ബിനാമി ബിസിനസ്; റിയാദിൽ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
![benami-business-case-the-accused-were-sentenced-in-riyadh Representative Image. Image Credits: FOTOKITA/Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
റിയാദ് ∙ ബിനാമി ബിസിനസ് കേസില്‍ സൗദി പൗരനെയും സിറിയക്കാരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് റിയാദില്‍ ബിനാമിയായി കോണ്‍ട്രാക്ടിംഗ് സ്ഥാപനം നടത്തിയ സിറിയക്കാരന്‍ ഫരീദ് മുഹമ്മദ് ഖര്‍മു, ഇതിനാവശ്യമായ സഹായങ്ങൾ നൽകിയ സൗദി പൗരന്‍ അബ്ദുല്‍ഇലാഹ് ബിന്‍ അലി അബ്ദുല്ല അല്‍ജബ്ആന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഇരുവര്‍ക്കും പിഴ ചുമത്തിയ കോടതി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു.
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി പൗരന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രതികളുടെ പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും പ്രതികളുടെ ചെലവില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് സ്ഥാപനം ബിനാമി സ്ഥാപനമാണെന്ന് സംശയിക്കുന്നതായി വാണിജ്യ മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സ്ഥാപനം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ സിറിയക്കാരന്‍ ബിനാമിയായി നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തി. പ്രൊജക്ട് മാനേജര്‍ പ്രഫഷനിലുള്ള വീസയില്‍ സൗദിയില്‍ കഴിയുന്ന സിറിയക്കാരന്‍ തന്റെ പ്രഫഷന് നിരക്കാത്ത തരത്തിൽ ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി വ്യക്തമായി. തുടർന്നാണ് അറസ്റ്റിലേക്കും മറ്റു നിയമനടപടികളിലേക്കും നീങ്ങിയത്.