ADVERTISEMENT

ദുബായ് ∙ സമൂഹമാധ്യമത്തിലെ പ്രമോഷൻ വിഡിയോ കണ്ട് പാർട്ണർ വീസയ്ക്ക് പണം നൽകി ദുരിതത്തിലായ മലയാളി വനിതകളുൾപ്പെടെ 19 പേരുടെ പ്രശ്നപരിഹാരത്തിന് തയാറാണെന്ന് കമ്പനിയുടമ. ദുബായ് അൽതവാറിലെ അര്‍സൂ ബിൽഡിങ്ങിന്റെ രണ്ടാം നിലയില്‍ പ്രവർത്തിച്ചിരുന്ന ബിസിനസ് സർവീസ് സെന്ററിന്റെ ഉടമ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷരീഫാണ് മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് ഇന്നലെ തന്നെ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവന്നത്. പാർട്ണർ വീസ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തത് മനപ്പൂർവമല്ലെന്നും കമ്പനി സ്പോൺസറുടെ ഭാഗത്തുണ്ടായ ചില പ്രതിസന്ധികളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

മിക്കവരുടെയും നടപടികൾ ഏതാണ്ട് പൂർത്തിയായി വീസ സ്റ്റാംപ് ചെയ്യാൻ മാത്രം ബാക്കിയുള്ള ഘട്ടത്തിലാണ് മുടക്കം വന്നത്. 19 പേരിൽ ചിലരുടെ വീസ നടപടികൾ തുടക്കത്തിലായതിനാൽ അവരുടെയെല്ലാം പണം ഉടൻ തന്നെ തിരിച്ചുനൽകിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി വാങ്ങിയ തുകയിൽ മുക്കാൽ ഭാഗവും ചെലവഴിച്ചിരുന്നതിനാൽ എങ്ങനെയെങ്കിലും വീസ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി കിണഞ്ഞു ശ്രമിച്ചു. മറ്റൊരു സ്പോൺസറെ കണ്ടെത്തി 12,000 ത്തിലേറെ ദിർഹം ചെലവഴിച്ച് മറ്റൊരു കമ്പനി ലൈസൻസെടുത്ത് വീസകൾ മാറ്റാൻ ശ്രമിച്ചെങ്കിലും അതും ഒടുവിൽ പഴയതുപോലെ പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. ഇക്കാര്യങ്ങളെല്ലാം അപ്പപ്പോൾ എല്ലാവരെയും അറിയിച്ചിരുന്നു. എങ്കിലും തന്റെ ഭാഗത്ത് നിന്ന് തന്നെയാണ് പ്രശ്നപരിഹാരമുണ്ടാകേണ്ടത് എന്നറിയാമായിരുന്നുവെന്നും എന്നാൽ തന്റെതല്ലാത്ത കാരണത്താലുണ്ടായ വീഴ്ചയിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഷരീഫ് പറഞ്ഞു. യുഎഇയിൽ തന്നെ ജനിച്ചു വളർന്നയാളാണ്.  സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ കമ്പനി. ഒരിക്കലും ആരെയും ചതിച്ച് പണമുണ്ടാക്കണമെന്ന് ചിന്തിച്ചിട്ടില്ല. ഇവിടെ തന്നെ ബിസിനസ് ചെയ്ത് മുന്നോട്ടുപോകണം എന്നു തന്നെയാണ്  എപ്പോഴും ആഗ്രഹിക്കുന്നത്.

