ADVERTISEMENT

മനാമ ∙ ബഹ്‌റൈനില്‍ നിരവധിയിടങ്ങളിൽ  തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലങ്ങളിൽ പലപ്പോഴും കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഖുബൈസി ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ നിർദ്ദേശിക്കപ്പെടുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒന്നിലധികം വ്യക്തികളെ ചെറിയ മുറികളിൽ കുത്തിനിറച്ച് നിയമം നഗ്നമായി ലംഘിക്കുന്നു.  തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ഒരു മുറിയിൽ എട്ടിൽ കൂടുതൽ തൊഴിലാളികൾ താമസിക്കരുതെന്നും ഓരോ വ്യക്തിക്കും കുറഞ്ഞത് നാല് ചതുരശ്ര മീറ്റർ വ്യക്തിഗത സ്ഥലത്തിന് അർഹതയുണ്ടെന്നുമാണ് നിയമം എന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പലപ്പോഴും ശരിയായ വായുസഞ്ചാരവും മതിയായ വെളിച്ചവും ഇല്ലെന്നും രോഗം പടരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അൽ-ഖുബൈസി ചൂണ്ടിക്കാട്ടുന്നു. മുറികളിലും ഇടനാഴികളിലും പാചക അടുപ്പുകളോ ഇന്ധനങ്ങളോ സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കണമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. പല ക്യാംപുകളിലും  മൃഗങ്ങളെയോ പക്ഷികളെയോ വളർത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ നിരോധിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു .

ഹമദ് ടൗണിലെ തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്തെ സ്ഥിതിഗതികൾ അദ്ദേഹം നേരിട്ട് പരാമർശിച്ചു. അവിടെ കെട്ടിടം  ഉടമകൾ  തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. ഇത് കുടുംബമായി താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊഴിലാളികളുടെ വാഹനങ്ങൾ, ബസുകൾ, ട്രെയിലറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ നിർത്തിയിടുന്നത്  സ്‌ഥിര താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തമുള്ള ഇൻസ്പെക്ഷൻ ഡയറക്ടറേറ്റിനോട്  ശ്രമങ്ങൾ ശക്തമാക്കാൻ അൽ-ഖുബൈസി അഭ്യർഥിച്ചു. ലംഘനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും തൊഴിലാളികളുടെ എണ്ണം കൃത്യമായി കണക്കാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചില സന്ദർഭങ്ങളിൽ, ചില ഫ്‌ളാറ്റുകളിൽ 40-ലധികം തൊഴിലാളികളെ വരെ  പാർപ്പിച്ചതായി മനസ്സിലാക്കുന്നതായും കൗൺസിലർ ആരോപിച്ചു.

അവിവാഹിതരായ ആളുകൾക്ക് താമസിക്കാൻ പ്രത്യേകം സ്‌ഥലങ്ങൾ നിർദ്ദേശിക്കണമെന്നും കുടുംബമായി താമസിക്കുന്ന ഇടങ്ങളിൽ  ബാച്ചിലർമാരെ താമസിപ്പിക്കുന്ന പ്രവണത മാറ്റണമെന്നും  കൗൺസിലർ നിർദ്ദേശിക്കുന്നു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട മേൽനോട്ടത്തിനായും, പൗരന്മാർക്ക് പരാതികൾ അറിയിക്കാൻ ഹോട്ട്‌ലൈൻ സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

English Summary:

Violations in workers' accommodation in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com