ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിലെ മംഗഫിൽ താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ ഗുരുതര പരുക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സാ സഹായമായി 2 ലക്ഷം രൂപാ വീതം നൽകുമെന്ന് കമ്പനി മാനേജ്മെന്‍റ് അറിയിച്ചു. തുടർ ചികിത്സയ്ക്കായി നാട്ടിലേക്കു പോകേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കും. ചികിത്സാ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗുരുതര പരുക്കുള്ളവരെ കണ്ടെത്തുക. ചികിത്സ തേടിയ മറ്റുള്ളവരുടെ കാര്യം പിന്നീട് പരിഗണിക്കും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തവർക്ക് ഫർണിഷ്ഡ് അപാർട്ട്മെന്‍റിലാണ് താമസം ഒരുക്കിയിരിക്കുന്നത്. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ അടിയന്തര സഹായവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു. 

∙ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം
ബുധനാഴ്ച രാവിലെ നാലിനുണ്ടായ അഗ്നിബാധയെ തുടർന്ന് പൊലീസിന്‍റെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് എൻബിടിസി ജീവനക്കാർ അണിനിരന്നു. രക്ഷാപ്രവർത്തനം 10 മണി വരെ തുടർന്നു. ഇതിനിടെ നൂറിലേറെ പേരെ ആശുപത്രിയിൽ എത്തിച്ചു. ഒരു മണിക്കൂറിനകം തന്നെ രക്ഷപ്പെട്ടവരുടെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തവരുടെയും കണക്ക് ശേഖരിച്ചായിരുന്നു തുടർന്നുള്ള പ്രവർത്തനം. ദുരന്തത്തിൽപെട്ടവരുടെ ഏതാണ്ട് വിവരങ്ങൾ ലഭിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി. രാത്രിയോടെ 45 പേർ മരിച്ച വിവരം ഔദ്യോഗികമായി സർക്കാർ പുറത്തുവിടുകയായിരുന്നു.

വ്യാഴാഴ്ച കഴിഞ്ഞാൽ സർക്കാർ സ്ഥാപനങ്ങൾക്ക് 9 ദിവസം ഈദ് അവധിയാണെന്ന് മനസ്സിലാക്കിയ മാനേജ്മെന്‍റ് 24 മണിക്കൂറിനകം തന്നെ മൃതദേഹം നാട്ടിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടികൾ ഊർജിതമാക്കാൻ അസിസ്റ്റന്‍റ് എച്ച്ആർ മാനേജർ ജിഷാമിനെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. കുവൈത്ത് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയായിരുന്നു തുടർന്നു പ്രവർത്തനങ്ങൾ. വ്യാഴാഴ്ച ഉച്ചയോടെ 49 പേരുടെയും മരണസർട്ടിഫിക്കറ്റ് ലഭ്യമാക്കാനും യാത്രാ രേഖകൾ തയാറാക്കാനും സാധിച്ചത് ഈ ഏകോപനത്തിലൂടെയായിരുന്നു. 7 മണിക്കൂർ മോർച്ചറിയിൽനിന്ന് 48 സഹപ്രവർത്തകരുടെ മൃതദേഹം തിരിച്ചറിയേണ്ടിവന്നത് അതീവദുഃഖകരമായിരുന്നുവെന്ന് ജിഷാം പറഞ്ഞു. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് 45 പേരുടെ മൃതദേഹം രാത്രി പത്തരയോടെ വ്യോമസേനാ വിമാനത്തിൽ നാട്ടിലേക്ക് അയക്കാനായി. 3 ഫിലിപ്പീൻസുകാരുടെ മൃതദേഹം ഇന്നു മനിലയിലേക്കു കയറ്റി അയക്കും. മരിച്ച ബിഹാറുകാരന്‍റെ മൃതദേഹം ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കും.

പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 31 പേരെ സന്ദർശിച്ച് പിന്തുണ അറിയിച്ച മാനേജ്മെന്‍റ് മികച്ച ചികിത്സ നൽകി എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. 

English Summary:

Kuwait fire: The company announced emergency medical assistance for the seriously injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com