ADVERTISEMENT

ദോഹ ∙ ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയുടെ ഭൗതികശരീരം ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ ജുമുഅ നമസ്കാരത്തിന് ശേഷം ഖബറടക്കി. ലോക നേതാക്കളടക്കം നിരവധി പേർ മയ്യിത്ത് നമസ്കാരത്തിലും തുടർന്നുള്ള കർമ്മങ്ങളിലും പങ്കെടുത്തു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഇറാനിലെ താമസ സ്ഥലത്താണ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിലായിരുന്നു അന്ത്യം. ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹമാസ് തലവനായ ഇസ്മയിൽ ഹനിയ, ഗാസയിൽ ഹമാസും ഇസ്രയേലും തമ്മിൽ ഏകദേശം 10 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഹമാസിന്റെ മറ്റു നേതാക്കൾക്കൊപ്പം വർഷങ്ങളായി ഖത്തറിലാണ് ഇസ്മയിൽ ഹനിയ താമസിക്കുന്നത്. ഹനിയയോടുള്ള ആദരസൂചകമായി തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.

Image Credit: AFP
Image Credit: KARIM JAAFAR / AFP

നമസ്‌കാരത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറുകണക്കിന് ആളുകൾ ദോഹയിലെ പള്ളിയിൽ എത്തിയിരുന്നു. കനത്ത സുരക്ഷയിൽ നടന്ന ചടങ്ങിൽ മിക്കവരും പലസ്തീനിയൻ പതാകയോ പരമ്പരാഗത സ്കാർഫുകളുമാണ് ധരിച്ചിരുന്നത്. ദോഹ ട്രാഫിക് പൊലീസും ഖത്തറിന്‍റെ ആഭ്യന്തര സുരക്ഷാ സേനയും കർശനമായ സുരക്ഷയാണ് നഗരത്തിലുടനീളം ഏർപ്പെടുത്തിയിരുന്നത്. മൊബൈൽ ഫോണിന് പള്ളിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. മൊബൈലുമായി വരുന്നവരെ സുരക്ഷാസൈന്യം അകത്തേക്ക് കയറ്റിവിട്ടില്ല.

Image Credit: AFP
Image Credit: KARIM JAAFAR / AFP

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റായി മസൂദ് പെഷസ്കിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മയിൽ ഹനിയ. ചടങ്ങിന് ശേഷം താമസസ്ഥലത്താണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുറിയിൽ രണ്ടു മാസം മുൻപ് സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം. ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയുടെ സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ബെയ്റൂട്ടിൽ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇസ്മയിൽ ഹനിയയുടെ കൊലപാതകം. ഹനിയയുടെ മൃതദേഹം ദോഹയുടെ വടക്ക് ലുസൈലിലെ ഖബറിടത്തിലാണ് മറവ് ചെയ്തത്.

English Summary:

Hamas Chief Ismail Haniyeh Buried in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com