ADVERTISEMENT

റിയാദ് ∙ റിയാദിൽ നിന്നുള്ള പ്രവാസികൾക്ക് തിരുവനന്തപുരത്തേക്ക് നേരിട്ട് യാത്ര ചെയ്യാൻ വിമാന സൗകര്യമില്ല.  നേരിട്ടുള്ള വിമാനം ഇല്ലാത്തതിനാൽ, യാത്രക്കാർക്ക് 5 മണിക്കൂർ യാത്ര ചെയ്യേണ്ടിയിരുന്നിടത്ത് 8 മുതൽ 12 മണിക്കൂർ വരെ സമയം യാത്ര ചെയ്യേണ്ടി വരുന്നു.യാത്രക്കാർ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങി മണിക്കൂറുകളോളം കാത്തിരുന്ന കണക്ഷൻ ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടും ക്ഷീണവും ഉണ്ടാക്കുന്നു.ഈ യാത്രാ ദുരിതത്തിന് പുറമെയാണ്, തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന ഉയർന്ന യൂസർ ഫീയും പ്രവാസികൾക്ക് അധിക ഭാരമായി മാറിയിരിക്കുന്നത്.

∙ തിരുവനന്തപുരത്തിന് മാത്രം യൂസർ ഫീ വർധനയോ
2021 ഒക്ടോബറിൽ വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് പുതുതായി ഏർപ്പെടുത്തിയ യൂസർ ഫീ വർധന ജൂലൈ 1 മുതൽ അടുത്ത വർഷം  മാർച്ച് വരെയാണ് ആദ്യം പ്രാബല്യത്തിൽ വരുന്നത്. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകേണ്ടി വരും. അദാനി ഗ്രൂപ്പ് പിന്നീടുള്ള വർഷങ്ങളിലും വർധന മുൻകൂട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. 2025 മുതൽ 26 വരെയുള്ള  അടുത്ത ഒരു വർഷക്കാലം പുറപ്പെടുന്നവർ  1680 രൂപയും വരുന്നവർ 720 ആണ് നൽകേണ്ടത്. 2026 - 27 എത്തുമ്പോൾ 1820 രൂപ പുറപ്പെടുന്നവരും 780 രൂപ ഇവിടെ ഇറങ്ങുന്നവരും നൽകേണ്ടിവരും. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ 770 രൂപയും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രം 840 രൂപ, 910 രൂപ എന്ന കണക്കിലും നൽകേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവർക്ക്  ജൂലൈ മുതൽ 1 മുതൽ 330 രൂപയും പിന്നീടുള്ള വർഷങ്ങളിൽ 360, 390 രൂപയുമായി വർധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള  ലാൻഡിങ് ചാർജും ഇതൊടൊപ്പം വർധിപ്പിച്ചു. 2,200 രൂപ വിമാനകമ്പനികൾക്ക് ഇന്ധന സർചാർജും എർപ്പെടുത്തിയിട്ടുണ്ട്. ഈ ചിലവുകളൊക്കെ കണ്ടെത്താൻ മിക്കവാറും താമസിയാതെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നു കരുതുന്നു. 

∙ കേരളത്തിലെ  മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ  വർധനവില്ല 
കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദൂരമടക്കം വിവിധ കാരണങ്ങളാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വിമാനനിരക്ക് ഇതിനകം ഉയർന്നതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു. യൂസർ ഡെവലപ്പ്മെന്റ് ഫണ്ട് (യുഡിഎഫ്) ലെ വർധന തലസ്ഥാന നഗരത്തിൽ നിന്നുള്ള വിമാനക്കൂലിയിൽ പ്രതിഫലിക്കുമെന്നും മികച്ച കണക്റ്റിവിറ്റിയും സേവനങ്ങളുമുള്ള കൊച്ചി വിമാനത്താവളത്തിന് ഇത് ഗുണം ചെയ്യുമെന്നും തിരുവനന്തപുരം ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർ പറഞ്ഞു.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ, കൊച്ചിയാണ് ഏറ്റവും കുറവ് യുഡിഎഫിന് ഈടാക്കുന്നത്. രാജ്യാന്തര, ആഭ്യന്തര മേഖലകൾക്ക് യഥാക്രമം 570 രൂപയും 270 രൂപയുമാണ്. ആറ് മാസം മുമ്പ് കൊച്ചി വിമാനത്താവളത്തിൽ യുഡിഎഫ് നേരത്തെ  രാജ്യാന്തര യാത്രക്കാർക്ക് 400 രൂപയും ആഭ്യന്തര യാത്രക്കാർക്ക് 180 രൂപയുമായിരുന്നു.

