ADVERTISEMENT

ദുബായ് ∙ പകൽച്ചൂട് എല്ലാ പിടിയും വിട്ട് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നൽകണമെന്നു മുഴുവൻ ജനങ്ങളോടും മന്ത്രാലയം അഭ്യർഥിച്ചു. പകൽ ചൂട് 50 ഡിഗ്രിക്കു മുകളിലായ സാഹചര്യത്തിൽ വെയിലത്തു കൂടിയുള്ള നടത്തം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ചൂടിനൊപ്പം അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യവും കൂടുതലാണ്. പൊടിക്കാറ്റ് കൂടുതലായതിനാൽ ദൂരക്കാഴ്ചയ്ക്കും തടസ്സമുണ്ട്. പൊടിക്കാറ്റിൽ മാലിന്യങ്ങളും അലർജിക്കു കാരണമാകുന്ന വസ്തുക്കളും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. 

ഇപ്പോഴത്തെ കാലാവസ്ഥയിൽ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് കുറയ്ക്കുക എന്നതാണ് ആദ്യം സ്വീകരിക്കേണ്ട മുൻകരുതൽ. പുറത്തിറങ്ങുന്ന സാഹചര്യത്തിൽ നിർബന്ധമായും സൺഗ്ലാസുകൾ ധരിക്കണം. നേത്ര രോഗങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികൾ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം. എൻ95 മാസ്ക് ആണ് സർക്കാർ നിർദേശിക്കുന്നത്. തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് ഇപ്പോഴത്തെ പൊടിക്കാറ്റ് കാരണമാകും. 

അൾട്രാ വയലറ്റ് രശ്മികളിൽ നിന്നു കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾക്ക് കഴിയും.  ആസ്മ രോഗികൾ മുതിർന്നവർ, കുട്ടികൾ, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, ശ്വാസകോശ രോഗമുള്ളവർ തുടങ്ങിയവർ പുറത്തേക്കു പോകുമ്പോൾ ഇൻഹെയ്‌ലർ കയ്യിൽ കരുതണം. വെള്ളം കുടിക്കുന്നതിലും മടി കാട്ടരുത്. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കണം. നിർജലീകരണം കൂടുതലായതിനാൽ തളർച്ച, ബോധക്ഷയം, സൂര്യാഘാതം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. എല്ലാ ദിവസവും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

English Summary:

Temperature close to 50°C: UAE health ministry advises people to avoid going outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com