ADVERTISEMENT

റിയാദ് ∙ മലയാളിയുടെയും തെക്കെ ഇന്ത്യക്കാരുടെയും എല്ലാ വിശേഷങ്ങളിലും പെൺകൊടിമാരുടെ ഒരുക്കം പൂർണ്ണമാക്കാൻ മുല്ലപ്പൂക്കളും മുല്ലപ്പൂമണവും വേണമെന്ന പോലെ  സൗദിയുടെ ജസാൻ മേഖലയിലെ എല്ലാ വിശേഷ അവസരങ്ങളിലും സവിശേഷ ഇടമാണ് മുല്ലൂപ്പൂവിനുളളത്.  വേനൽക്കാലമെത്തിയതോടെ ജസാനിലെ വായുവിലെങ്ങും  മുല്ലപ്പൂ മണമാണ് ഉയരുന്നത്. വേനൽക്കാലത്താണ് ജസാനിലെ മുല്ലപ്പവിന്റെ സീസൺ തുടങ്ങുന്നത്.

അറേബ്യൻ മുല്ലപ്പൂ കൃഷിയിൽ ലാഭകരമായി വ്യാപാരം കൊയ്യാൻ വ്യാപകമായി നട്ടു നനയ്ക്കുകയാണിവിടുത്തെ മുല്ലപ്പൂ കർഷകർ. സൗദിയുടെ തെക്കുപടിഞ്ഞാറൻ  ജസാൻ മേഖലയിലെ 950 എക്കറിലേറെയാണ് മുല്ലപ്പൂ കൃഷി വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തിൽ കർഷകർ കൃഷി ചെയ്യുന്നത്. എല്ലാത്തിനും കർഷകർക്ക് താങ്ങും തണലും മികച്ച പിന്തുണയുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം രംഗത്തുണ്ട്. രാജ്യത്ത്  ഇത്തരം കൃഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കൂടുതൽ കർഷകർ ഉയർന്ന വിപണി മൂല്യമുള്ള ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചകളാണുള്ളത്.

jasmine-season-in-jazan-saudi-arabia
Image Credits: X/AlwatanSA

ജസാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇതിന്റെ ഭാഗമായി ജസാൻ ഇക്കണോമിക് സിറ്റിയിൽ വിളകളുടെ ഉൽപ്പാദന സാധ്യതകളെക്കുറിച്ച് സംയുക്ത പഠനം നടത്തുകയും കൂടാതെ ഈ രംഗത്തേക്ക് താൽപ്പര്യമുള്ളവരെ കൂടുതൽ ആകർഷിക്കുന്നതിനായി  വിള നിക്ഷേപത്തിന് ഉദാരമായ വരുമാനം വാഗ്ദാനം ചെയ്തു. കൂടുതൽ ഊർജ്ജ പകർന്ന് ഈ മേഖലയിലെ കർഷകർ അറേബ്യൻ ജാസ്മിൻ ആൻഡ് ആരോമാറ്റിക് പ്ലാൻ്റ്സ് അസോസിയേഷൻ സ്ഥാപിച്ചു. ഇതിലൂടെ അറേബ്യൻ ജാസ്മിൻ, സുഗന്ധ  സസ്യങ്ങൾ,വിളകൾ, ഇത്തരം ചെടികളൊക്കെ  കൃഷി ചെയ്യുന്നതിലും എല്ലാ കർഷകർക്കും താൽപ്പര്യമുള്ളവർക്കും സമഗ്രമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിനും ഒരു വഴിയൊരുക്കുകയാണ് ഒപ്പം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മുല്ലപ്പൂ വിപണനവുമൊക്കെയാണ്  അസോസിയേഷൻ ലക്ഷ്യമിടുന്നത്. പ്രാദേശികമായി ഹാല ട്രീ എന്നറിയപ്പെടുന്ന അറേബ്യൻ മുല്ല, ബെന്തി (നാർസിസസ്), കൈതപ്പൂ (പാണ്ടാനസ് ടെക്റ്റോറിയസ് )തുടങ്ങിയ നാടൻ സസ്യങ്ങൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകവും നാടോടിക്കഥകളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജസാനിലുൾപ്പടെ മിക്കയിടവും കേരളത്തിലെപ്പോലെ  വിവാഹ ചടങ്ങുകളിലും മുല്ലപ്പൂക്കൾ ഇടംപിടിക്കുന്നതൊടൊപ്പം , ജന്മദിനങ്ങളിലും, അവധിക്കാല പരിപാടികളിലുമൊക്കെ അലങ്കരിക്കാനും ഈ  മുല്ലപ്പൂക്കൾ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്.  സൗദിയിലേക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കും ജസാനിലേക്കുള്ള സന്ദർശകർക്കും സമ്മാനങ്ങൾ നൽകാനായും ഈ മുല്ലപ്പൂക്കൾ ആണ് ഇടംപിടിക്കുന്നത്. സൗദി അറേബ്യയുടെ തീരപ്രദേശത്ത് 100 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ വരും വർഷങ്ങളിൽ ലക്ഷ്യമിടുന്നു, കൂടാതെ ദേശീയ സസ്യവൽക്കരണ വികസനത്തിനും മരുഭൂവൽക്കരണത്തിനെതിരായ പോരാട്ട ദേശീയ കേന്ദ്രത്തിന്റെ  പദ്ധതി അനുസരിച്ച് 3.3 ദശലക്ഷത്തിലധികം തൈകൾ ജസാന് ലഭിക്കും. ജസാൻ ഗവർണറിന്റെ മേൽനോട്ടത്തിൽ 2018 മുതലിങ്ങോട്ട് വർഷം തോറും ജസാനിൽ  ജാസ്മിൻ ആൻഡ് ആരോമാറ്റിക് പ്ലാൻ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.