പൊതു സ്വകാര്യ പങ്കാളിത്തതോടെ പ്രവർത്തിക്കുന്ന കണ്ണൂർ വിമാനത്താവളമാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് യുസേഴ്സ് ഫീസായി രാജ്യാന്തരത്തിന് 1,680 രൂപയും ആഭ്യന്തര മേഖലകൾക്ക് 750 രൂപയുമാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യാന്തര യാത്രയ്ക്ക് 720 രൂപയും ആഭ്യന്തര യാത്രയ്ക്ക് 430 രൂപയുമാണ് യൂസേഴ്സ് ഫീ വാങ്ങുന്നത്.

പുതിയ സന്ദർശക, ടൂറിസ്റ്റ്, ബിസിനസ്, ഉംറ വീസകൾ നൽകുന്നത് ഉദാരമാക്കിയതോടെ ഒട്ടനവധി പ്രവാസി മലയാളികളാണ് സൗദിയിലേക്ക് കുടുംബത്തെ എത്തിക്കുന്നത്. സ്കൂൾ മധ്യവേനൽ അവധി തുടങ്ങുന്നതോടെ നാട്ടിലേക്ക് കുട്ടികളും കുടുംബവുമായി പോകുന്നവർക്കും ഇനി അധിക തുകയാണ് കണ്ടെത്തേണ്ടി വരുന്നത്. മധ്യവേനലവധി സീസൺ കണക്കാക്കി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് വലിയ വർധനവാണ് നിലവിൽ വരുത്തിയിരിക്കുന്നത്. വർധിപ്പിച്ച യൂസർ ഫീ കൂടി ചേർക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഇനിയും മുകളിലേക്കു തന്നെയാവും. സാധാരാണ ടിക്കറ്റ് വാങ്ങുമ്പോൾ യൂസേഴ്സ് ഫീ ഉൾപ്പെടെയാണ് നിരക്ക് വാങ്ങാറുള്ളതെങ്കിലും പുതിയ സാഹചര്യത്തിൽ ടിക്കറ്റ് വില എത്രയാകുമെന്നത് പ്രവചനാതീതമാവും. 

ശരാശരി വരുമാനക്കാരായ സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ചെലവ് കുറഞ്ഞ ബജറ്റ് എയർലൈനുകളാണ് ആശ്രയം. ഒട്ടു മിക്ക കമ്പനികളും ടിക്കറ്റ് നിരക്ക് കുറവുള്ള ബജറ്റ് എയർലൈനുകളുടെ ടിക്കറ്റുമായിരിക്കും നൽകുന്നത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബത്തെ എത്തിക്കാനായി വലിയ തുകയാണ് ടിക്കറ്റിനത്തിൽ സീസണിൽ ബജറ്റ് എയർ ലൈനുകൾക്കുപോലും നൽകേണ്ടിവരുന്നത്. ഭക്ഷണവും പാനീയവുമൊക്കെ വലിയ തുക നൽകിയാലെ ഇത്തരം ഒട്ടുമിക്ക വിമാനങ്ങളിലും വാങ്ങാനും കഴിയൂ. ഇനി അഥവാ പണം നൽകി വാങ്ങിയാലും ചിലപ്പൊഴൊക്കെ തൊട്ടടുത്തിരിക്കുന്ന കൊച്ചുകുട്ടികളടക്കമുള്ളവർ  ഭക്ഷണമില്ലാതെയിരിക്കുമ്പോൾ അവർക്കു മുന്നിലിരുന്ന് ജാള്യതയോടെ കഴിക്കേണ്ടി വരുന്ന മനുഷ്യത്വം ഉരുകിപ്പോവുന്ന സാഹചര്യവും അഭിമുഖീകരിക്കേണ്ടിയും വരുന്നു.

ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും അതിരാവിലെ പുറപ്പെടുന്ന ശ്രീലങ്കവഴിയുള്ള എയർലൈൻസ്  8 മണിക്കൂറിലേറെ കഴിഞ്ഞ് വൈകിട്ടോടെ മാത്രമാണ് ശ്രീലങ്കയിൽ നിന്നും റിയാദിലേക്കുള്ള യാത്ര പുനരാരംഭിക്കൂ. കുടുംബ സമേതം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത്രയും സമയം മുഴുവൻ വിമാനത്താവളത്തിനകത്തു കഴിയുന്നതോടൊപ്പം ഭക്ഷണമടക്കമുളളവയ്ക്കായി നല്ലൊരു തുക മാറ്റിവെക്കേണ്ടിയും. ഒരു സാധാരണ പ്രവാസി തന്റെ കുടുംബമായി യാത്ര ചെയ്യുമ്പോൾ കണ്ടേത്തേണ്ടി വരുന്ന ധനനഷ്ടവും സമയനഷ്ടവും കൂടാതെയാണ് യൂസേഴ്സ്ഫീയായി നല്ലൊരു തുകയും ഒടുക്കേണ്ടി വരുന്നത്. യൂസേഴ്സ് ഫീ ഇനത്തിൽ വർദ്ധിപ്പിച്ച തുകയുണ്ടെങ്കിൽ ഇടത്താവളത്തിലെ ഭക്ഷണചിലവിനായി ആ തുക മതിയാവുമായിരുന്നു ഭക്ഷണചിലവിനെന്നാണ്  തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന പ്രവാസികൾക്ക് പറയാനുള്ളത്. എന്നാൽ കേരളത്തിലെ പൊതുമേഖലയിലടക്കമുള്ള മറ്റ് രാജ്യാന്തര വിമാനത്താവളങ്ങളിൽ മൂന്നിലും യൂസർഫീസ് വർധിപ്പിക്കാതെ തൽസ്ഥിതി തുടരുകയാണുതാനും.

