ADVERTISEMENT

മനാമ∙ ഇന്നും രാജ്യത്തെ നിരവധി കാർഗോ,കൊറിയർ കമ്പനികളുടെ അതിവിശാലമായ സേവനങ്ങൾക്കിടയിലും പ്രൗഢിയോടെ നിലകൊള്ളുന്ന ബഹ്‌റൈൻ പോസ്റ്റ് സേവനങ്ങളുടെ കാര്യത്തിൽ തലയുയർത്തി നിൽക്കുകയാണ്. ഒരു പോസ്റ്റ് ഓഫിസിൽ തുടങ്ങി ഇപ്പോൾ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ ഭാഗമായി  രാജ്യത്ത് 14  പോസ്റ്റ് ഓഫിസുകളുടെ ശൃംഖലയുള്ള ബഹ്‌റൈൻ പോസ്റ്റ് ,മെയിൽ, പാഴ്‌സൽ ഡെലിവറി സേവനങ്ങളിൽ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നത്.സ്റ്റാൻഡേർഡ് തപാൽ സേവനങ്ങൾക്ക് പുറമേ, ബഹ്‌റൈൻ പോസ്റ്റ് തപാൽ ഇതര സേവനങ്ങളുടെ വിപുലമായ ശ്രേണിയും ഇപ്പോൾ  നൽകിവരുന്നുണ്ട്.

ആദ്യ പോസ്റ്റോഫിസ്  ഇന്ത്യാ പോസ്റ്റിന്‍റെ മാനേജ്‌മെന്‍റിന് കീഴിൽ
1884-ൽ മനാമയിൽ ആദ്യത്തെ ഓഫിസ് ആരംഭിച്ചതോടെയാണ് ബഹ്റൈന്‍റെ തപാൽ ചരിത്രം ആരംഭിക്കുന്നത്.അതാകട്ടെ ഇന്ത്യാ പോസ്റ്റിന്‍റെ മാനേജ്‌മെന്‍റിന് കീഴിൽ ആയിരുന്നു പ്രവർത്തനം തുടങ്ങിയത്.പിന്നീട്  62 വർഷങ്ങൾക്ക്  ശേഷമാണ് ബഹ്റൈന്‍റെ അടുത്ത ദ്വീപായ  മുഹറഖിൽ രണ്ടാമത്തെ ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നത്.1933 ബഹ്‌റൈന്‍റെ നാമധേയത്തിൽ  രാജ്യത്തെ ആദ്യത്തെ സ്റ്റാംപുകൾ പുറത്തിറക്കി . ഈ പ്രീ-പ്രിന്‍റ് സ്റ്റാംപുകൾ അവതരിപ്പിക്കുന്നത് വരെ ബഹ്‌റൈന്‍റെ പേര് ഓവർ പ്രിന്‍റ് ആയി ഉൾപ്പെടുത്തിയായിരുന്നു  കത്തുകൾ വിതരണം നടത്തിയിരുന്നത്.1947 ൽ, കറാച്ചിയിലെ പാക്കിസ്ഥാൻ ഗവൺമെന്‍റിന് ബഹ്‌റൈൻ തപാൽ ഓഫിസുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല കൂടി ഉണ്ടായിരുന്നു. 

മനാമ പോസ്റ്റ് ഓഫിസ്. ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ പോസ്റ്റ്
മനാമ പോസ്റ്റ് ഓഫിസ്. ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ പോസ്റ്റ്

അതിനെ തുടർന്ന് 1948-ൽ ബ്രിട്ട‌ിഷ് പോസ്റ്റ് ഈ ഉത്തരവാദിത്തം  ഏറ്റെടുക്കുകയും ഇംഗ്ലിഷ് പോസ്റ്റ് തപാൽ സേവനങ്ങളും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബഹ്റൈന്‍റെ പേരിൽ ബ്രിട്ടിഷ് സ്റ്റാംപുകൾ പുറത്തിറക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ,  1948 ജൂലൈ വരെ തപാൽ സ്റ്റാംപുകൾക്ക് 5 രൂപയായിരുന്നു വില.(അന്ന് ബഹ്‌റൈനിലെ കറൻസി രൂപ ആയിരുന്നുവെന്നത് ചരിത്രം).അതിനിടെ 1950 ൽ ബഹ്‌റൈനിലെ എണ്ണ വ്യവസായ ശാലയായ ബാപ്‌കോയ്‌ക്കായി ഒരു സ്വതന്ത്ര പോസ്റ്റ് ഓഫിസ് അവാലിഎന്ന പ്രദേശത്ത്  തുറന്നു.  1953-ൽ,  ബഹ്‌റൈൻ സ്റ്റാംപുകളുടെ ആദ്യ ശേഖരം ആരംഭിച്ചു. ഈ സ്റ്റാംപുകൾ ബഹ്‌റൈൻ ഭരണാധികാരി അന്തരിച്ച അമീർ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ചിത്രം ആലേഖനം ചെയ്തതായിരുന്നു .  ഇത് പ്രാദേശിക, രാജ്യാന്തരവുമായ കത്തുകൾക്കായി ഈ സ്റ്റാംപുകൾ ഉപയോഗിച്ചു.  അതിനാൽ ബ്രിട്ടനിൽ നിന്ന് തപാൽ സേവനങ്ങൾ പൂർണ്ണമായും ഏറ്റെടുക്കുന്ന ബഹ്‌റൈന്‍റെ ആദ്യപടിയായി ഇത് അടയാളപ്പെടുത്തി. 

ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ പോസ്റ്റ്
ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ പോസ്റ്റ്

1966 തപാൽ സേവനങ്ങളും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബഹ്‌റൈൻ തന്നെ  ഏറ്റെടുത്തു.പിന്നീട് 7 വർഷങ്ങൾക്ക് ശേഷമാണ് 1973ൽ  ബഹ്‌റൈൻ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയനിലും 77 ൽ   ബഹ്‌റൈൻ ജിസിസി പോസ്റ്റ് അതോറിറ്റിയിലും അംഗമായി. വീണ്ടും 10 വർഷങ്ങൾക്ക് ശേഷമാണ് 1986ൽ  ബഹ്‌റൈൻ അറബ് തപാൽ യൂണിയനിൽ അംഗവും ഗൾഫ് തപാൽ സംഘടനയുടെ സ്ഥാപക അംഗവുമായി രാജ്യം മാറിയത്.അപ്പോഴേക്കും പ്രവാസികൾ അടക്കമുള്ള വലിയൊരു ജനത ബഹ്‌റൈൻ പോസ്റ്റിന്റെ സേവനം നല്ല രീതിയിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു. നാട്ടിൽ നിന്നുള്ള കത്തുകൾക്ക് പോസ്റ്റ് ഓഫിസുകളിൽ കാത്തു നിന്ന ആ കാലം ഇപ്പോഴും പല പ്രവാസികളും ഓർമ്മിക്കുന്നു. 

രാജ്യത്തെ കോൾഡ് സ്റ്റോറുകളിൽ അടക്കം എയർ മെയിൽ കവറുകളും സ്റ്റാംപുകളും ലഭ്യമായിത്തുടങ്ങിരുന്നു. പ്രവാസികൾ അവരുടെ സ്വപ്നങ്ങളും ചെറിയ സ്പന്ദനങ്ങളും കാസറ്റുകളിൽ റെക്കോർഡ് ചെയ്ത് പോസ്റ്റ് ആക്കി അയക്കുന്ന കാലവും ഉണ്ടായിരുന്നു.  'കിംഗ്ഡം ഓഫ് ബഹ്റൈൻ' എന്ന പേരിൽ തന്നെ സ്റ്റാംപുകൾ ആദ്യം പുറത്തിറക്കിയത് 2002 ലാണ് .2005ൽ  ബഹ്‌റൈൻ പോസ്റ്റ് പുതിയ ബ്രാൻഡ് ഐഡന്‍റിറ്റിയും ലോഗോയും പുറത്തിറക്കി. സേവനങ്ങളുടെ കാര്യത്തിൽ പിന്നീട് ഒരു കുതിച്ചു ചാട്ടം  തന്നെ നടത്തിയ ബഹ്‌റൈൻ പോസ്റ്റിന് 2021  ഇന്‍റർനാഷനൽ എക്‌സ്‌പ്രസ് മെയിൽ കസ്റ്റമർ സർവീസസ് അവാർഡ് ലഭിക്കുകയുണ്ടായി.അന്തരിച്ച അമീർ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫയുടെ ഭരണകാലത്താണ് , തപാൽ മേഖല നിരവധി വികസനങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.പൗരന്മാർക്കും ബിസിനസുകൾക്കും സൗകര്യം നൽകുകയെന്ന  ലക്ഷ്യത്തോടെ തപാൽ സേവനങ്ങൾ കൂടുതൽ  പിന്നീട് ഉൾപ്പെടുത്താൻ തുടങ്ങി.

ഇപ്പോൾ തപാൽ ഉരുപ്പടികൾ വിലാസക്കാരന് നേരിട്ട് എത്തിക്കുന്നത് കൂടാതെ ഫോൺ ചെയ്താൽ തപാൽ ഉരുപ്പടികൾ എടുത്തു കൊണ്ടുപോകുന്ന 'കോൾ-ആൻഡ്-കളക്ട്' പിക്കപ്പ്സൗകര്യങ്ങൾ വരെ ബഹ്‌റൈൻ പോസ്റ്റിനു കീഴിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര പാഴ്‌സലുകൾ കൃത്യതയോടെയും അയച്ച പാഴ്‌സലുകളുടെ ദൈനംദിന നിജസ്‌ഥിതി അറിയുവാനുള്ള ട്രാക്കിങ്സം വിധാനം, ഡെലിവറി ചെയ്യുമ്പോൾ അറിയാനുള്ള സംവിധാനം അടക്കം സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ബഹ്‌റൈൻ പോസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളത്.കൂടാതെ എക്സ്പ്രസ്സ് മെയിൽ സംവിധാനം, സ്വകാര്യ പോസ്റ്റ് ബോക്സ് സംവിധാനം  തുടങ്ങിയവയും ചുരുങ്ങിയ നടപടിക്രമങ്ങൾ കൊണ്ട്  നടപ്പിലാക്കിയിരുന്നു. സ്മാർട് ഫോണുകളിൽ  വിരൽ തുമ്പിൽ ലോകം മുഴുവനുമുള്ള  ആളുകളുമായി ആശയവിനിമയം സാധ്യമാകുമ്പോഴും ബഹ്‌റൈൻ പോസ്റ്റ് അതിന്റെ പാരമ്പര്യ രീതികളിൽ തപാൽ ഉരുപ്പടികളുമായി ഇന്നും  വീട്ടുപടിക്കൽ വിവരങ്ങൾ എത്തിക്കുന്നു .

:

English Summary:

Special Story about Bahrain Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com