ADVERTISEMENT

ദോഹ ∙ ഗൾഫിൽ ചൂടിന് ഓരോ ദിവസവും കടുപ്പമേറുന്നു. ചില മേഖലയിൽ ഇതിനകം 50 ഡിഗ്രിവരെ എത്തി. പുറത്തിറങ്ങാൻ ആളുകൾ മടിക്കുന്ന പകൽ. ഉച്ചസമയങ്ങളിൽ നിർബന്ധിത വിശ്രമം എന്ന നിയമം ഖത്തർ ഉൾപ്പെടെ പല രാജ്യങ്ങളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാണ മേഖലയിലും മറ്റും അത് കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

എന്നാൽ  കടുത്ത ചൂടിലും പുറംജോലി ചെയ്യാൻ വിധിക്കപെട്ട ഒരു വിഭാഗമുണ്ട് ഇവിടെ. ഡെലിവറി ജീവനക്കാർ. നാടൻ സൈക്കിളുകളിലും ബൈക്കിലുമെല്ലാം കനത്ത ചൂടിലും ഡെലിവറി സാധനങ്ങളുമായി കുതിച്ചുപായുന്നവർ. ഭൂരിഭാഗവും ചെറുപ്പക്കാരായ ഡെലിവറി ബോയിമാരുടെ ജീവിതം ഈ കൊടും ചൂടിൽ ഉരുകിത്തീരുകയാണ്.

കൊടും തണുപ്പായാലും കൊടും ചൂടായാലും ഇവരുടെ ദിവസത്തിലെ ഭൂരിഭാഗവും നടുറോഡിൽത്തന്നെ. ചൂട് കാലത്തെ ഉച്ചവിശ്രമ നിയമങ്ങളൊന്നും ഇവർക്ക് ബാധകമല്ല. വൻകിട ഡെലിവറി കമ്പനികളുടെ ഡെലിവറി ബോയ്സ് അനുഭവിക്കുന്നത് ഇതിനേക്കാൾ വലിയ പ്രതിസന്ധിയാണ്. ഇരുചക്ര വാഹങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഹെൽമെറ്റ് നിർബന്ധനമായും ധരിക്കേണ്ടി വരുന്ന ഇവർക്ക്  ചൂടുകാലത്തെ  ജോലി എന്നത് ഒരു പ്രതിസന്ധി കാലം കൂടിയാണ് .

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ‍ഡെലിവറി ജീവനക്കാർക്ക് കൃത്യമായ  ഒരു ജോലി സമയവും ഇല്ല. ഒരു ദിവസം തന്നെ പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂർ  ജോലി ചെയ്യാൻ ഇവർ നിർബന്ധിക്കപ്പെടുന്നു. താമസ മേഖലകളിലെ കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇടയ്ക്കൊന്ന്  വിശ്രമിക്കാൻ സമയം കിട്ടുമെങ്കിലും വൻകിട ഓൺലൈൻ കമ്പനികളുടെയും റസ്റ്ററന്റുകളുടെയും ഡെലിവറിക്കാർ പകൽ സമയത് അനുഭവിക്കുന്നത് വലിയ പ്രയാസം തന്നെ. അവർക്ക് ഏറ്റവും തിരക്കുള്ള സമയം ഉച്ചയ്ക്ക് 12  മുതൽ മൂന്ന് വരെയാണ്. അഥവാ ചൂട് അതിന്റെ രൗദ്രഭാവം ഏറ്റവും കൂടുതൽ പുറത്തെടുക്കുന്ന സമയം.

ഉച്ചഭക്ഷണം ഉൾപ്പെടയുള്ള സാധങ്ങൾ  കൃത്യസമയത്  എത്തിക്കുക എന്നത് ഇവരുടെ ജോലിയിൽ ഏറ്റവും പ്രധാനമാണ്. വെയിലുള്ള ഉച്ച സമയങ്ങളിൽ നിർത്താതെ നടത്തുന്ന ഈ 'സേവനം' ഡെലിവറി ജീവനക്കാരുടെ ആരോഗ്യത്തെ പോലും ബാധിക്കും. നിർജലീകരണം ഒഴിവാക്കാൻ നിരന്തരം വെള്ളം  കുടിക്കുന്നതിലൂടെ സാധിക്കുമെങ്കിലും മണിക്കൂറുകളോളം പൊരിവെയിലത്തുള്ള യാത്ര മറ്റു നിരവധി ആരോഗ്യ പ്രശ്ങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ  പറയുന്നത് .

കഠിന ചൂട് അനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തൊഴിലാളികൾക്ക് വിശ്രമ സമയമായി നിശ്ചയിച്ചുടുണ്ടെങ്കിലും ആ കള്ളിയിൽ ഒതുങ്ങുന്നതല്ല ഡെലിവറി ബോയ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പ്രവാസികളുടെ  ജീവിതം. നാട്ടിലെ പ്രാരാബ്ദങ്ങൾക്ക് മുന്നിൽ ചൂടായാലും തണുപ്പായാലും കാറ്റായാലും അവരുടെ ഇരുചക്ര വാഹനത്തിന്റെ ചക്രങ്ങൾ കറങ്ങിക്കൊണ്ടേയിരിക്കും. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ ഒന്നിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ അവർ മുന്നോട്ട് കുതിക്കുന്നു; എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു.

English Summary:

Life Story: Heat, Humidity or Hale - Delivery Boys are Doing their Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com