കേരളത്തിന്റെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരത്തു നിന്നും  റിയാദിൽ പോയി വരാൻ നിലവിൽ നേരിട്ട് വിമാനങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യമാണുള്ളത്. കേരളത്തിന്റെ തെക്കൻ ഭാഗത്തുള്ള ആലപ്പുഴ ജില്ലയുടെ പകുതിയിലേറെ ഭാഗം, പത്തനംതിട്ട, കൊല്ലം ജില്ലകൾക്കു പുറമേ തമിഴ്നാടിന്റെ തെക്കൻ ഭാഗത്തെ മധുര, ചെങ്കോട്ട, തൂത്തുക്കുടി, തിരുനൽവേലി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ഏക ഏളുപ്പ ആശ്രയ മാർഗമാണ് സംസ്ഥാന തലസ്ഥാനത്തെ തിരുവനന്തപുരം വിമാനത്താവളം. നേരിട്ട് റിയാദിലേക്കും തിരിച്ചും സർവീസുള്ള പക്ഷം കേവലം 5 മണിക്കൂർ വേണ്ടിയിരുന്നിടത്ത്  ഇപ്പോൾ ഒരു ദിവസത്തോളം കയറി ഇറങ്ങി യാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണുള്ളത്. രോഗികൾ, കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, ഗർഭിണികൾ എന്നിവരെ കൂടാതെ മരുന്നുകൾ കഴിക്കുന്നവരും പ്രായമായവരും, കൊച്ചുകുട്ടികളുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടേണ്ടിയും വരുന്നത്. അടിയന്തിര ചികിത്സയ്ക്കോ മറ്റോ പോകേണ്ടി വരുന്നവർക്കും, കിടപ്പുരോഗികളായവർക്കും മറ്റു മാർഗമില്ല.  തിരുവനന്തപുരം ഭാഗത്തേക്ക് മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹം എത്തിക്കുന്നതിനാണ് മറ്റൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. മിക്കപ്പോഴും ആളുകളെ കയറ്റി ഇരുത്തിയിട്ട് പിന്നെ പണിമുടക്കാറുണ്ടെങ്കിലും ഏക ആശ്രയമായിരുന്ന എയർ ഇന്ത്യയും നേരിട്ട്  തിരുവനന്തപുരത്തേക്കുള്ള  സർവീസ് അവസാനിപ്പിച്ചിട്ട് ഇപ്പോൾ കാലം കുറെയായി. റിയാദിലേക്ക് വിവിധ പരിപാടികളിൽ അതിഥികളായും മറ്റും എത്താറുള്ള കേന്ദ്ര സംസ്ഥാനമന്ത്രിമാരോടും, എംപിമാരോടും, ജനപ്രതിനിധികളോടും നേതാക്കൻമാരോടും പ്രവാസി സംഘടനകളും പ്രവാസി രാഷ്ട്രീയ നേതാക്കളുമൊക്കെ ഈ വിഷയം പലവട്ടം ഉന്നയിച്ചുകഴിഞ്ഞു.

നാളെ മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീ വർധിപ്പിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അനുമതി നൽകിയതോടെ, ഈ നീക്കം ന്യായരഹിതമാണെന്നും വിമാനത്താവളത്തിന്റെ വളർച്ചയും വികസനത്തിനും ഇത് പ്രതികൂലമായി ബാധിക്കുമെന്നും  തിരുവനന്തപുരം എം.പി. ശശി തരൂർ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിഷയത്തിൽ അനുകൂലമായി ഇടപെടണമെന്നാവശ്യപ്പെടാൻ പ്രതീക്ഷയോടെ ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ.

English Summary:

Hike in User Development Fee at Thiruvananthapuram Airport is Unjustified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com