ADVERTISEMENT

ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം പാലിക്കാത്ത 32 സ്വർണ ശുചീകരണശാലകളുടെ ലൈസൻസ് യുഎഇ സാമ്പത്തിക മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചു. 256 നിയമലംഘനങ്ങൾ കണ്ടെത്തിയതിനു പിന്നാലെ ഒക്ടോബർ 24 വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ഈ 32 റിഫൈനറികൾ ചേർന്ന് രാജ്യത്തെ മൊത്തം സ്വർണവിപണിയുടെ ഏകദേശം 5% കൈകാര്യം ചെയ്യുന്നുണ്ട്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം സ്വർണ വിപണിയിൽ കർശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിന് സാമ്പത്തികകാര്യ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് സ്ഥാപനങ്ങൾക്ക് പിടിവീണത്.

വിൽപന, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്കു വിധേയമാക്കി. ഓരോ സ്ഥാപനത്തിലും 8 വീതം ക്രമക്കേടുകളാണ് കണ്ടെത്തിയത്. സ്വർണം വാങ്ങുന്നവരുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് വേണ്ടത്ര പരിശോധന നടത്തിയിട്ടില്ലെന്നതാണ് പ്രധാന നിയമലംഘനം. തീവ്രവാദികളുടെ പട്ടികയിൽ പേരുള്ളവർ നടത്തിയ ഇടപെടൽ ഒത്തുനോക്കാൻ ശ്രമിച്ചിട്ടില്ല.

ഇത്തരക്കാരുടെ പട്ടിക സ്ഥാപനങ്ങൾക്കു മുൻകൂട്ടി നൽകിയിരുന്നു. സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ് നൽകിയ മുന്നറിയിപ്പുകളും അവഗണിച്ചു.

കള്ളപ്പണക്കാരിൽ നിന്നും തീവ്രവാദ ബന്ധമുള്ള ഇടപാടുകാരിൽ നിന്നും സ്വർണ വിപണിയെ മോചിപ്പിക്കാനും വിതരണ ശൃംഖല സുതാര്യമാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ ഇതരസ്ഥാപനങ്ങൾക്കു മേലുള്ള നിരീക്ഷണം തുടരുമെന്നും അധികൃതർ പറഞ്ഞു. സ്വർണ വ്യാപാരം, റിയൽ എസ്റ്റേറ്റ്, കോർപറേറ്റ് സേവനദാതാക്കൾ, ഓഡിറ്റർമാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ നിരീക്ഷണത്തിലാകും..

തീവ്രവാദബന്ധമുള്ള പണത്തിന്റെ ഒഴുക്കും കർശനമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യം ഭേദഗതി ചെയ്ത് നടപ്പാക്കിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. ഇതിനു വിരുദ്ധമായ നടപടി ഏതു സ്ഥാപനത്തിന്റെ ഭാഗത്തു നിന്നായാലും ലൈസൻസ് റദ്ദാക്കൽ, ജയിൽ ശിക്ഷ ഉൾപ്പെടെ കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

English Summary:

UAE suspends licences of 32 gold refineries - Money Laundering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com