ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ  ആടുകളെത്തിത്തുടങ്ങി, യുഎഇയിലെ ആടുമാടുകളുടെ വിപണി സജീവമായി. ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെയും രാജ്യത്തെ ഇതര എമിറേറ്റുകളിലെയും ആടുമാടുകളുടെ വിപണികൾക്ക് ജീവൻവച്ചു. പെരുനാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ മൃഗങ്ങളെ വാങ്ങിക്കുന്നത്.

market-of-sheeps-is-active-in-uae1
സജ വിപണിയിലെ ആടുകൾ. Credit-special arrangement

 പതിവുപോലെ ഇന്ത്യൻ ആടുകളോടൊപ്പം നല്ല വെളുത്തുതുടുത്ത സൊമാലിയൻ ആടുകൾക്കും ഇപ്രാവശ്യവും ആവശ്യക്കാർ കൂടുതലുണ്ട്. അതുപോലെ കാളകളെ വാങ്ങിക്കാനും ആളുകളെത്തുന്നതായി ഷാർജയിലെ ആടുമാടുകളുടെ ചന്തയിലെ അഷ്റഫ് മനോരമ ഒാൺലൈനിനോട് പറഞ്ഞു.  ഇൗ മാസം 16 നാണ് യുഎഇയിലടക്കം ഗള്‍ഫില്‍ ബലി പെരുനാള്‍. എന്നാൽ ഒമാനിൽ 17നാണ് ആഘോഷിക്കുക. പെരുന്നാൾ ദിവസം പുലർച്ചെയാണ് ത്യാഗസമ്പൂർണമായ സ്മരണയുടെ ഭാഗമായി ആടുമാടുകളെ അറുത്ത് മാംസം പട്ടിണിപ്പാവങ്ങൾക്കും ബന്ധുമിത്രാധികൾക്കും മറ്റും വിതരണം ചെയ്യുന്നത്.

∙ഇന്ത്യന്‍ ആടുകൾക്ക് വിലയിത്തിരി കൂടും
ചൂടുകാരണം എയർ കാർഗോയിലാണ് ഇന്ത്യൻ ആടുകൾ യുഎഇയിലെത്തുന്നത്. അതുകൊണ്ടു തന്നെ വില ഇത്തിരി കൂടുകയും ചെയ്യും. കടൽമാർഗമാണ് വരികയെങ്കില്‍ അതിന് വില കുറയും. പക്ഷേ, കനത്തചൂടു കാരണം ഇൗ സമയത്ത് കടൽമാർഗം കൊണ്ടുവരാൻ സാധിക്കുന്നില്ല.

market-of-sheep-and-goats-is-active-in-uae2
സജ വിപണിയിലെ കാള. Credit-special arrangement

 32 കിലോ ഭാരമുള്ള ഒരു ഇന്ത്യൻ ആടിന് 2000 ദിർഹത്തോളം വില നൽകണം. എങ്കിലും ഇന്ത്യൻ ആടുകളെ ഇഷ്ടപ്പെടുന്ന സ്വദേശികളടക്കം അവ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങിക്കും. പ്രവാസികളും ആടുകളെയും കാളകളെയും വാങ്ങിക്കൊണ്ടു പോകുന്നു. സ്വദേശികള്‍ക്ക് ഇത് പതിവ് രീതിയാണെങ്കിലും നാളുകള്‍ക്ക് മുന്‍പേ വാങ്ങിയാല്‍ വില കുറച്ച് കിട്ടും എന്നതാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികളെ നേരത്തെ വിപണിയിലെത്താന്‍ പ്രേരിപ്പിക്കുന്നത്.  സ്വദേശികള്‍ കഴിഞ്ഞാല്‍ ബംഗ്ലാദേശികളാണ് യുഎഇ വിപണിയില്‍ ഏറ്റവുമധികം മൃഗങ്ങളെ ബലിയറുക്കുന്നത്. പത്തോളം ബംഗ്ലാദേശ് സ്വദേശികൾ ചേര്‍ന്ന് ഒരു ആടിനെ വാങ്ങി ബലിയറുക്കുന്നു. സ്വദേശികള്‍ ബലി മാംസം ചുറ്റുവട്ടത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ അധികൃതരെ ഏൽപിക്കുകയോ ആണ് പതിവ്. ഇന്ത്യക്കാരും മറ്റു രാജ്യക്കാരും ഹജിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ഗൗരവമായി കാണുന്നു.

