ADVERTISEMENT

അബുദാബി ∙ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ അപകടകരമായ 31 വിഭാഗം ജോലികളിൽ സ്വദേശി, വിദേശി വിദ്യാർഥികളെ നിയമിക്കുന്നത് യുഎഇ വിലക്കി. 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് ഉപാധികളോടെ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും അപകടകരമായ മേഖലകളിൽ ജോലി, പരിശീലനം എന്നിവയിൽനിന്ന്  ഇവരെ ഒഴിവാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു.

∙ ജോലി 6 മണിക്കൂറിൽ കൂടരുത്
അഡ്മിനിസ്ട്രേറ്റീവ്, പ്രഫഷനൽ മേഖലകളിൽ ജോലി ചെയ്യിക്കാമെങ്കിലും‍ നൈറ്റ് ഡ്യൂട്ടി പാടില്ല. ദിവസത്തിൽ പരമാവധി 6 മണിക്കൂർ ജോലി ചെയ്യിക്കാം. ഇതിനിടെ ഒന്നോ അതിലധികമോ ഇടവേളകൾ നൽകണം. 15 വയസ്സിൽ താഴെയുള്ളവരെ ജോലിക്കു നിയമിക്കാൻ പാടില്ല. ഇവർക്ക് വർക്ക് പെർമിറ്റ് ലഭിക്കില്ല.

∙ ഇടവേള നൽകണം
അവധിക്കാലത്താണെങ്കിലും വിദ്യാർഥികളെക്കൊണ്ട് തുടർച്ചയായി 4 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. ഇടയ്ക്ക് വിശ്രമിക്കാൻ ഇടവേള നൽകണം. ജോലിയിൽ മതിയായ പരിശീലനം നൽകണം. ജോലി, പരിശീലന സമയങ്ങളിൽ വിദ്യാർഥികൾക്ക് എന്തെങ്കിലും അസുഖം, പെരുമാറ്റത്തിൽ വ്യത്യാസം എന്നിവ ശ്രദ്ധയിൽപെട്ടാൽ രക്ഷിതാക്കളെ അറിയിക്കണം. 

∙ പരിചയ സർട്ടിഫിക്കറ്റ്
തൊഴിൽ പരിശീലനം നേടിയവർക്ക് പരിശീലന സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു. സ്വദേശികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്.

∙ കരാർ നിർബന്ധം
ജോലിയുടെ സ്വഭാവം, ദൈർഘ്യം, സമയം, വേതനം, പ്രതിവാര വിശ്രമ സമയം തുടങ്ങി ജോലിയുമായി ബന്ധപ്പെട്ടവരേഖപ്പെടുത്തി കരാർ ഉണ്ടാക്കണം.

∙ നിരോധിത ജോലികൾ
പെട്രോളിയം റിഫൈനറികൾ, സിമന്റ്, ഐസ്, റഫ്രിജറേഷൻ പ്ലാന്റുകൾ, വെൽഡിങ് ജോലികൾ എന്നിവയ്‌ക്ക് പുറമേ ഖനി, ക്വാറി, ലോഹങ്ങളും കല്ലുകളും വേർതിരിച്ചെടുക്കുന്ന ജോലികൾ, ലോഹങ്ങൾ ഉരുക്കുന്നതിനുള്ള ചൂളകൾ, ബേക്കറി അവ്നുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നതു വിലക്കി. പടക്കം ഉണ്ടാക്കുക, അനുബന്ധ ജോലികൾ, ഗ്ലാസ്, വെൽഡിങ്, എണ്ണ സംഭരണം, എണ്ണ ശുദ്ധീകരണം, പെയ്ന്റിങ്, പ്രോസസിങ്, ലെഡ് അടങ്ങിയവ സൂക്ഷിക്കൽ, ലെഡിൽനിന്ന് വെള്ളി വേർതിരിച്ചെടുക്കൽ, ലോഹ സംയുക്തങ്ങളും രാസ വസ്തുക്കളും നിർമിക്കൽ,  ഇലക്ട്രിക് ബാറ്ററികൾ നിർമിക്കുക, അവയുടെ അറ്റകുറ്റപ്പണി, വർക്‌ഷോപ്പുകൾ വൃത്തിയാക്കൽ, ചലിക്കുന്ന യന്ത്രങ്ങൾ നിയന്ത്രിക്കൽ, അവ വൃത്തിയാക്കൽ, രാസവളങ്ങൾ നിർമിക്കൽ, കശാപ്പ് ശാലകൾ, റബർ ഉണ്ടാക്കുക, സിലിണ്ടറുകളിൽ വാതകങ്ങൾ നിറയ്ക്കുക, ലോഡിങ്, അൺലോ‍ഡിങ്, ബ്ലീച്ചിങ്, പ്രിന്റിങ്, അമ്യൂസ്മെന്റ് പാർക്കുകൾ, ബാറുകൾ, ചുമട് ഏൽക്കുക എന്നീ തസ്തികകളിലാണ് വിദ്യാർഥികൾക്ക് വിലക്ക്. 

English Summary:

Students are barred from dangerous jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com