ADVERTISEMENT

ജിസാൻ ∙ പത്തു മണിക്കൂറിലേറെയായി നീളുന്ന കനത്ത മഴയിൽ ജിസാനും പരിസര പ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകൾ തകർന്നു. ചിലയിടങ്ങളില താഴ്‌വരകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തു. 

അൽ തവ്വൽ, സംത, അബു അരീഷ്, ഗവർണ്ണറേറ്റുകളിലും, ചില ഗ്രാമങ്ങളും റോഡുകളും തെരുവുകളും തിമിർത്തു പെയ്യുന്ന മഴയിൽ മുങ്ങി. ജിസാൻ താഴ്വാരയിൽ ശക്തമായ മഴയെ തുടർന്ന് വാണിജ്യ കെട്ടിടം തകർന്നു വീണു. വെള്ളിയാഴ്ച പെയ്ത പേമാരിയെത്തുടർന്ന്  അബു അരിഷ് ഗവർണറേറ്റിനെയും സബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ മേൽപ്പാലം തകർന്നു.

താഴ്‌വാരങ്ങളിലും മലഞ്ചെരിവുകളിലും മഴ കനത്തതോടെ റോഡുകൾ തകർന്നു  അൽ അമ്‌രിയ ടൗണും, ഖർദല, അൽ അഷ്‌വ എന്നിവിടങ്ങളിലെ അഞ്ച് ഗ്രാമപ്രദേശങ്ങളും ഒറ്റപ്പെട്ട സ്ഥിതിയാണുള്ളത്. നിരവധി കെട്ടിടങ്ങളിൽ പരിധിയിൽ കവിഞ്ഞ് വെള്ളം കയറി. മേൽക്കൂരകളിലും ടെറസുകളിലും നിറഞ്ഞതോടെ ചോർന്നൊലിക്കുന്ന സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ വെള്ളമുയർന്നതോടെ ചില വീടുകളൊക്കെ മുങ്ങിയ നിലയിലും വാഹനങ്ങളിൽ വെള്ളം കയറിയ നിലയിലാണുള്ളത്.  കനത്ത മഴയും കാറ്റും മൂലം ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായി.

താഴ്‌വരകളിൽ കനത്ത മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ജിസാനിലെ ചിലയിടങ്ങളിലെ കർഷകർ മഴപെയ്യുന്നതിൽ  സന്തോഷിക്കുന്നുമുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളിലും തോട്ടങ്ങളിലേക്കുമുള്ള വെള്ളം ഈ മഴയിലൂടെ കിട്ടുമെന്നും മണ്ണ് കൂടുതൽ ഫലഭൂയിഷ്ഠമാവുമെന്നാണ് അവർ കരുതുന്നത്. വാദി മഖാബ്, വാദി അൽ ഖുംസ്, വാദി എസ്സ് എൽ-ദിൻ എന്നിവിടങ്ങളിലെ കൃഷി മേഖലയ്ക്ക് പെയ്ത്തുവെള്ളം ഉപകാരപ്പെടുമെന്നാണ് പഴയ കർഷകർ പറയുന്നത്. 

∙ മദീനയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം
മദീനയിലും ബദർ, വാദി അൽ ഫറ, അൽഉല, ഖൈബർ ഗവർണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദൂര കാഴ്ച കുറയുന്ന തരത്തിൽ മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റുള്ള കാലാവസ്ഥ വൈകിട്ട് എട്ട് വരെ തുടരുമെന്ന് കേന്ദ്രം അറിയിച്ചു.

∙ കനത്ത മഴയിൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പും മുൻകരുതൽ നിർദ്ദേശവുമായി ഗതാഗതവിഭാഗം
രാജ്യത്തിന്‍റെ തെക്കു പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മഴ കനത്തോടെ സുരക്ഷാ മുന്നറിയിപ്പും മുൻകരുതൽ നിർദ്ദേശങ്ങളുമായി പൊതുഗതാഗത സുരക്ഷാ വിഭാഗം രംഗത്ത്. മഴയത്ത് ചരിവുള്ള പ്രദേശങ്ങളിലെ റോഡുകളിൽ വാഹനമോടിക്കുന്നവർ സ്വീകരിക്കേണ്ട മുൻകരുതലാണ് വകുപ്പ് വിശദീകരിക്കുന്നത്. വണ്ടി ഓടിക്കാനാവാത്ത വിധമുള്ള കനത്തമഴയത്ത് സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തണമെന്നും. തെന്നിമറിയാൻ സാധ്യത കൂടുതലുള്ള ചരിവുള്ള റോഡുകളിൽ വേഗത കുറച്ചേ വാഹനം ഓടിക്കാവുവെന്നും വകുപ്പ് നിർദ്ദേശിക്കുന്നു.

സാധാരണയുള്ളതിനേക്കാൾ സുരക്ഷിതമായ അകല മുന്നിലുള്ള വാഹനവുമായി സൂക്ഷിക്കണമെന്നും, വാഹനത്തിന് കുടുതൽ കരുത്തു കിട്ടുന്ന ഗിയറിൽ ഓടിക്കാനും ഏത് അടിയന്തര സാഹചര്യവും പ്രതീക്ഷിച്ച് ശാന്തമായും ശ്രദ്ധയോടെയും വാഹനമോടിക്കണം.

തേഞ്ഞ ടയറുകൾ വാഹനം തെന്നി മറിയാനും ബ്രേക്ക് കിട്ടാതിരിക്കുന്നതിനും ഉദ്ദേശിക്കുന്നിടത്ത് വാഹനം നിർത്താനും  കഴിയാതെ വരുന്നതു വഴി അപകടത്തിന് സാധ്യത കൂട്ടും. കാലാവസ്ഥയ്ക്ക് അനുകൂലമായ തരത്തിൽ ലൈറ്റുകളുക്കെ കത്തുന്നുണ്ടോ എന്നും, വൈപ്പറുകളുമൊക്കെ പ്രവർത്തിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പാക്കണം. മഴപെയ്യുന്ന റോഡിൽ വാഹനത്തിന്‍റെ സ്റ്റീയറിങ് വീൽ ഇരു കൈകളും മുറക്കെ പിടിച്ചു തന്നെ ഓടിക്കണമെന്നും അധികൃതർ നിർദേശിച്ചു

English Summary:

Heavy rain in Jizan: Traffic department issues safety warning to motorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com