ADVERTISEMENT

മനാമ ∙ ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന  നൂറുകണക്കിന് ഷീഷ (ഹുക്ക) കഫേകളും റസ്റ്ററന്റുകളും പുകവലി സ്ഥല നിയന്ത്രണങ്ങൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പാർലമെന്റ് അംഗം അഹമ്മദ് അൽ സലൂം പറഞ്ഞു. 2009 ലെ പുകവലി വിരുദ്ധ നിയമം അനുസരിച്ച്, പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും 50 ശതമാനം സ്ഥലം തുല്യമായി  അനുവദിച്ചിരിക്കണം. ഈ നിയമമാണ് നിരവധി കഫേകളെ ബാധിച്ചിരിക്കുന്നത്.  2009 നും 2019 നും ഇടയിൽ  പ്രവർത്തനം തുടങ്ങിയ കഫേകൾക്കാണ് ഇത്തരത്തിലുള്ള നിയമം ബാധ്യതയായി തീർന്നിരിക്കുന്നത്.  2019-ൽ വാണിജ്യ റജിസ്ട്രേഷൻ  (സിആർ) എല്ലാ ബിസിനസ്സുകളും ഓൺലൈൻ സിആർ പോർട്ടലായ സിജിലാത്തിലേക്ക് മാറ്റിയതോടെ  പുതിയ കഫേകൾക്കായി നിയമങ്ങളിൽ ഇളവ് വരുത്തി. 

പുകവലിക്കാരല്ലാത്തവർക്കായി സ്ഥലം അനുവദിക്കണം എന്ന് മാത്രമാക്കി പുതിയ നിയമം. എന്നാൽ നേർ പകുതി ഇരു വിഭാഗങ്ങൾക്ക് വേണമെന്നുമില്ല. അതേസമയം 2009-ന് മുമ്പുള്ള കഫേകൾ ഒരു നിയമത്തിനും കീഴിലല്ല, കൂടാതെ 100 ശതമാനം സ്‌മോക്കിങ് സ്‌പെയ്‌സും അനുവദിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏകദേശം 12,000 കഫേകൾക്കും റസ്റ്ററന്റുകൾക്കും ഷീഷ സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് ഉണ്ട്. നൂറുകണക്കിന്  കഫേകൾ  അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനാൽ എല്ലാ ഷീഷ ദാതാക്കളും ഏകീകൃതനിയമത്തിൻ കീഴിൽ വരേണ്ടതുണ്ടെന്നാണ്  ബഹ്‌റൈൻ ചേംബർ ബോർഡ് അംഗം കൂടിയായ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റ് എംപി അഹമ്മദ് അൽ സലൂം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

ചിത്രം: രാജീവ് വെള്ളിക്കോത്ത് 
ചിത്രം: രാജീവ് വെള്ളിക്കോത്ത് 

ഷീഷ കഫേകൾ പുകവലിക്കാരുടെ ഇടമാണ്. എന്നാൽ 2009 മുതൽ 2019 വരെ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചവർക്ക്  കഫേകളുടെ നേർ പകുതി സ്‌ഥലം  പുകവലി ഉപയോഗിക്കാത്തവർക്കായി നീക്കിവച്ചിരിക്കുകയാണ്. അതേസമയം ഈ സ്‌ഥലങ്ങളിൽ ഉപഭോക്താക്കൾ തീരെ ഉണ്ടാകുന്നുമില്ല. ഇങ്ങനെ പകുതി സ്‌ഥലവും  ഉപയോഗിക്കാത്തതിനാൽ അവർക്ക് വലിയ  നഷ്ടം സംഭവിക്കുന്നു. അതുകൊണ്ടാണ് എല്ലാ കഫേകളും ഏകീകൃത നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം: രാജീവ് വെള്ളിക്കോത്ത് 
ചിത്രം: രാജീവ് വെള്ളിക്കോത്ത് 

2009 നും 2019 നും ഇടയിൽ പ്രവർത്തനാനുമതി ലഭിച്ച 4,000 ത്തോളം കഫേകൾക്കും റസ്റ്ററന്റുകൾക്കുമാണ് ഈ കർശനമായ നിയമം മൂലം നഷ്ടം  സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഫേ ഔട്ട്‌ലെറ്റിലെ മുഴുവൻ സ്‌ഥലങ്ങളും പുകവലി അനുവദനീയമാക്കി പ്രവർത്തിക്കുന്ന ഏകദേശം 2,000 പരമ്പരാഗത ഷീഷ കഫേകളുണ്ട്. അവർക്ക് 2009 ന് മുമ്പ് ലൈസൻസ് നൽകിയതിനാൽ  ഈ നിയമം അവർക്ക് ബാധകമല്ല. അതുകൊണ്ടാണ് 2019-ൽ അവതരിപ്പിച്ച ഷീഷ നിയമങ്ങൾ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരേപോലെ ബാധകമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി റസ്റ്ററന്റുകളും കഫേകളും സ്വന്തമായുള്ള അൽ സലൂം, ബഹ്‌റൈൻ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ കൂടിയാണ്. 2009 നും 2019 നും ഇടയിൽ തുറന്ന ചില കഫേകളും റസ്റ്ററന്റുകളും പുകവലിക്കാത്തവർക്ക് വേണ്ടി ഒരുക്കിയ സ്‌ഥലം  മറ്റു  ഭക്ഷണമോ പാനീയമോ മധുരപലഹാരങ്ങളോ നൽകുന്ന വിഭാഗങ്ങൾ ആക്കിയിട്ടുണ്ട്. 

ചില ഷീഷ കഫേ ഉടമകൾ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വഭാവത്തിന് അനുസൃതമായി പുകവലിക്കാത്തവർക്ക്  കൂടുതൽ ഇടം നൽകിയിട്ടുമുണ്ട്. ചില കഫേകൾ വാരാന്ത്യങ്ങൾ ദേശീയ അവധിദിനങ്ങൾ പോലുള്ള തിരക്കേറിയ ദിവസങ്ങളിൽ അവയിൽ ചില ക്രമീകരണങ്ങൾ വരുത്തും. അപ്പോൾ  പുകവലിക്കാത്തവർ ചിലപ്പോൾ  കഫേകൾക്ക് പുറത്ത് ഇരിക്കേണ്ടിവരുന്നുണ്ട്.  

ചിത്രം: രാജീവ് വെള്ളിക്കോത്ത് 
ചിത്രം: രാജീവ് വെള്ളിക്കോത്ത് 

ഇങ്ങനെ പല കഫേകൾക്കും റസ്റ്ററന്റുകൾക്കും വ്യത്യസ്ത നിയമങ്ങൾ രൂപപ്പെട്ട് വരുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഉപഭോക്താക്കൾ ഓരോ കഫേകളുടെയും ലൈസൻസ്  നൽകിയിരിക്കുന്ന വർഷവും സ്വഭാവവും മനസ്സിലാക്കി  ചെല്ലുന്നതിനു പകരം എല്ലാ കഫേകളുടെയും പ്രവർത്തനരീതികൾ സമാനമാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും എംപി അഹമ്മദ് അൽ സലൂം ആവശ്യപ്പെട്ടു. എന്നിരുന്നാലും, പുകവലിക്കാത്തവർക്ക് ഒരു ഔട്ട്‌ലെറ്റിൽ പൂർണ്ണ അവകാശം ഉണ്ടായിരിക്കണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുൾ ലത്തീഫ്  പറഞ്ഞു.

English Summary:

Shisha Cafes and Restaurants are in crisis due to smoking area restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com