jasmine-season-in-jazan-saudi-arabia
Image Credits: X/JazanJasmine

ജസാനിലെ മുല്ലപ്പൂ സൗദിയിൽ ഏറെ പ്രശസ്തമാണ്. പൂക്കളും ചെടികളും ജസാന്റെ ജീവിതരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്, കാരണം പ്രദേശത്തെ സമ്പന്നവും ഫലഭൂയിഷ്ഠവുമായ മണ്ണ്  പൂന്തോട്ടപരിപാലനത്തിന് ഏറെ അനുയോജ്യമാണ്. ജസാസിലെ സാമൂഹിക ഘടനയിൽ  മുല്ലപ്പൂവിന്  സവിശേഷമായ ഒരു പ്രാധാന്യമുണ്ട്, അതിന്റെ മോഹിപ്പിക്കുന്ന സുഗന്ധം മാത്രമല്ല, വിവിധ പരിപാടികളിൽ വളരെ പ്രധാന്യത്തോടെ ഇടം നൽകുന്നുണ്ട്. ഇവിടുത്തെ യുവതികളും പെൺകുട്ടികളുമൊക്കെ വളരെ പണ്ടുമുതലെ മൂല്ലപ്പൂവും മുല്ലമൊട്ടുമൊക്കെ കൊരുത്ത് മാലയാക്കി ധരിക്കുന്നത്  തലമുറകളായി തുടരുന്നുണ്ട്. ഇവിടങ്ങളിലെ വിവാഹ സൽക്കാരത്തിനും, ജൻമദിന ആഘോഷം പോലുള്ള വേളകളിലൊക്കെ മുല്ലപ്പൂ പ്രധാന അലങ്കാരമാണ്. ഇവിടെ എത്തുന്ന അതിഥികൾക്ക് മുല്ലപ്പുകൊണ്ട് മാലയും ബൊക്കയുമൊക്കെ ഒരുക്കി നൽകിയാണ് സ്വീകരിക്കാറുള്ളത്.

jasmine-season-in-jazan-saudi-arabia
Image Credits: SPA

ജസാനിലെ എല്ലാ വിവാഹ ചടങ്ങുകളിലും സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് വധുക്കൾ മുല്ലപ്പൂക്കൾ കൊണ്ട് പല ഡിസൈനുകളിൽ നിർമ്മിച്ച മാലകളും കിരീടങ്ങളും ധരിക്കണം എന്നുണ്ട്.  സ്ത്രീകളൊക്കെ കൈകളിൽ വളകൾപൊലെ മുല്ലമൊട്ടുകൾകൊണ്ടുള്ള പലതരം മാലകൾ അണിയാറുണ്ട്. തലയിൽ ബന്തിപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് വൃത്താകൃതിയിൽ മെനഞ്ഞുകെട്ടിയ കീരീടം പോലെ വയ്ക്കും. പ്രവിശ്യയിൽ വാണിജ്യാടിസ്ഥാനത്തിൽ മുല്ലച്ചെടി  കൃഷി ചെയ്യുന്നുണ്ടെങ്കിലും  സ്ത്രീകൾ സ്വന്തം വീടുകളിലോ വീട്ടു  പൂന്തോട്ടത്തിലോ കുറച്ച് ചെടികൾ വളർത്തുന്നു അങ്ങനെ വീടും പരിസരങ്ങളുമൊക്കെ മുല്ലവള്ളികൾ പടർന്ന് നിൽക്കുന്ന കാഴ്ച കാണാവുന്നതാണ് അങ്ങനെ അവിടമാകെ

∙ മല്ലികപ്പൂ സുഗന്ധം കൊണ്ട് നിറയും
ജാസാനിലെ ഏറ്റവും വലിയ ഇനം പുഷ്പം അസ്സാൻ ജാസ്മിൻ എന്നറിയപ്പെടുന്നു. ഇതിന്റെ മുകുളങ്ങൾ നീളമുള്ളതും കൂടുതലും പർവതപ്രദേശങ്ങളിൽ വളരുന്നതും ഇളം മഞ്ഞ നിറത്തിലുള്ളതുമാണ്. മറ്റൊരു ജനപ്രിയ ഇനം തനി തൂവെള്ളയാണ്, അതിന്റെ  മൊട്ടുകൾ കൊണ്ടാണ് മാലകൾ ഉണ്ടാക്കുന്നത്. ചില പുരുഷന്മാർ തലയിൽ വെള്ളമൂല്ലമാല ധരിക്കുന്നു. രാത്രിയിൽ ചുറ്റും അതീവഗന്ധം പരത്തുന്ന ചില നിശാഗന്ധി  ഇനങ്ങളുമുണ്ട്. ദൂരെയുള്ള കമ്പോളങ്ങളിലേക്കുള്ള പൂമൊട്ടുകൾ ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ചാണ് മറ്റുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും എത്തിക്കുന്നത്. വേനൽക്കാലത്ത് ഇത് ധാരാളമായി ലഭ്യമാകും. ശൈത്യകാലത്ത് പൂക്കൾ കുറവായിരിക്കുമ്പോൾ അതിന്റെ വില ഉയരും

Image Credits:  X/ @JazanJasmine,@AlwatanSA,SPA
Image Credits: X/ @JazanJasmine,@AlwatanSA,SPA
English Summary:

Jasmine season in Jazan, Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com