ADVERTISEMENT

സൂര്യൻ വല്ലാതെ ചൂടായി നിൽക്കുകയാണ്. തണുക്കാൻ കുറച്ചു കാലമെടുക്കും. പുറത്തിറങ്ങി കൈയും വീശി നടന്നവരെയൊക്കെ സൂര്യൻ അകത്തു കയറ്റി. പുറത്തിറങ്ങാൻ വാശി പിടിച്ചവരെ കുട എടുപ്പിച്ചു. കുറഞ്ഞ പക്ഷം ഒരു തുവാലയെങ്കിലും തലയിൽ കെട്ടിച്ചു. മുകളിലിങ്ങനെ കത്തിജ്വലിച്ചു നിൽക്കുമ്പോൾ താഴെ മണ്ണിൽ എന്തെല്ലാം മാറ്റങ്ങളാണ്. തെരുവുകൾ കണ്ടാൽ നാട്ടിലെ ഹർത്താൽ ഓർമ വരും. ആളില്ല, അനക്കവുമില്ല. അവധിയാണെങ്കിലും കളിച്ചു മറിയുന്ന കുട്ടിക്കൂട്ടങ്ങളില്ല. 

തീരെ നിവൃത്തിയില്ലെങ്കിൽ മാത്രമാണ് പലരും പുറത്തിറങ്ങുക. വീടുകളിലെ അവസ്ഥയും ഇതുതന്നെ. എസി ഇടാതെ ഒരു മിനിറ്റു നിൽക്കാൻ പറ്റില്ല. റസ്റ്ററന്റുകളുടെ പുറത്ത് കസേരയിട്ടവരൊക്കെ ഇപ്പോൾ അകത്തു കയറി. സ്ഥിരം ചായ കുടിക്കാരൊക്കെ ജ്യൂസിലേക്ക് മാറി. ഐസ്ക്രീം വിൽപന ഇരട്ടിയായെന്നാണ് വിപണി വിവരം. കഴിഞ്ഞ ദിവസം മെട്രോ സ്റ്റേഷനുകളിലും സൗജന്യ ഐസ്ക്രീം വിതരണം നടന്നു. ഹോട്ടലുകളിലെയും വീട്ടിലെയും പൈപ്പിൽ നിന്നു വരുന്നത് ആവി പറക്കുന്ന വെള്ളമാണ്. 

വാട്ടർ ടാങ്കല്ല, ഹീറ്ററാണ്
നല്ല ചൂടുവെള്ളത്തിൽ കൈകഴുകി ചോറുണ്ണാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കുളിയുടെ കാര്യമാണ് കഷ്ടം. കെട്ടിടത്തിനു മുകളിലെ വാട്ടർ ടാങ്കുകൾ വാട്ടർ ഹീറ്ററുകളായി മാറി. എത്ര തണുത്ത വെള്ളം ഒഴിച്ചാലും സെക്കൻഡുകൾ കൊണ്ട് ചൂടുവെള്ളമാക്കി തിരികെ തരും. ടാപ്പ് തുറന്നാൽ വെള്ളത്തിൽ നിന്നു പുക വരും. രാവിലെ ഓഫിസുകളിൽ പോകും മുൻപ് കുളി ശീലമാക്കിയവർ ബക്കറ്റുകളിൽ തലേ ദിവസം വെള്ളം പിടിച്ചുവയ്ക്കും. ഇതിനു വേണ്ടി മാത്രം എത്രയെത്ര ബക്കറ്റുകൾ! 

4 പേരുള്ള വീട്ടിൽ അഞ്ചും ആറും ബക്കറ്റെങ്കിലും വേണം. ബാച്ച്‌ലേഴ്സ് അപ്പാർട്ടുമെന്റുകളിലാണെങ്കിൽ ബക്കറ്റുകളുടെ ഒരു സമ്മേളനം തന്നെയുണ്ടാകും. അറിയാതെ പോലും മറ്റൊരാളുടെ ബക്കറ്റിലെ വെള്ളം എടുക്കരുത്. കാരണം, അത് അയാളുടെ അന്നത്തെ കുളി മുടക്കും. 

ജോലി കിട്ടി ആദ്യമായി പ്രവാസ ലോകത്ത് എത്തിയ ജൂനിയർ പ്രവാസികളുണ്ട്. അവർക്ക് ചൂടുകാലത്തെ ഈ പ്രോട്ടോക്കോളൊന്നും അറിയണമെന്നില്ല. കിട്ടിയ ബക്കറ്റിലെ വെള്ളമെടുത്തു കുളിച്ചാൽ അത് കലാപത്തിനു തിരി കൊളുത്തും. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങൾക്കു പരിഹാരമില്ല. അതുകൊണ്ട്, നോക്കിയും കണ്ടും കുളിക്കുക. ചൂടു കാലം കഴിയും വരെയെങ്കിലും അവനവന്റെ ബക്കറ്റിനും വെള്ളത്തിനും അവനവൻ  തുണ.

സൺഗ്ലാസ് വേണം വെള്ളം കുടിക്കണം
ചൂടു കാലത്തെ ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല. പുറത്തു പോകുമ്പോൾ നിർബന്ധമായും സൺഗ്ലാസ് ധരിക്കണം. ഇത്രയൊന്നും വെളിച്ചം താങ്ങാനുള്ള കരുത്ത് നമ്മുടെ കണ്ണുകൾക്കില്ലത്രേ. പുറത്തിറങ്ങിയാൽ നിർബന്ധമായും വെള്ളം കുടിക്കണം. കാരണം, നിർജലീകരണത്തിന്റെ അളവും പോലും നമ്മൾ കണക്കാക്കുന്നതിനപ്പുറമായിരിക്കും. കഴിയുന്നത്ര ആളുകൾ സ്വന്തം നാട്ടിലേക്കുള്ള വിമാനം പിടിച്ചു. ടിക്കറ്റ് റേറ്റിനു മുന്നിൽ യാത്ര മുടക്കിയവരും അവധി കിട്ടാത്തതിനാൽ ഇവിടെ തന്നെ തങ്ങുന്നവരും മാത്രമാണ് ബാക്കി. 

ചൂടുകാലത്തു കേരളത്തിലെ സ്ഥിതിയും ഒട്ടും മോശമായിരുന്നില്ലല്ലോ. നാട്ടിൽ വിളിച്ചു ചൂടിനേക്കുറിച്ചും ദുബായിലേക്കു വിളിച്ചു മഴയെക്കുറിച്ചും അന്വേഷിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്ന് നാട്ടിലെ മഴ ടിവിയിൽ കണ്ട്, പുറത്തെ ചൂടിനോട് സമരസപ്പെടുക തന്നെ. ഉഷ്ണം ഉഷ്ണേന ശാന്തിയെന്നാണല്ലോ. എല്ലാവർക്കും ശാന്തി ലഭിക്കട്ടെ..

English Summary:

Temperatures in the UAE have increased significantly - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com