ഇന്ത്യ, സൊമാലിയ, സൗദി, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആടുകളാണ് യുഎഇ വിപണിയിലെ മുഖ്യ ഇനങ്ങള്‍. നേരത്തെ പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് ആടുകളെത്തിയിരുന്നു. വില കൂടുതലാണെങ്കിലും ഇന്ത്യന്‍ ആടുകള്‍ക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേയ്ക്കാൾ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 32 കിലോ ഗ്രാം തൂക്കംവരുന്ന ഇന്ത്യൻ ആടിന് 2000 ദിർഹമാണ് വില. ഇന്ത്യൻ ആടുപോലെ തന്നെ രുചികരമായ മാംസമുള്ള സൊമാലിയൻ ആടിന് വലുപ്പമനുസരിച്ച് 500 മുതൽ 800 ദിർഹം വരെ വിലയുണ്ട്. 30 മുതല്‍ 40 കിലോ വരെ തൂക്കം വരുന്ന നയിമി വിഭാഗത്തില്‍പ്പെടുന്ന സൗദി ആട് ഒന്നിന് ആയിരം മുതല്‍ രണ്ടായിരം ദിര്‍ഹം വരെയാണ് വില. നല്ല നെയ്യുള്ള, ഖറൂഫ് വിഭാഗത്തില്‍പ്പെടുന്ന സൊമാലിയന്‍ ആടുകളോട് സുഡാനികള്‍ക്കും ഈജിപ്ത് സ്വദേശികള്‍ക്കുമാണ് ഇഷ്ടക്കൂടുതല്‍. നയീമി, സൂരി (ഇൗജിപ്ത്) ആടുകൾക്കും വില കൂടുതൽ തന്നെ. പിന്നിൽ നെയ്യുള്ള വിഭാഗത്തിൽപ്പെട്ടതാണ് സൂരി. ഇത് ഒരെണ്ണം 200 കിലോ ഗ്രാം വരെ  തൂക്കം  വരും. യുഎഇ, ഇറാൻ, സുഡാൻ ആടുകൾക്ക് താരതമ്യേന കുറഞ്ഞ വില നൽകിയാൽ മതി.

market-of-sheep-and-goats-is-active-in-uae
ഷാർജ ലൈവ് സ്റ്റോക് മാർക്കറ്റ്.Credit-special arrangement

∙കാളക്കൂറ്റന്മാർ വിപണി കീഴടക്കി
ആടുകള്‍ കൂടാതെ, കാളക്കൂറ്റന്മാരും വിപണി കീഴടക്കിയിട്ടുണ്ട്.  സൊമാലിയയില്‍ നിന്നാണ് കൂടുതലും കാളകളെത്തുന്നത്. ഇന്ത്യയില്‍ നിന്ന് കാളകള്‍ വരുന്നില്ല. എങ്കിലും ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെത്തിച്ച ശേഷം അവിടെ നിന്ന് യുഎഇയിലേയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ കാളകളെത്തുമായിരുന്നു. രണ്ടര ക്വിന്റലോളം ഭാരമുള്ള കാളകൾ വിപണിയിൽ ലഭ്യമാണ്. 3000 മുതൽ 7000 ദിർഹം വരെയാണ് വില. 

