ADVERTISEMENT

അബുദാബി ∙ യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷൂറൻസ് സമയബന്ധിതമായി പുതുക്കാത്ത മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് 400 ദിർഹം (9092 രൂപ) വീതം പിഴ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ വൻകിട കമ്പനികളിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് പിഴ ലഭിച്ചത്.  

പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കുന്നുള്ളൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. യുഎഇയിൽ 67 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരുന്നു.

ഇൻഷുറൻസ് എടുത്ത് ഒരു വർഷം പൂർത്തിയായവർക്ക് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനകം പുതുക്കാത്തവർക്കാണ് പിഴ. കഴിഞ്ഞ വർഷം നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്ന് 400 ദിർഹം വീതം പിഴ ഈടാക്കിയിരുന്നു. ലേബർ കാർഡ് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ഇൻഷുറൻസ് എടുക്കാത്തതിനുള്ള പിഴ അടച്ചാൽ മാത്രമേ വീസയും ലേബർ കാർഡും പുതുക്കാനാകൂ എന്ന് അറിയിക്കുകയായിരുന്നു അധികൃതർ. 

വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാൻ ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും നഷ്ടമായത് 400 ദിർഹം. തൊഴിലാളികളുടെ സൗകര്യാർഥം വലിയ കമ്പനികളുടെ എച്ച്ആർ വിഭാഗമാണ് കഴിഞ്ഞ വർഷം തൊഴിൽനഷ്ട ഇൻഷൂറൻസ് എടുത്തു നൽകിയിരുന്നത്. 

തുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുകയും ചെയ്തു. എന്നാൽ യഥാസമയം ഇൻഷുറൻസ് പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറന്നതാണ് വിനയായത്. പുതുക്കിയില്ലെങ്കിലും ഇൻഷുറൻസ് എടുത്തില്ലെങ്കിലും പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

തൊഴിൽനഷ്ട ഇൻഷുറൻസ്
തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും ഈ ഇൻഷുറൻസ് എടുത്തിരിക്കണമെന്നാണ് നിയമം. 

English Summary:

400 Fine for failing to renew Unemployment Insurance UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com