ADVERTISEMENT

ദുബായ് ∙ വാഹനങ്ങൾ റോഡുകളിലെ റെഡ് സിഗ്നൽ മറികടന്നതുമൂലം കഴിഞ്ഞ വർഷം യുഎഇയിലുണ്ടായത് 143 വാഹനാപകടങ്ങൾ. ഏറ്റവും കൂടുതൽ ഇത്തരം അപകടങ്ങളുണ്ടായത് ദുബായിലാണ്; 89 എണ്ണം. അബുദാബിയിൽ 43 അപകടങ്ങൾ, ഷാർജയിലും അജ്മാനിലും ഫുജൈറയിലും 3 വീതം, റാസൽഖൈമയിൽ രണ്ടും. റെഡ് സിഗ്നൽ മറികടന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് മൊത്തം 86,337 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ നിയമ ലംഘകർ ദുബായിൽ തന്നെയാണ്; 30,810. അബുദാബിയിൽ 28,992 ട്രാഫിക് കേസുകളെടുത്തു. ഷാർജ 7689, അജ്മാൻ 8193, ഉമ്മുൽഖുവൈൻ 379, റാസൽഖൈമ 6522, ഫുജൈറ 3752 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്കുകൾ. 

റെഡ് സിഗ്നൽ മറികടക്കുന്നതിനെ ഡ്രൈവർമാർ സൃഷ്ടിക്കുന്ന ദുരന്തങ്ങളായാണ് രാജ്യം കണുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുന്നതോടൊപ്പം 30 ദിവസം വാഹനം പൊലീസ് കസ്റ്റഡിയിലായിരിക്കും. വാഹനം തിരിച്ചു ലഭിക്കാൻ 50,000 ദിർഹം (ഏകദേശം 11.35 ലക്ഷം രൂപ) നൽകണം. ചില സന്ദർഭങ്ങളിൽ പിഴയും ശിക്ഷയും കൂടും. ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുന്ന നിയമലംഘകർ 51,000 ദിർഹം വരെ പിഴയടയ്ക്കേണ്ടി വരും. ചില കേസുകളിൽ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും.

നിരത്തുകളിലെ നിരീക്ഷണ ക്യാമറകളാണ് ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെ കുടുക്കുന്നത്. റെഡ് സിഗ്നൽ മറികടക്കുന്നവർ ഉണ്ടാക്കാൻ പോകുന്ന അപകടം പ്രവചിക്കാൻ കഴിയില്ലെന്നും അതുവഴി എത്ര പേരുടെ ജീവിതമാണ് ഇല്ലാതാകുന്നത് എന്ന് ഡ്രൈവർമാർ ഓർക്കണമെന്നും പൊലീസ് പറഞ്ഞു. അമിത വേഗം, പച്ച സിഗ്നൽ മഞ്ഞയിലേക്കും പിന്നീട് ചുവപ്പിലേക്കും മാറുന്നതിനു മുൻപ് സിഗ്നൽ കടക്കാനുളള കുതിപ്പ്, വളയം പിടിച്ചുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് റെഡ് സിഗ്നൽ ലംഘനത്തിലേക്കു നയിക്കുന്നത്.

അബുദാബി റോഡ്. Credit:  special arrangement
അബുദാബി റോഡ്. Credit: special arrangement

പിഴ അടച്ചില്ലെങ്കിൽ ലേലം ചെയ്യും
റെഡ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്ക് 12 ബ്ലാക്ക് മാർക്കിനൊപ്പം അവരുടെ ലൈസൻസ് 6 മാസം പിടിച്ചു വയ്ക്കാനും നിയമമുണ്ട്. ഒരു മാസം കഴിഞ്ഞ് 50000 ദിർഹം അടച്ചു വണ്ടി തിരിച്ചെടുക്കാമെങ്കിലും ഓടിക്കണമെങ്കിൽ പിന്നെയും 6 മാസം കാത്തിരിക്കണം. പിഴയടച്ച് തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലത്തിനു വയ്ക്കും. ലേല വിവരം വാഹന ഉടമകളെ അറിയിച്ച ശേഷം പത്രങ്ങളിൽ പരസ്യം ചെയ്തായിരിക്കും വിൽക്കുക. ലേലത്തിൽ വിറ്റു കിട്ടുന്നത് 50000 ദിർഹത്തിൽ താഴെയാണെങ്കിൽ ബാക്കി പണം കുടിശികയായി നിയമ ലംഘനം നടത്തിയ ഡ്രൈവറുടെ ട്രാഫിക് ഫയലിൽ രേഖപ്പെടുത്തും. ഭാവിയിൽ വാഹനവുമായി ബന്ധപ്പെട്ട എന്ത് ഇടപാടിനും ഈ കുടിശിക അടച്ചേ മതിയാകൂ. 

അബുദാബിയിൽ പിഴ സാഹചര്യം നോക്കി
പൊലീസ് പട്രോൾ വാഹനങ്ങളെ ഇടിക്കുകയോ പൊലീസ് സ്വത്തുവകകൾ അപകടത്തിൽ നാശമാവുകയോ ചെയ്താൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് അര ലക്ഷം ദിർഹം പിഴ ഈടാക്കും. നിരത്തുകളിൽ മത്സരയോട്ടം നടത്തിയാലും ഇതേ തുകയാണ് പിഴ. നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തുക, പ്ലേറ്റിലെ അക്കങ്ങൾ മായ്ച്ചുകളയുക, അപകടസാധ്യതാ ഡ്രൈവിങ് തുടങ്ങിയ കേസുകളിലും വാഹനങ്ങൾ പിടിച്ചെടുക്കും. 

ഫോണിൽ തൊടരുത്
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുക, ഓൺലൈൻ ഇടപെടൽ നടത്തുക തുടങ്ങിയവയിൽനിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണം. ചില ഡ്രൈവർമാർ വളയം പിടിച്ച് ഫോട്ടോ എടുക്കുന്നതും പുറംകാഴ്ചകൾ പകർത്തുന്നതും നിരീക്ഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വാഹനം നിയന്ത്രണം വിടാനും റെഡ് ‌സിഗ്‌നൽ അശ്രദ്ധമായി മറികടക്കാനും ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നതിനാൽ കർശന നടപടിയുണ്ടാകും.

English Summary:

UAE: Strict Action if you do not Stop Seeing Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com