∙അഷ്റഫ് സാക്ഷി;അതൊക്കെ ഒരു കാലം
സീസണില്‍ 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ഒരു കടയില്‍ കച്ചവടം നടക്കുന്ന കാലമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ 28 വർഷമായി ഇൗ രംഗത്ത് പ്രവർത്തിക്കുന്ന അഷ്റഫ് പറയുന്നു. 1997 വരെ ഷാർജ ക്രീക്കിനോട് ചേർന്നുള്ള സൂഖിലായിരുന്നു കന്നുകാലിച്ചന്ത. പിന്നീട് ഷാർജ അൽ ജുബൈലിലെ ബേർഡ് സ് ആൻഡ് അനിമൽ മാർക്കറ്റിനടുത്തേക്കു മാറി. നാല് വർഷം മുൻപാണ് വ്യവസായ മേഖലയായ സജയിലെ വിശാലമായ പുതിയ മാർക്കറ്റില്‍ തണലൊരുക്കിയത്. എ മുതൽ ജി വരെയുള്ള ബ്ലോക്കുകൾ ആട്, കാള എന്നിവയ്ക്ക് വേർതിരിച്ച് നൽകിയിരിക്കുന്നു. കാളകളുടെ ബ്ലോക്കിൽ ആകെ 30 കടകളാണുള്ളത്. ആദ്യം കൂടുതൽ കടകളൊന്നും തുറന്നിരുന്നില്ല. അതോടൊപ്പം കോവിഡിന് ശേഷമുള്ള പെരുന്നാളുകളിൽ വ്യാപാരം വളരെ കുറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൂടുതൽ കടകൾ തുറന്നു കച്ചവടം സജീവമായി.

market-of-sheep-and-goats-is-active-in-uae3
അഷ്റഫ് സജ കടയിൽ.Credit-special arrangement

അഷ്റഫ് ജോലി ചെയ്യുന്ന കടയുടെ ഉടമയ്ക്ക് 3000 ആടുകളും 300 കാളകളുമാണുള്ളത്. ഇതിൽ 100 കാളകൾ ഇതിനകം വിറ്റുകഴിഞ്ഞു. മറ്റു ഉടമകളും ഇതുപോലെ മൃഗങ്ങളെ വിൽപനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി വൻ തിരക്കായിരിക്കും അനുഭവപ്പെടുക. 

∙ചൂട് അസഹനീയം; മൃഗസംരക്ഷണം പ്രധാനം
ചൂടു സഹിക്ക വയ്യാതെ ആടുകളും കാളകളും രോഗാതുരമാകുന്നതും ചത്തു പോകുന്നതും പതിവാണ്. കാളകളെ കൊണ്ടുവരുമ്പോഴും ജീവഹാനി സംഭവിക്കാറുണ്ട്. ചൂടിൽ നിന്ന് നാല്‍ക്കാലികളെ മോചിപ്പിക്കുന്നതിന് ഉച്ച സമയങ്ങളില്‍ കടകളിൽ വെള്ളം തളിച്ച് തണുപ്പുണ്ടാക്കുന്നു. ആരോഗ്യ പരിശോധന നടത്തിയതിന് ശേഷമേ അധികൃതർ ആടുമാടുകളെ ഉടമകൾക്ക് വിട്ടുകൊടുക്കുകയുള്ളൂ.

ഗോതമ്പു പുല്ല് പൊടിച്ചതും ചെറുപയറ്, പരിപ്പ്, ഉലുവ, ജീരകം തുടങ്ങിയവയുടെ അവശിഷ്ടങ്ങളുടെ മിശ്രിതമാണ് ആടുമാടുകള്‍ക്ക് തിന്നാന്‍ നല്‍കുന്നത്. ദുബായിൽ ഖിസൈസിലും ഷാർജയിൽ സജയിലു(ഷാർജ ലൈവ് സ്റ്റോക് മാർക്കറ്റ്) ആടുമാടുകളുടെ വിപണി സ്ഥിതിചെയ്യുന്നത്. സജയിലെ വിപണി രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കുക. സീസണുകളിൽ ഇത് പുലർച്ചെ വരെ തുറക്കും.

English Summary:

Eid Al Adha: sheep market is active in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com