ADVERTISEMENT

ഒട്ടുമിക്ക മലയാളികളുടെയും തലവര മാറ്റിയ നാട്. പലരുടെയും കുടുംബത്തിന് അന്നമായി മാറിയ ദുബായ്, ഒരുകാലത്ത് ഒന്നുമില്ലാതിരുന്ന മുക്കുവന്മാരുടെ ഗ്രാമമായിരുന്നു. ജനങ്ങൾ അവരുടെ ഉപജീവനത്തിന് കടലിനെ ആശ്രയിച്ചു. ദുബായുടെ വരുമാന മാർഗം ഒരിക്കലും എണ്ണ പാടങ്ങൾ ആയിരുന്നില്ല. അതിന്റെ പ്രധാനഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ, വിനോദസഞ്ചാരം എന്നിവയിൽ നിന്നുമായിരുന്നു. ആദ്യക്കാലത്ത് കടലിൽ നിന്നും കണ്ടെത്തിയ മുത്തുകൾ വ്യാപാരം നടത്തി. രാജ്യത്തിന്റെ 95% വരുമാനവും ഈ മുത്തുകളുടെ കച്ചവടത്തിൽ നിന്നുമായിരുന്നു. 

1833 മുതൽ അൽ-മക്തൂം രാജകുടുംബമാണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. കിഴക്കൻ രാജ്യങ്ങളുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും മധ്യ ഭാഗത്തായാണ് ദുബായ് സ്ഥിതിചെയ്തിരുന്നത്. കൊളോണിയൽ കാലത്ത്  ബ്രിട്ടിഷുക്കാർ  ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയിൽ ദുബായ്‌യെ ഒരു ഇടത്താവളമാക്കി ഉപയോഗിക്കാൻ ആഗ്രഹിച്ചു. ഇതിനായ് അൽ-മക്തൂം കുടുംബവുമായി ഇവർ കരാറിലേർപ്പെട്ടു.  ഇങ്ങനെ  ഇടത്താവളമായ് മാറിയ ദുബായിൽ ചെറിയ രീതിയിലുള്ള കച്ചവടവും ഇടപാടുകളും നടന്നു. 

Image Credit: Andrey Pozharskiy/shutterstockphoto.com
ദുബായുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത് 1958 ലാണ്. Image Credit: Andrey Pozharskiy/shutterstockphoto.com

1900 ത്തിന്റെ തുടക്കത്തിൽ കൊണ്ടുവന്ന നികുതി രഹിത നിയമം രാജ്യത്തിന്റെ വളർച്ചയക്ക് കാരണമായി. എല്ലാവിധ കച്ചവടങ്ങൾക്കും ഇടപാടുകൾക്കും നികുതി പൂർണ്ണമായും ഒഴിവാക്കിയത് വഴി ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ബിസിനസുകൾ ദുബായിലെത്തി. അതേസമയം ദുബായുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത് 1958 ലാണ്. അന്നത്തെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ഒരു യൂറോപ്യൻ യാത്ര നടത്തുകയും, രാജ്യങ്ങളിലെ ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ദുബായ് രാജ്യാന്തര വിമാനത്താവളം എത്തുന്നത്. 

Image Credit: Novikov Aleksey/shutterstockphoto.com
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പോർട്ടുകളിലൊന്നാണ് ജബൽ അലി പോർട്ട്. Image Credit: Novikov Aleksey/shutterstockphoto.com

