്തിൽ തീർഥാടകർ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ വഴിനീളെ  പരിശോധനയുണ്ടാകും. അറഫയിലേക്ക് വൊളന്റിയർമാരെ പ്രവേശിപ്പിക്കില്ല. തീർഥാടകരെ സഹായിക്കാൻ വനിതകൾ ഉൾപ്പെടെ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്ത്യൻ ഹജ് മിഷനു കീഴിലുള്ള വൊളന്റിയർമാർക്ക് അറഫയിലേക്ക് പ്രത്യേക പെർമിറ്റ് നൽകാറുണ്ടെങ്കിലും ഇത്തവണ അനുമതി ഇല്ലെന്നാണ് സൂചന.

∙ ആദ്യം ഹജ്, കൂടിക്കാഴ്ച പിന്നീട്
ഹജ് അനുമതി പത്രമില്ലാത്തവർക്ക് മക്കയിലേക്ക് അനുമതിയില്ലാത്തതിനാൽ നാട്ടിൽനിന്ന് എത്തിയ തീർഥാടകരെ കാണാനായി ബന്ധുക്കളും സുഹൃത്തുക്കളും ഹജ് തീരുന്നതുവരെ കാത്തിരിക്കണം. തിരക്ക് ഒഴിവാക്കാനും സുഗമമായി ഹജ് നിർവഹിക്കാനും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

∙ 24 മണിക്കൂറും കോൾ സെന്റർ
ഹജിന് എത്തിയ തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം. ഇംഗ്ലിഷ്, ഉറുദു, ഫ്രഞ്ച്, ഇന്തൊനീഷ്യ, ടർക്കിഷ്, പേർഷ്യൻ തുടങ്ങി വിവിധ ഭാഷകളിൽ കോൾ സെന്ററിലെ ജീവനക്കാർ തീർഥാടകരുമായി സംവദിക്കും. 

ഫോൺ കോളിന് പുറമെ ട്വിറ്റർ, ഇ മെയിൽ, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും സേവനം ലഭിക്കും. തീർഥാടകരെ കാണാതായാൽ റിപ്പോർട്ട് ചെയ്യാനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭിന്നശേഷിക്കാരായ തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

∙ സന്നദ്ധ സേവകർക്കും നിയന്ത്രണം
മുൻവർഷങ്ങളിലെ അപേക്ഷിച്ച് സന്നദ്ധപ്രവർത്തകർക്ക് പോലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹജ് സേവനത്തിന് സന്ദർശക വീസയിൽപോലും ധാരാളം ആളുകൾ എത്താറുണ്ട്. എന്നാൽ സന്ദർശക വീസക്കാരെ ഹജ് വേളകളിൽ മക്കയിലേക്കു പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയതും ഈ വിഭാഗം സന്നദ്ധപ്രവർത്തകർക്കും തിരിച്ചടിയായി. പിടിക്കപ്പെടുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും. വിദേശ നിയമലംഘകരെ നാടുകടത്തും.

∙ കയ്യിൽവേണം, നുസൂക് കാർഡ്
ഹജ് അനുമതി പത്രമായ നുസുക് കാർഡ് തീർഥാടകർ എപ്പോഴും നിർബന്ധമായും കൈവശം വയ്ക്കണം. കാർഡ് ഇല്ലാത്തവർ ഹജ് വീസ കാണിക്കേണ്ടിവരും. ഇതൊന്നുമില്ലാത്തവരെ നിയമലംഘകരായി കണക്കാക്കും. ഇതിനുപുറമെ ഹജ് അനുഷ്ഠാന കേന്ദ്രങ്ങളായ മിന, അറഫ, മുസ്ദലിഫ എന്ന കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ  പ്രത്യേക പെർമിറ്റും എടുക്കണം.

English Summary:

Pilgrims make Final Preparations for their Lifetime Spiritual Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com