ADVERTISEMENT

അബുദാബി∙ കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാൻ യുഎഇയിൽ ഇന്നുമുതൽ ഉച്ചവിശ്രമം. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. സെപ്റ്റംബർ 15 വരെ 3 മാസക്കാലത്തേക്കാണിത്. 

ഈ സമയം തൊഴിലാളികളെ പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാല രോഗങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തുടർച്ചയായി 20–ാംവർഷമാണ് യുഎഇയിൽ ഉച്ചവിശ്രമം ന‍ടപ്പാക്കുന്നത്. ചൂടിൽ ജോലി ചെയ്യേണ്ടിവരുന്ന ഡെലിവറി ഡ്രൈവർമാർക്കു വിശ്രമിക്കാൻ 6000 വിശ്രമകേന്ദ്രങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. 

lunch-breaks-in-uae-minister-reviews-private-sectors-preparations1
തൊഴിലാളികൾ. ക്രെഡിറ്റ്–സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ജോലിസമയം ക്രമീകരിക്കാം
തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജോലി സമയം അതതു കമ്പനിക്കു ക്രമീകരിക്കാം. ചൂട് താരതമ്യേന കുറഞ്ഞ രാവിലെയും വൈകിട്ടുമാക്കി 2 ഷിഫ്റ്റോ അല്ലെങ്കിൽ പുലർച്ചെ തുടങ്ങി 12ന് തീരുംവിധം ഒറ്റ ഷിഫ്റ്റോ ആക്കാം. ജോലി സമയം 8 മണിക്കൂറിൽ കൂടാൻ പാടില്ല. ഓവർടൈം ജോലിക്ക് അധിക വേതനം നൽകണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുൻകൂട്ടി തൊഴിലാളികളെ അറിയിക്കണം.

∙വിശ്രമിക്കാൻ സൗകര്യം
2 ഷിഫ്റ്റായാണ് ജോലി ക്രമീകരിക്കുന്നതെങ്കിൽ ഇടവേള സമയത്ത് കൊടുംചൂടിൽ നീണ്ട യാത്ര ഒഴിവാക്കണം. പകരം ജോലി സ്ഥലത്തുതന്നെ വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കണം. ഇവിടെ തണുത്ത ശുദ്ധ ജലം ലഭ്യമാക്കണം.

∙അടിയന്തരഘട്ടങ്ങളിൽ പ്രത്യേക ഇളവ്
അടിയന്തര ഘട്ടങ്ങളിൽ അവശ്യസേവന വിഭാഗം ജീവനക്കാർക്ക് നിരോധിത സമയത്തും ജോലി ചെയ്യാൻ ഇളവുണ്ട്. എന്നാൽ ഈ തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യസുരക്ഷാ മുൻകരുതലും കമ്പനി ഒരുക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനും ശരീരം തണുപ്പിക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കണം. 

∙കനത്ത പിഴ
നിയമം  ലംഘിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 വീതം പിഴ ചുമത്തും. പരമാവധി 50,000 ദിർഹമാണ് പിഴ. കൂടാതെ കമ്പനിയെ തരം താഴ്ത്തുന്നതിനൊപ്പം ജോലി താൽക്കാലികമായി നിർത്തിവപ്പിക്കും.. നിയമലംഘനം കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കും. നിയമലംഘകരെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്നും അഭ്യർഥിച്ചു.

∙ബോധവൽക്കരണം
ചൂടുകാലത്തുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മുൻകരുതലും സംബന്ധിച്ച് തൊഴിലാളികളെ ബോധവൽകരിക്കണം. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ തൊഴിലാളികൾക്ക് മനസ്സിലാകുന്ന അവരുടെ ഭാഷയിലും ബോധവൽക്കരണം നൽകാം.

∙തയാറെടുപ്പുകൾ വിലയിരുത്തി മന്ത്രി
മധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ സ്വകാര്യ മേഖലയുടെ തയാറെടുപ്പുകൾ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ  റഹ്മാൻ അൽ അവാർ അവലോകനം ചെയ്തു.  മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ദുബായിലെ പ്രധാന നിർമാണ സൈറ്റുകളിലൊന്ന് ഡോ. അൽ അവാർ സന്ദർശിച്ചു. തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി കൂളിങ് ഉപകരണങ്ങൾ, തണുത്ത വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കി കമ്പനി തൊഴിലാളികൾക്കായി ഒരുക്കിയ വിശ്രമ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. യുഎഇയിലെ സ്വകാര്യമേഖലയിൽ ഉച്ചവിശ്രമം ഒരു സംസ്‌കാരമായി മാറിയിരിക്കുന്നുവെന്ന് അൽ അവാർ അഭിപ്രായപ്പെട്ടു.  

English Summary:

Workers in UAE will have lunch break for three months from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com