ആ യൂറോപ്യൻ യാത്രയിലൂടെ തുറമുഖങ്ങൾ എങ്ങനെയാണ് രാജ്യങ്ങളുടെ വരുമാന ശ്രോതസ്സായി മാറുന്നതെന്നും ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം മനസ്സിലാക്കി. തുടർന്ന് ജബൽ അലി പോർട്ട് രൂപികരിച്ചു. ദുബായ് ക്രീക്കെന്ന ഉപ്പുകനാലിന്റെ വീതി കൂട്ടി വലുതും ചെറുതുമായ കപ്പലുകളെ തീരത്ത് കൊണ്ടുവരുന്നതിനായ് അവർ പോർട്ട് നിർമിച്ചു. 1970ന്റെ അവസാനത്തോടെ പോർട്ടിന്റെ പണിപൂർത്തിയായി. അങ്ങനെ ദുബായ് തീരത്ത് ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത പോർട്ടും രൂപീകരിച്ചു. ഇതോടൊപ്പം കപ്പലുകളുടെ പണികൾക്കായ്  ഒരു ഡ്രൈ ഡോക്കും പണി കഴിപ്പിച്ചിരുന്നു.  കയറ്റുമതി - ഇറക്കുമതി മേഖലയിൽ വലിയൊരു ഉയർച്ച ദുബായ് നേടി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പോർട്ടുകളിലൊന്നാണ് ജബൽ അലി പോർട്ട്. 

നിർമാണങ്ങളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയും  രാജ്യത്തെ വളർത്താൻ ഭരണാധാരികൾ പരിശ്രമിച്ചു. എന്നാൽ ഇതിനെല്ലാമുള്ള പണം കണ്ടെത്തുന്നതിനായ് മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുക്കാനും തുടങ്ങി. ഇതിനെതിരെ ആരോപണങ്ങളും ഉയർന്നു വന്നു. ഇതിനിടയിൽ 1966ൽ ദുബായിലെ ചില പ്രദേശങ്ങളിൽ എണ്ണ നിക്ഷേപം കണ്ടെത്തി. എന്നാൽ മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് പത്തിലൊന്ന് നിക്ഷേപം മാത്രമാണ്  ദുബായിൽ ഉണ്ടായിരുന്നത്.  അതിനാൽ എണ്ണ  നിക്ഷേപം ഒരു വരുമാനമായി കാണാതെ വ്യത്യസ്ത നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപമായി രാജ്യം ഉപയോഗിച്ചു. 

Image Credit: Fedor Selivanov/shutterstockphoto.com
1966ൽ ദുബായിലെ ചില പ്രദേശങ്ങളിൽ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തി. Image Credit: Fedor Selivanov/shutterstockphoto.com

ലോകം മുഴുവനും ദുബായിലേക്ക് ഉറ്റുനോക്കുന്ന കാലത്ത് 1979ൽ വേൾഡ് ട്രേഡ് സെന്റർ കൊണ്ടുവന്നു. 2000ൽ എമിറേറ്റസ് ടവർ, 2002ൽ വിദേശത്ത് നിന്നുള്ളവർക്ക് ദുബായിൽ സ്ഥലം വാങ്ങൻ അവസരം, ഇതുവഴി രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഭീമനാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായ് ചില അത്യാധുനിക നിർമിതികൾ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും, കടൽ നികത്തി നിർമിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിങ് മാളുകളും അവയിലുൾപ്പെടുന്നു. സ്ഥിര വളർച്ചയിലൂടെ ദുബായ് ഇന്ന് ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞിരിക്കുകയാണ്.

Image Credit: Umar Shariff/shutterstockphoto.com
വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായ് ചില അത്യാധുനിക നിർമിതികൾ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. Image Credit: Umar Shariff/shutterstockphoto.com

എല്ലായ്പ്പോഴും ദുബായ്ക്ക് സുവർണ്ണ കാലമായിരുന്നില്ല. ലോകത്തിലെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയുമായ് ദുബായ് ബന്ധപ്പെട്ടിരുന്നു. അതുക്കൊണ്ട് തന്നെ  2007-08 കാലത്തുണ്ടായ ലോക സമ്പത്തികമാന്ദ്യം ദുബായിലെ ഭൂവിനിമയ മേഖലയെ കാര്യമായി ബാധിച്ചു. ശമ്പളം വെട്ടിക്കുറച്ചതും തൊഴിലില്ലായ്മയും ഇതിനാക്കം കൂട്ടി. എന്നാൽ പിന്നീടുള്ള കാലത്ത് ശക്തമായ സാമ്പത്തിക മുന്നേറ്റത്തിന് ദുബായ് സാക്ഷ്യം വഹിച്ചു. 

English Summary:

Dubai's evolution from a fishing village to a global metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com