അതേസമയം, വീസ ക്യാൻസൽ ചെയ്യാൻ തയാറാണെന്നും എന്നാൽ വാങ്ങിയ തുക മുഴുവൻ നൽകാൻ ഇപ്പോൾ വഴിയില്ലെന്നും അറിയിച്ചു. വീസയ്ക്ക് വേണ്ടി വാങ്ങിയ തുകയിൽ 500 ദിർഹം മാത്രമാണ് ഇനി ചെലവഴിക്കാൻ ബാക്കിയുള്ളത്. ക്യാൻസൽ ചെയ്യാനും ഫീസ് അടയ്ക്കേണ്ടതുണ്ട്. ആ തുക അടയ്ക്കുകയും ക്യാൻസൽ ചെയ്യേണ്ടവർക്ക് 1000 ദിർഹം ഇപ്പോൾ നൽകുകയും ചെയ്യാം. കൂടാതെ, ആറ് മാസത്തിനകം രണ്ടായിരം ദിർഹം കൂടി നൽകാമെന്നും ഉറപ്പ് നൽകുന്നു. അതല്ല, വീസ നടപടികൾ പൂർത്തിയാക്കേണ്ടവർ സെപ്റ്റംബർ ഒന്നിന് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് വരെ കാത്തിരിക്കണം. അപ്പോൾ മറ്റൊരു കമ്പനിയിലേയ്ക്ക് വീസ മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഷരീഫ് വ്യക്തമാക്കി. 

മാസങ്ങൾക്ക് മുൻപ് ഷരീഫിന്റെ ബിസിനസ് സർവീസസ് സ്ഥാപനത്തിന്റെ 2 വര്‍ഷത്തെ പാർട്ണർ വീസയെക്കുറിച്ചുള്ള മലയാളി വ്ലോഗറുടെ വിഡിയോ കണ്ടാണ് 19 പേരും 5500 മുതൽ 7000 ദിർഹം വരെ നൽകിയത്. ഇന്ത്യക്കാർ മാത്രമല്ല, ഇതര ഏഷ്യൻ രാജ്യക്കാരും വിഡിയോ  കണ്ട് പണം കൈമാറിയിട്ടുണ്ട്. പലരും അവർക്ക് വേണ്ടിയും സഹോദരങ്ങൾക്കും ഭാര്യക്കും അമ്മയ്ക്കും വേണ്ടിയുമൊക്കെ വീസയ്ക്ക് പണം നൽകി തട്ടിപ്പിനിരയായി. തമിഴ് നാട്ടിലെ അനാഥരായ യുവാക്കളെ കൊണ്ടുവന്ന് യുഎഇയിൽ ജോലി ശരിയാക്കിക്കൊടുക്കുന്ന നാട്ടുകാരുടെ ഫൈസി കൂട്ടായ്മയുടെ സാരഥിക്കും പണം നഷ്ടമായി. ഇവരിൽ മിക്കവരും സന്ദർശക വീസയിലാണ് മാസങ്ങളായി യുഎഇയിലുള്ളത്. എംപ്ലോയ്മെന്റ് വീസ പോലെ പാർട്ണർ വീസ സ്വയം റദ്ദാക്കാൻ കഴിയില്ല. കമ്പനി സ്പോൺസറുടെ എമിറേറ്റ്സ് ഐഡി ഹാജരാക്കി അദ്ദേഹം നേരിട്ട് ചെന്ന് ഒപ്പിട്ടാലേ ഈ വീസ റദ്ദാവുകയുള്ളൂ. അതുകൊണ്ട് മിക്കവർക്കും വീസ ക്യാൻസൽ ചെയ്യാനാകാതെയും സന്ദർശക വീസ പുതുക്കാനാകാതെയും വീസ കാലാവധി കഴിഞ്ഞ് ദിനംപ്രതി 50 ദിർഹം എന്ന നിലയ്ക്ക് പിഴ വർധിച്ചുകൊണ്ടിരിക്കുകയാണ്.

പാർട്ണർ വീസ ലഭിച്ചില്ലെങ്കിലും വേണ്ട, തങ്ങൾ നൽകിയ പണം എത്രയും വേഗം തിരിച്ചുകിട്ടണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്. ഈ മാസം 15ന് നിശ്ചയിച്ച മകളുടെ വിവാഹത്തിന് പോലും പങ്കെടുക്കാനാകാത്തതിൽ ഉള്ളുനീറിക്കഴിയുന്ന മലയാളി സ്ത്രീയും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ ശേഷം ജീവിതം വഴിമുട്ടി അറുപതാം വയസ്സിൽ വീണ്ടും പ്രവാസിയായ ആളും ഇക്കൂട്ടത്തിലുണ്ട്.  

English Summary:

Malayali people paid for partner visas after watching a promotional video lost their money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com